കോട്ടയത്ത് കൂടുതൽ സീറ്റുകൾ, ചങ്ങനാശ്ശേരിയും ഏറ്റെടുക്കാൻ കോൺഗ്രസ് നീക്കം, പിടി മുറുക്കാൻ ജോസഫും
കോട്ടയം: ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന് വെച്ചതോടെ ഇനി സെമി ഫൈനല്‍ ഇല്ലാതെ നേരെ ഫൈനലിലേക്ക് കടക്കുകയാണ് സംസ്ഥാനത്ത് മുന്നണികള്‍. മുന്നണിയിലും പാര്‍ട്ടിയിലും ഉളള അസ്വാരസ്യങ്ങള്‍ കോണ്‍ഗ്രസിന് തലവേദനയാണ്.
ജോസ് കെ മാണി പോയത് കോട്ടയത്ത് യുഡിഎഫിനെ എങ്ങനെ ബാധിക്കും എന്നത് കാത്തിരുന്ന് കാണേണം. അതേസമയം കേരള കോണ്‍ഗ്രസ് എം രണ്ടായതോടെ കോട്ടയത്ത് കൂടുതല്‍ സീറ്റുകളിലേക്ക് നോട്ടമിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. സിഎഫ് തോമസിന്റെ മരണത്തോടെ ചങ്ങനാശ്ശേരി സീറ്റ് അടക്കം കോണ്‍ഗ്രസ് ഏറ്റെടുക്കാനുളള സാധ്യതയാണ് തെളിയുന്നത്.
കൂടുതല്‍ സീറ്റുകള്‍ ഏറ്റെടുക്കാൻ
ഒന്‍പത് നിയമസഭാ മണ്ഡലങ്ങളുളള കോട്ടയത്ത് കോണ്‍ഗ്രസ് മത്സരിക്കുന്നത് മൂന്നിടത്താണ്. ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പളളിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കോട്ടയവും കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളാണ്. വൈക്കത്ത് സികെ ആശയിലൂടെ സിപിഐ ആണ് വിജയിച്ചത്. ജോസും ജോസഫും രണ്ടായതോടെ കൂടുതല്‍ സീറ്റുകള്‍ ഏറ്റെടുക്കാനാവും എന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്.
നോട്ടം ചങ്ങനാശ്ശേരിയിൽ
ചങ്ങനാശ്ശേരി എംഎല്‍എ ആയിരുന്ന സിഎഫ് തോമസ് കേരള കോണ്‍ഗ്രസ് എമ്മില്‍ പിജെ ജോസഫ് പക്ഷത്തായിരുന്നു. സിഎഫ് തോമസിന്റെ മരണത്തോടെ ചങ്ങനാശ്ശേരി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം എന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. ഇനി മത്സരിക്കാനില്ലെന്ന് നേരത്തെ സിഫ് തോമസ് അറിയിച്ചതോടെ തന്നെ കോണ്‍ഗ്രസിനുളളില്‍ ഈ ആലോചന ഉണ്ടായിരുന്നു.
വിട്ട് കൊടുത്തേക്കില്ല
ഇരിക്കൂറില്‍ നിന്നും കെസി ജോസഫിനെ ചങ്ങനാശ്ശേരിയില്‍ കോണ്‍ഗ്രസ് മത്സരിക്കാനിറക്കാനുളള സാധ്യത കൂടുതലാണ്. കെസി ജോസഫ് അല്ലെങ്കില്‍ സാധ്യതയുളളത് ഡിസിസി അധ്യക്ഷന്‍ ജോഷി ഫിലിപ്പ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോസി സെബാസ്റ്റിയന്‍ എന്നിവര്‍ക്കാണ്. അതേസമയം ചങ്ങനാശേരി സീറ്റ് വിട്ട് കൊടുക്കാന്‍ ജോസഫ് വിഭാഗം തയ്യാറായേക്കില്ല.
