Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുഭരണത്തില്‍ മുസ്ലിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് എന്തൊക്കെ? കെടി ജലീലിന് എതിരെ സന്ദീപ് വാര്യര്‍

കെഎം ഷാജി പറഞ്ഞ തിരിച്ചുപിടിക്കലിനെ കുറിച്ച് കെടി ജലീലിന് എന്തിനാണ് ഇത്ര വേവലാതി എന്ന് കെപിസിസി വക്താവ് സന്ദീപ് വാര്യര്‍. ഇടതുഭരണത്തില്‍ മുസ്ലിം സമുദായത്തിന് നഷ്ടപ്പെട്ടത് എന്തൊക്കെയാണ് എന്ന് അക്കമിട്ട് നിരത്താന്‍ യുഡിഎഫിന് നൂറ് നാവുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞകാല സംഭവങ്ങള്‍ അക്കമിട്ട് നിരത്തിയാണ് സന്ദീപ് വാര്യരുടെ പ്രതികരണം.

യോഗി ആദിത്യനാഥിനൊപ്പം സെല്‍ഫി എടുത്ത കെടി ജലീലിന്റെ വിശ്വരൂപം കേരളം മറന്നിട്ടില്ല. പുറമെ വര്‍ഗീയതയെ എതിര്‍ക്കുകയും അണിയറയില്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്തുന്നതുമാണ് സിപിഎമ്മിന്റെ ശൈലി. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രയ ഹോസബോളെയുമായി ഇടത് സര്‍ക്കാരിലെ ഉന്നതന്‍ ചര്‍ച്ച നടത്തിയത് എന്തിനായിരുന്നു എന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.

sandeep varier kt jaleel

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം: ''മുന്‍ മന്ത്രി കെ.ടി. ജലീല്‍ സോഷ്യല്‍ മീഡിയയില്‍ പടച്ചുവിട്ട കുറിപ്പ് വായിച്ചു. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിടാന്‍ പോകുന്ന കനത്ത തിരിച്ചടി മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള പരിഭ്രാന്തിയാണ് ആ വരികളില്‍ നിഴലിക്കുന്നത്.

കെ.എം. ഷാജി പറഞ്ഞ 'തിരിച്ചുപിടിക്കലിനെ' കുറിച്ച് ജലീലിന് ഇത്രയധികം വേവലാതി എന്തിനാണ്? കഴിഞ്ഞ ഒന്‍പതര വര്‍ഷക്കാലം ഇടത് ഭരണത്തില്‍ മുസ്ലിം സമുദായത്തിന് നഷ്ടപ്പെട്ടത് എന്തൊക്കെയാണെന്ന് അക്കമിട്ട് നിരത്താന്‍ യു.ഡി.എഫിന് നൂറു നാവുണ്ട്.

മതവര്‍ഗീയതയെക്കുറിച്ച് വാചാലനാകുന്ന ജലീല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ചിരിച്ചുല്ലസിച്ച് സെല്‍ഫിയെടുത്ത തന്റെ വിശ്വരൂപം കേരളം മറന്നു എന്ന് കരുതരുത്. സംഘ്പരിവാറിന്റെ തീവ്രമുഖമായ യോഗിക്കൊപ്പം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത ജലീലിന്റെ കാപട്യം സമുദായം തിരിച്ചറിയുന്നുണ്ട്. പുറമെ വര്‍ഗീയതയെ എതിര്‍ക്കുന്നു എന്ന് നടിക്കുകയും അണിയറയില്‍ ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്യുന്നതാണ് സി.പി.എമ്മിന്റെ ശൈലി.

ആര്‍.എസ്.എസ് ദേശീയ ജനറല്‍ സെക്രട്ടറി ദത്താത്രയ ഹോസബോളെയുമായി ഇടത് സര്‍ക്കാരിന്റെ ഉന്നതന്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിനായിരുന്നു? തൃശൂര്‍ പൂരം കലക്കി ബി.ജെ.പിക്ക് പാര്‍ലമെന്റിലേക്ക് വഴിമരുന്നിട്ടത് ആരുടെ തിരക്കഥയിലായിരുന്നു? കേന്ദ്ര ഏജന്‍സികളെ ഭയന്ന് സംഘ്പരിവാര്‍ നേതൃത്വവുമായി സി.പി.എം നടത്തുന്ന ഈ അവിശുദ്ധ അന്തര്‍ധാര സമുദായത്തോടുള്ള വഞ്ചനയല്ലേ?

ലീഗ് ഭരണകാലത്തെ കുറിച്ച് വാചാലനാകുന്ന ജലീല്‍, കേരളം കണ്ട ഏറ്റവും ക്രൂരമായ പോലീസ് നരനായാട്ടുകളിലൊന്നായ ബീമാപള്ളി വെടിവെപ്പിനെ പറ്റി മിണ്ടാത്തത് എന്തുകൊണ്ടാണ്? അഞ്ച് മുസ്ലിം സഹോദരങ്ങളെ വെടിവെച്ചു കൊന്നത് ഇടത് ഭരണത്തിലായിരുന്നില്ലേ? ആ ഇരകള്‍ക്ക് നീതി നല്‍കുന്നതിന് പകരം രാമകൃഷ്ണന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചവറ്റുകുട്ടയിലെറിഞ്ഞത് ഏത് സര്‍ക്കാരാണ്?

കൂടാതെ, അലന്‍,താഹ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ യു.എ.പി.എ ചുമത്തി ജയിലിലടച്ചപ്പോള്‍ ഈ 'സമുദായ സ്‌നേഹം' എവിടെയായിരുന്നു? മുസ്ലിം നാമധാരികളായ ചെറുപ്പക്കാരെ വേട്ടയാടാന്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന കരിനിയമങ്ങള്‍ അതേപടി നടപ്പിലാക്കുന്ന പിണറായി പോലീസ് സമുദായത്തിന് നല്‍കുന്ന സുരക്ഷിതത്വം എന്താണെന്ന് ജലീല്‍ വിശദീകരിക്കണം.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കൊണ്ടുവന്ന 80:20 എന്ന സ്‌കോളര്‍ഷിപ്പ് അനുപാതം അട്ടിമറിക്കപ്പെട്ടപ്പോള്‍ ഈ സര്‍ക്കാര്‍ എവിടെയായിരുന്നു? വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ കച്ചകെട്ടി ഇറങ്ങിയത് സമുദായത്തോടുള്ള സ്‌നേഹം കൊണ്ടാണോ? വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നത് ചരിത്രമാണ്. ഓരോ നീക്കത്തിലും സമുദായത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിച്ചത്.

മലപ്പുറത്തെ സീറ്റ് പ്രതിസന്ധി പരിഹരിച്ചു എന്ന് അവകാശപ്പെടുന്നത് ജനങ്ങളെ പരിഹസിക്കലാണ്. ഓരോ വര്‍ഷവും മലബാറിലെ കുട്ടികള്‍ പ്ലസ് വണ്‍ സീറ്റിനായി തെരുവിലിറങ്ങേണ്ടി വരുന്നത് എന്തുകൊണ്ടാണ്? വിദ്യാഭ്യാസ രംഗത്ത് കേന്ദ്രത്തിന്റെ ബ്രാന്‍ഡിംഗ് അടിച്ചേല്‍പ്പിക്കുന്ന പി.എം. ശ്രീ പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രത്തിന് മുന്നില്‍ മുട്ടുമടക്കിയ പിണറായി സര്‍ക്കാര്‍, ആരെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നത്? യു.ഡി.എഫ് കാലത്ത് സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചപ്പോള്‍ അതിനെ എതിര്‍ത്തവര്‍ ഇന്ന് താല്‍ക്കാലിക സംവിധാനങ്ങള്‍ കാട്ടി ജനങ്ങളെ കബളിപ്പിക്കുകയാണ്.

യു.ഡി.എഫ് വരുന്നത് മുസ്ലിങ്ങള്‍ക്ക് മാത്രമായല്ല, മറിച്ച് മൂന്നരക്കോടി മലയാളികള്‍ക്ക് വേണ്ടിയാണ്. തകര്‍ന്നുപോയ കേരളത്തിന്റെ സാമ്പത്തിക ഭദ്രത തിരിച്ചുപിടിക്കാനാണ്. സംഘ്പരിവാറിന് വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റുന്ന ഇടത് നയങ്ങളെ തകര്‍ക്കാനാണ്. എല്ലാ സമുദായങ്ങള്‍ക്കും അര്‍ഹമായ നീതിയും ആത്മാഭിമാനവും ഉറപ്പാക്കുന്ന ഭരണം കൊണ്ടുവരാനാണ്.

ലീഗിലെ മന്ത്രിമാരെ അധിക്ഷേപിക്കുന്ന ജലീല്‍, അതേ ലീഗിന്റെ പടവുകള്‍ ചവിട്ടിയാണ് രാഷ്ട്രീയത്തില്‍ എത്തിയതെന്ന നന്ദി എങ്കിലും കാണിക്കണം. ലീഗ് നേതാക്കളുടെ പ്രസംഗത്തിലെ സൂക്ഷ്മതയെക്കുറിച്ച് വ്യാകുലപ്പെടുന്ന ജലീല്‍, സ്വന്തം മുന്നണിയുടെയും സിപിഎമ്മിന്റെയും വര്‍ഗീയ പ്രീണന നയങ്ങളെക്കുറിച്ച് കൂടി ഒന്ന് ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. 2026-ല്‍ കേരളത്തിലെ ജനങ്ങള്‍ ഇതിനെല്ലാം കൃത്യമായ മറുപടി നല്‍കും. അന്ന് നിങ്ങള്‍ പറയുന്ന ഈ 'മണ്ണാങ്കട്ട' ഒരു വന്‍ മലയായി ഉരുണ്ടുകൂടി പിണറായി ഭരണത്തെ തൂത്തെറിയും.''

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+