മരണവീട്ടിൽ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രൻ! കണ്ണീരണിയിക്കുന്ന രംഗങ്ങൾ!
Recommended Video
കാസര്‍കോഡ്: കൊലപാതക രാഷ്ട്രീയത്തിന്റെ ചോരക്കറ ഏറെ പുരണ്ടിട്ടുളളതാണ് കേരള രാഷ്ട്രീയ ചരിത്രം. അതിലെ ഏറ്റവും പുതിയ ഏടായി മാറിയിരിക്കുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും. രണ്ട് ജീവനുകളെ കൊലയാളികള്‍ അരിഞ്ഞ് തളളിയപ്പോള്‍ പൊലിഞ്ഞ് പോയത് രണ്ട് കുടുംബങ്ങളുടെ ഏക പ്രതീക്ഷകള്‍ കൂടിയായിരുന്നു.
കൃപേഷിന്റെയും ശരതിന്റെയും വീടുകളില്‍ നിന്ന് നിലവിളി ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ നേതാക്കള്‍ക്കോ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാവുന്നില്ല. നേതാക്കള്‍ വരെ വിതുമ്പിപ്പോകുന്ന സന്ദര്‍ഭങ്ങളുമുണ്ടായി.
വിശ്വാസം വരാതെ ഒരു ഗ്രാമം
പ്രാദേശിക സംഘര്‍ഷങ്ങളുടെ പേരിലാണ് രണ്ട് ചെറുപ്പക്കാരുടെ ജീവനുകള്‍ കൊലയാളികള്‍ ഇല്ലാതാക്കിയത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ വലിയ പ്രതിഷേധമാണ് ഈ കൊലപാതകങ്ങള്‍ക്കെതിരെ ഉയരുന്നത്. ഈ ചെറുപ്പക്കാരുടെ വിയോഗം കാസര്‍കോട്ടെ ചെറിയ ഗ്രാമമായ പെരിയയ്ക്ക് ഇപ്പോഴും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല.
അന്ത്യാജ്ഞലി അർപ്പിക്കാൻ ആയിരങ്ങൾ
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പെരിയാരം മെഡിക്കല്‍ കോളേജിലാണ് കൃപേഷിന്റെയും ശരത്തിന്റെയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചത്. നൂറ് കണക്കിന് ആളുകള്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാനായി ഒഴുകിയെത്തി. ആറ് സ്ഥലങ്ങളിലാണ് മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെയ്ക്കുന്നത്.
കൂട്ട നിലവിളികൾ
ശേഷം വിലാപയാത്രയായി പെരിയയിലുളള ഇരുവരുടേയും വീടുകളിലേക്ക് കൊണ്ടുപോകും. കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ അടക്കമുളള പ്രമുഖര്‍ ശരത്തിന്റെയും കൃപേഷിന്റെയു കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. രണ്ട് കുടുംബങ്ങളുടേയും താങ്ങായി നിന്നവര്‍ ഇല്ലാതായതിന്റെ വേദന നിലവിളികളായി നേതാക്കള്‍ക്ക് മുന്നില്‍ മുഴങ്ങി.
കരച്ചിലോടെ മുല്ലപ്പളളി
നേതാക്കള്‍ക്ക് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാവുന്നുണ്ടായിരുന്നില്ല. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് അതിനിടെ നിയന്ത്രണം വിട്ട് പൊട്ടിക്കരയുക പോലുമുണ്ടായി.. ശരത് ലാലിന്റെ വീട്ടില്‍ വെച്ച് അച്ഛനെ അടക്കം ആശ്വസിപ്പിക്കാന്‍ ശ്രമിക്കവേയാണ് മുല്ലപ്പള്ളിയും അറിയാതെ കരഞ്ഞ് പോയത്.
അച്ഛൻ സിപിഎം അനുഭാവി
കൃപേഷിന്റെ വീട്ടിലും സമാനരംഗങ്ങള്‍ തന്നെ. സാമ്പത്തികമായി നന്നേ പിന്നോക്കമാണ് കൃപേഷിന്റെ കുടുംബം. ഓലമേഞ്ഞ വീട്ടിലാണ് കൃപേഷിന്റെ കുടുംബം താമസിക്കുന്നത്. കൃപേഷിന്റെ അച്ഛന് സിപിഎം അനുഭാവിയാണ്. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സിപിഎം ഗൂഢാലോചന ഉണ്ടെന്ന് കൃപേഷിന്റെ അച്ഛന് ആരോപിക്കുന്നു.
എന്ത് ചെയ്യുമെന്ന് അറിയില്ല
പാവപ്പെട്ട കുടുംബമാണ് തങ്ങളുടേത്. ഈ സാഹചര്യത്തില്‍ എന്ത് ചെയ്യണം എന്ന് അറിയില്ല. മകനായിരുന്നു ആകെയുളള ആശ്രയം. രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ പെട്ട് അവന്റെ പഠിത്തം മുടങ്ങി. താന്‍ സിപിഎം അനുഭാവിയാണ്. മകന് ഇഷ്ടമുളള പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കട്ടെ എന്ന് കരുതിയെന്ന് അച്ഛന് പറയുന്നു.
കൊല്ലുമെന്ന് മുന്നറിയിപ്പ്
പ്രശ്നങ്ങളില്‍ പെടരുത് എന്ന് അവനോട് എപ്പോഴും പറയുമായിരുന്നു. നേരത്തെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായി പ്രശ്നമുണ്ടായിരുന്നു. ഇനി ഇതുപോലുളള പ്രശ്നമുണ്ടാക്കിയാല്‍ വീട്ടിലേക്ക് കയറരുത് എന്ന് അവനോട് പറഞ്ഞിരുന്നു. കൊല്ലുമെന്ന് സിപിഎമ്മുകാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഈ അച്ഛന് പറയുന്നു.
ഓലമേഞ്ഞ കുടിൽ
കൃപേഷിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കിലിട്ട കുറിപ്പ് വേദനിപ്പിക്കുന്നതാണ്: '' കാസർഗോഡ് സിപിഎമ്മിന്റെ അരുംകൊലയിൽ ജീവൻ നഷ്ടമായ കൃപേഷിന്റെ വീട്ടിലെത്തി. വീടെന്നു പറഞ്ഞാൽ ഓലമേഞ്ഞ കുടിൽ. ഈ ഒറ്റമുറി കുടിലിലാണ് അടുക്കളയും കിടപ്പുമുറിയും എല്ലാം. പെയിന്റിങ് തൊഴിലാളി ആയ അച്ഛൻ കൃഷ്ണൻ കുനിഞ്ഞിരുന്നു കരയുകയാണ്. അമ്മ ബാലാമണിയും രണ്ട് സഹോദരിമാരും നാട്ടുകാരും പകച്ചു നിൽക്കുകയാണ്.
പ്രതീക്ഷകളെ അരിഞ്ഞ് വീഴ്ത്തി
ഈ കൊച്ചുകുടുംബത്തിന്റെ എല്ലാപ്രതീക്ഷയേയും വാൾ തലപ്പ് കൊണ്ട് സിപിഎം അരിഞ്ഞു വീഴ്ത്തുകയായിരുന്നു. ഈ കുടുംബത്തെ സംരക്ഷിക്കേണ്ടതും ചേർത്തുപിടിക്കേണ്ടതും എല്ലാ ജനാധിപത്യ വിശ്വാസികളുടെയും കടമയാണ്. കൊലയാളി പാർട്ടിയായ സിപിഎം കേരളത്തെ അപമാനിക്കുകയും വേദനിപ്പിക്കുകയുമാണ് ചെയ്യുന്നത്. അരപ്പട്ടിണിക്കാരായ ഈ തൊഴിലാളി കുടുംബത്തെ മുഴുപ്പട്ടിണിയിലേക്ക് തള്ളിയിടുകയാണ് സിപിഎം ചെയ്തത്'' .
ഫേസ്ബുക്ക് പോസ്റ്റ്
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്