നേതാക്കൾ എത്തിയില്ല, ശശി തരൂരിന് കെപിസിസി ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം നൽകി പ്രവർത്തകർ
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂര്‍ എംപിക്ക് കെപിസിസി ആസ്ഥാനത്ത് സ്വീകരണം നല്‍കി പാര്‍ട്ടി പ്രവര്‍ത്തകര്‍. കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ ഒഴികെ മറ്റൊരു പ്രധാന നേതാവും കെപിസിസി ആസ്ഥാനത്ത് തരൂരിനെ സ്വീകരിക്കാന്‍ എത്തിയിരുന്നില്ല. അതേസമയം പ്രവര്‍ത്തകര്‍ തരൂരിനെ ആവേശത്തോടെ സ്വീകരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കുന്ന തരൂരിന് കേരളത്തിലെ നേതൃത്വത്തില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ല.
ഹൈക്കമാന്‍ഡിന് ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലെന്ന് പറയുമ്പോഴും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഗാന്ധി കുടുംബത്തിന്റെ നോമിനി ആണെന്നത് വ്യക്തമാണ്. അതുകൊണ്ട് തന്നെ ഖാര്‍ഗെയ്ക്കാണ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വിജയസാധ്യത കല്‍പ്പിക്കപ്പെടുന്നതും. കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കിയിട്ടുണ്ടെന്ന് തരൂര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

തനിക്ക് രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതോടെ തങ്ങള്‍ ആഗ്രഹിക്കുന്നത് എന്നും ഇതോടെ പാര്‍ട്ടിയില്‍ ഒരു മാറ്റം വരുമെന്നും ആളുകള്‍ പറയുന്നു. 2014ലും 2019ലും കോണ്‍ഗ്രസിന് വോട്ട് ചെയ്യാതെ വിട്ട് പോയവരെ തിരിച്ച് കൊണ്ടുവരണം. പഴയ രീതിയില്‍ തന്നെ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നാല്‍ അത് വലിയ നിരാശയ്ക്ക് വകവെയ്ക്കും എന്ന് തനിക്ക് ഭയമുണ്ട്, തരൂര്‍ പറഞ്ഞു.
പാര്‍ട്ടിക്കുളളില്‍ ജനാധിപത്യം വേണമെന്ന് വിശ്വസിക്കുന്ന ആളാണ് താന്‍. രാഹുല്‍ ഗാന്ധിയും അത് തന്നെയാണ് വിശ്വസിക്കുന്നത്. താന്‍ ഒരു പ്രകടന പത്രിക ഇറക്കിയിട്ടുണ്ട്. ഇനി 13 ദിവസമേ ബാക്കിയുളളൂ. തിരഞ്ഞെടുപ്പ് വേണ്ട എന്ന് പറയുന്നവര്‍ മനസ്സിലാക്കേണ്ടത് താനല്ല ഇത് നടത്തുന്നതാണ് എന്നാണ്. പാര്‍ട്ടി തീരുമാനിച്ച് നടത്തുന്നതാണ് തിരഞ്ഞെടുപ്പ്. ആരുടേയും പക്ഷം പിടിക്കരുതെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുളളതാണ്. ഗാന്ധി കുടുംബത്തിലെ മൂന്ന് പേരും പറഞ്ഞത് തങ്ങള്‍ നിഷ്പക്ഷരായി നില്‍ക്കുമെന്നാണ്, എന്നും തരൂര്‍ പറഞ്ഞു. കേരളത്തിലെ നേതൃത്വത്തിന് പക്ഷപാതം ഉണ്ടെന്നും എന്നാല്‍ അവര്‍ പറഞ്ഞത് തന്നെ പ്രവര്‍ത്തകര്‍ കേള്‍ക്കണമെന്ന് നിര്‍ബന്ധം ഇല്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications