ഉമ്മൻചാണ്ടിയെ 'പൊരിച്ച്' വിഎം സുധീരൻ... തന്റെ പേര് പറയാൻ പോലും ഉമ്മൻചാണ്ടി മടിച്ചു...
വാർത്താസമ്മേളനത്തിലെ ഓരോഘട്ടത്തിലും വിഎം സുധീരൻ ഉമ്മൻചാണ്ടിയെ കടന്നാക്രമിക്കുന്നതാണ് കണ്ടത്
തിരുവനന്തപുരം: രാജ്യസഭ സീറ്റ് വിവാദത്തിന് പിന്നാലെ കോൺഗ്രസിൽ ഉടലെടുത്ത പടലപിണക്കങ്ങൾ രൂക്ഷമാകുന്നു. വിവാദത്തിൽ പരസ്യപ്രസ്താവന പാടില്ലെന്ന കെപിസിസി നിർദേശം മറികടന്ന് മുൻ കെപിസിസി അദ്ധ്യക്ഷൻ വിഎം സുധീരൻ തന്നെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തി. കോൺഗ്രസിലെ ഗ്രൂപ്പിസത്തെ സംബന്ധിച്ചും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയും അദ്ദേഹം പൊട്ടിത്തെറിച്ചു. വാർത്താസമ്മേളനത്തിലെ ഓരോഘട്ടത്തിലും വിഎം സുധീരൻ ഉമ്മൻചാണ്ടിയെ കടന്നാക്രമിക്കുന്നതാണ് കണ്ടത്.
താൻ കെപിസിസി അദ്ധ്യക്ഷനായത് മുതൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി തന്നോട് നിസഹകരണം പുലർത്തിയെന്നാണ് വിഎം സുധീരന്റെ ആരോപണം. കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ സമയത്ത് പോലും അദ്ദേഹം വന്നില്ല, പിന്നീട് മിക്ക പ്രവർത്തനങ്ങളിൽ നിന്നും അദ്ദേഹം വിട്ടുനിന്നു. ഒരിക്കലും കാണിക്കാൻ പാടില്ലാത്ത ക്രൂരമായ നിസംഗതയാണ് ഉമ്മൻചാണ്ടി തന്നോട് കാണിച്ചതെന്നും, അദ്ദേഹത്തിന്റെ ഭാവം നീരസത്തിന്റേതായിരുന്നുവെന്നും സുധീരൻ പറഞ്ഞു.
പരാജയപ്പെടുത്താൻ...
തന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനപക്ഷ യാത്രയെ പരാജയപ്പെടുത്താൻ ഉമ്മൻചാണ്ടി ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് നടത്തിയ ജനരക്ഷാ യാത്രയിൽ അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചു. എന്നാൽ പ്രസംഗത്തിനിടയിൽ കെപിസിസി പ്രസിഡന്റായ തന്റെ പേര് പറയാൻ പോലും അദ്ദേഹത്തിന് മടിയായിരുന്നു. കോൺഗ്രസിലെ ഗ്രൂപ്പ് മാനേജർമാരുടെ വെട്ടിനിരത്തലും സ്ഥാനാർത്ഥി പ്രഖ്യാപനവുമാണ് തദ്ദേശതിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വൻ തോൽവി സമ്മാനിച്ചത്.
ഹിമാലയൻ മണ്ടത്തരം...
കേരള കോൺഗ്രസിന് രാജ്യസഭ സീറ്റ് വിട്ടുനൽകിയതിനെ ഹിമാലയൻ മണ്ടത്തരമെന്നാണ് വിഎം സുധീരൻ വിശേഷിപ്പിച്ചത്. സാമാന്യബുദ്ധിയും പക്വതയുമുള്ള ഒരു നേതൃത്വത്തിനും ഇത്തരം തീരുമാനമെടുക്കാനാവില്ല. സീറ്റ് വിട്ടുനൽകിയതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും, മാണി നാളെ ബിജെപിക്കൊപ്പം പോകില്ലെന്ന് എന്തുറപ്പാണുള്ളതെന്നും വിഎം സുധീരൻ ചോദിച്ചു.
നിബന്ധനകൾ...
ആർഎസ്പിക്ക് കൊല്ലം ലോക്സഭ സീറ്റ് വിട്ടുനൽകിയത് ചർച്ചകളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തിലായിരുന്നു. ജയിക്കുന്ന പാർലമെന്റംഗം യുപിഎയ്ക്ക് പിന്തുണ നൽകണമെന്നായിരുന്നു പ്രധാന നിബന്ധന. ആർഎസ്പി ചാഞ്ചാട്ടമില്ലാത്ത പാർട്ടിയാണ്. എന്നാൽ മാണി അങ്ങനെയല്ല. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്തേണ്ടതിന് പകരം ദുർബലപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പരസ്യ പ്രസ്താവന...
കോൺഗ്രസിനെ സ്നേഹിക്കുന്നവരുടെ വികാരം തിരിച്ചറിയുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്നും വിഎം സുധീരൻ പറഞ്ഞു. ഓരോ കോൺഗ്രസ് പ്രവർത്തകന്റെയും മനസ് മടുപ്പിക്കുന്ന സംഭവങ്ങളാണുണ്ടായിരിക്കുന്നത്. കെപിസിസി പ്രസിഡന്റാക്കണമെന്ന് താൻ ഒരാളോടും പറഞ്ഞിട്ടില്ല. പരസ്യപ്രസ്താവന കോൺഗ്രസിന്റെ ചരിത്രത്തിൽ എന്നുമുണ്ടെന്നും, 94ലെ രാജ്യസഭ സീറ്റ് വിവാദം ഓർമ്മയില്ലേയെന്നും അദ്ദേഹം ചോദിച്ചു. നേരെ ചൊവ്വേ കാര്യങ്ങൾ തുറന്നുപറയുന്നതാണ് തന്റെ രാഷ്ട്രീയമെന്നും വിഎം സുധീരൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.