മകളോ സഹോദരനോ
മാത്രമല്ല ജോസ് ഇല്ലാത്ത സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകളും തങ്ങള്‍ക്ക് പിജെ ജോസഫ് കോട്ടയത്ത് ആവശ്യപ്പെടാനും സാധ്യതയുണ്ട്.ചങ്ങനാശ്ശേരിയില്‍ സിഎഫ് തോമസിന്റെ സ്ഥാനത്തേക്ക് മകള്‍ ആയ അഡ്വക്കേറ്റ് സിനി തോമസിനെയോ സിഎഫിന്റെ സഹോദരന്‍ കൂടിയായ നഗരസഭാ ചെയര്‍മാന്‍ സാജന്‍ ഫ്രാന്‍സിസിനെയോ ആകും പിജെ ജോസഫ് വിഭാഗം നിര്‍ദേശിക്കുക.
കടുത്തുരുത്തിയും ചങ്ങനാശേരിയും
കോട്ടയത്ത് ജോസഫ് വിഭാഗത്തിന്റെ കയ്യിലുളള സിറ്റിംഗ് സീറ്റുകള്‍ ചങ്ങനാശ്ശേരി കൂടാതെ കടുത്തുരുത്തിയാണ്. കാഞ്ഞിരപ്പളളിയിലാണ് ജോസ് വിഭാഗത്തിന് ഒരേയൊരു എംഎല്‍എ ഉളളത്. പാലായും ഏറ്റുമാനൂരും പൂഞ്ഞാറും കേരള കോണ്‍ഗ്രസിന്റെ സീറ്റുകളാണ്. മൂന്നിടത്തും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റു.
രണ്ടിൽ കൂടുതലില്ല
നിലവിലെ സാഹചര്യത്തില്‍ ജോസ് കെ മാണി വിഭാഗം കൈവശം വെച്ചിരുന്ന സീറ്റുകള്‍ കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കാനാണ് സാധ്യത. ചങ്ങനാശ്ശേരി ജോസഫിന് തന്നെ നല്‍കിയേക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ തവണ തോമസ് ചാഴിക്കാടന്‍ തോറ്റ ഏറ്റുമാനൂര്‍ സീറ്റ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടേക്കും. എന്നാല്‍ രണ്ട് സീറ്റില്‍ കൂടുതല്‍ ജോസഫ് വിഭാഗത്തിന് ലഭിക്കാനിടയില്ല.
ഏറ്റുമാനൂർ പിടിക്കാൻ
കാഞ്ഞിരപ്പളളിയും പൂഞ്ഞാറും ഏറ്റുമാനൂരും കോണ്‍ഗ്രസിന് താല്‍പര്യമുളള മണ്ഡലങ്ങളാണ്. ഏറ്റുമാനൂരില്‍ സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ മത്സരിച്ചേക്കും എന്നാണ് സൂചനകള്‍. ജില്ലയിലെ കരുത്തനായ നേതാവായ വാസവന് എതിരെ ജോസഫ് വാഴക്കന്‍ അടക്കമുളള പ്രമുഖരെ രംഗത്തിറക്കുന്ന കാര്യം കോണ്‍ഗ്രസ് ആലോചിച്ചേക്കും. ഫിലിപ്പ് ജോസഫിനും ഏറ്റുമാനൂരില്‍ സാധ്യതയുണ്ട്.
Recommended Video
പാലാ തിരിച്ച് പിടിക്കാൻ
ഒരു മുന്നണിയിലും ഇല്ലാതെ പിസി ജോര്‍ജ് മത്സരിച്ച് ജയിച്ച പൂഞ്ഞാറില്‍ ജോസഫ് വാഴയ്ക്കനോ അല്ലെങ്കില്‍ മുന്‍ ജില്ലാ വൈസ് പ്രസിഡണ്ട് ബിജു പുന്നത്താനമോ ആയിരിക്കും മത്സരിക്കാനിറങ്ങുക. എന്‍സിപിയുടെ മാണി സി കാപ്പന്‍ പിടിച്ചെടുത്ത പാലാ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാനും തിരിച്ച് പിടിക്കാന്‍ മുന്‍ ഡിസിസി അധ്യക്ഷനായ ടോമി കല്ലാനിയെ കോണ്‍ഗ്രസ് ഇറക്കാനും സാധ്യതയുണ്ട്.