'ബിജെപിയിൽ നിന്ന് രാജ്യസ്നേഹം പഠിക്കേണ്ട ഗതികേടില്ല', ശശി തരൂരിന് പിന്നിൽ അണിനിരന്ന് കോൺഗ്രസ് നേതാക്കൾ
തിരുവനന്തപുരം: കര്‍ഷക സമരവുമായി ബന്ധപ്പെട്ട ട്വീറ്റിന്റെ പേരില്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അടക്കമുളളവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരിക്കുകയാണ് യുപി പോലീസ്. തരൂരിനെ കൂടാതെ മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, വിനോദ് കെ ജോസ് എന്നിവര്‍ക്കെതിരെയും രാജ്യദ്രോഹക്കേസുണ്ട്.
റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് കേസ്. സംഭവത്തിൽ കേന്ദ്ര സർക്കാരിന് എതിരെ വിമർശനം ശക്തമാവുകയാണ്. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ തരൂരിന് പിന്തുണ അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്.
രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്
കലാപമുണ്ടാക്കുന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തി എന്നാരോപിച്ചാണ് ശശി തരൂർ അടക്കമുളളവർക്കെതിരെ യോഗി ആദിത്യനാഥിന്റെ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുളളവർ തരൂരിന് വേണ്ടി രംഗത്ത് വന്നിട്ടുണ്ട്. ബിജെപിയിൽ നിന്ന് രാജ്യസ്നേഹം പഠിക്കേണ്ട ഗതികേട് കോൺഗ്രസിന് ഇല്ലെന്ന് ചെന്നിത്തല തുറന്നടിച്ചു.
യുപി സർക്കാറിന്റെ നടപടി
രമേശ് ചെന്നിത്തലയുടെ പ്രതികരണം: '' കർഷക സമരവുമായി ബന്ധപ്പെട്ട വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് ശശി തരൂർ എംപിക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയ യുപി സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിക്കുന്നു. പ്രമുഖ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി, മലയാളി മാധ്യമ പ്രവർത്തകൻ വിനോദ് ജോസ് എന്നിവർക്കെതിരേയും സമാന കുറ്റം ചുമത്തിയിരിക്കുകയാണ് യോഗി സർക്കാർ''.
ബിജെപിയിൽ നിന്നു പഠിക്കേണ്ട ഗതികേടില്ല
''കർഷകസമരത്തെ എന്ത് വില കൊടുത്തും ഇല്ലാതാക്കും എന്ന നിലയിലേക്കാണ് മോദിയും കൂട്ടരും നീങ്ങുന്നത്. സർക്കാരിനോടുള്ള വിയോജിപ്പ് രാജ്യദ്രോഹമാണ് എന്ന് പറയുന്നത് നഗ്നമായ ഫാസിസമാണ്. സ്വതന്ത്രമായ മാധ്യമ പ്രവർത്തനത്തിനു മേലുള്ള കടന്നുകയറ്റം കൂടിയാണ് യുപി, മധ്യപ്രദേശ് സർക്കാരുകളുടെ നടപടി. രാജ്യസ്നേഹം ബിജെപിയിൽ നിന്നു പഠിക്കേണ്ട ഗതികേട് ഇന്ത്യൻ നാഷണൽ കോൺഗ്രസിനോ അതിന്റെ പ്രവർത്തകർക്കോ ഇല്ല''.
അടിയറ വയ്ക്കാനാവില്ല
വിടി ബൽറാം പ്രതികരണം: '' കർഷകരടക്കമുള്ള സാധാരണ പൗരരുടെ അവകാശങ്ങളെക്കുറിച്ച് ശബ്ദിച്ചതിൻ്റെ പേരിൽ, സംഘ് പരിവാർ ഭീകരതയെ തുറന്നുകാട്ടുന്നതിൻ്റെ പേരിൽ, യോഗി ആദിത്യനാഥ് സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തി വേട്ടയാടുന്ന കോൺഗ്രസ് നേതാവ് ഡോ. ശശി തരൂരിനും മലയാളിയായ മാധ്യമ പ്രവർത്തകൻ വിനോദ് കെ ജോസിനും മറ്റ് മനുഷ്യാവകാശ പ്രവർത്തകർക്കും പൂർണ്ണ പിന്തുണ. വിയോജിക്കാനുള്ള സ്വാതന്ത്ര്യം ആർക്കു മുന്നിലും അടിയറ വയ്ക്കാനാവില്ല''.
പരിഹാസ്യമായൊരു കാര്യം
മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും തരൂരിന് വേണ്ടി രംഗത്ത് വന്നിട്ടുണ്ട്: '' രാജ്യത്തെ ഫാസിസ്റ്റ് സർക്കാറിനെതിരെ ശബ്ദിച്ചതിന് കർഷക സമരത്തിന്റെ വിവരങ്ങൾ പുറത്തു പറഞ്ഞു എന്ന പേരിൽ ഡോ:ശശി തരൂരിനെതിരെ യു പി പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയത് അത്യധികം അപലപനീയമാണ്. ശശി തരൂരിനെ പോലെയുള്ള ഒരു അന്താരാഷ്ട്ര വ്യക്തിത്വത്തിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുന്നത് പരിഹാസ്യമായൊരു കാര്യമാണ്''.
ശക്തമായ പ്രതികരണങ്ങൾ ഉയർന്നു വരണം
''രാജ്യത്തിന്റെ യശസ്സ് ലോകത്തിന്റെ മുമ്പിൽ എത്തിച്ച വ്യക്തിത്വമാണ് ശശി തരൂർ. രാജ്യദ്രോഹ കുറ്റം എന്നത് ഇവർക്ക് എതിരെ ശബ്ദം ഉയർത്തുന്നവർക്കെതിരിലെല്ലാം പ്രയോഗിക്കുവാനുള്ള ഒരു ആയുധമായി മാറിയിരിക്കുകയാണ്. ഭരണകൂടം ഒരുക്കുന്ന ഇത്തരം മനുഷ്യാവകാശ വിരുദ്ധമായ സമീപനങ്ങൾക്കെതിരിൽ ശക്തമായ പ്രതികരണങ്ങൾ ഉയർന്നുവരേണ്ടതുണ്ട്. ശശി തരൂരിനെതിരിൽ കള്ള കേസ് എടുത്ത യു പി സർക്കാറിന്റെ സമീപനത്തെ ശക്തമായി അപലപിക്കുന്നു''.
Recommended Video
ഏത് ഒടയ തമ്പുരാനാണെങ്കിലും..
അതേസമയം ശശി തരൂർ അടക്കമുളളവർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തതിനെ അനുകൂലിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും രംഗത്ത് എത്തിയിട്ടുണ്ട്. '' രാജ്യത്തിന്റെ റിപ്പബ്ലിക് ദിനത്തിൽ ആയുധങ്ങളുമായി ഒരു ജനക്കൂട്ടത്തെ, പ്രധാനമന്ത്രി ദേശീയപതാക ഉയർത്തിയ ചെങ്കോട്ടയിലേക്ക് പറഞ്ഞയച്ചിട്ട്, കലാപം ആളിക്കത്തിക്കാൻ ഇരുട്ടത്തിരുന്ന് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശശിതരൂരല്ല ഏത് ഒടയ തമ്പുരാനാണെങ്കിലും രാജ്യദ്രോഹമാണ്. കേസെടുക്കും. അകത്തിടും''.