'നഷ്ടപ്പെട്ടത് കരുത്തനായ നേതാവിനെ, ഏത് സമയത്തും കുഞ്ഞാക്കെയന്ന് വിളിച്ച് ഓടി ചെല്ലാമായിരുന്നു'; രമ്യ ഹരിദാസ്
മലപ്പുറം: മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിനെ അനുസ്മരിച്ച് രമ്യ ഹരിദാസ് എംപി. നഷ്ടപ്പെട്ടത് കരുത്തനായ നേതാവിനെയാണ്. ഏത് സമയത്തും കുഞ്ഞാക്ക എന്ന് വിളിച്ച് ഓടിക്കയറി വരാൻ സാധിക്കുന്ന വീടായിരുന്നു ആര്യാടൻ മുഹമ്മദിന്റേത്. ജീവിതത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലും നമ്മളൊക്കെ മാതൃകയാക്കേണ്ട വ്യക്തിയാണദ്ദേഹമെന്നും രമ്യ പറഞ്ഞു.

'നിലംബൂരിൽ ഒരുപാട് കാലം നിന്നയാളാണ് ഞാൻ. എന്നെ സംബന്ധിച്ച് ഒരു പൊതുപ്രവർത്തകൻ എങ്ങനെ ആയിരിക്കണമെന്ന് പഠിപ്പിച്ച വ്യക്തിയാണ്. ജീവിതത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലും നമ്മളൊക്കെ മാതൃകയാക്കേണ്ട ആളാണ് അദ്ദേഹം. പ്രവർത്തകനായാലും നേതാവായാലും പേരെടുത്ത് വിളിച്ച് സംസാരിക്കുന്ന ആളായിരുന്നു അദ്ദേഹം.
എംപിയായതിന് ശേഷം ബഡ്ജറ്റിന് രണ്ട് ദിവസം മുൻപേ വരുന്ന കോൾ ആരതാണെന്ന് ചോദിച്ചാൽ അത് ആര്യാടൻ സാറിന്റേതാണ്. ബഡ്ജറ്റിന്റെ വിവരങ്ങൾ പെട്ടെന്ന് എത്തിക്കാമോയെന്ന് അദ്ദേഹം ചോദിക്കും. അതിൽ നിന്ന് തന്നെ ഈ രാജ്യത്തിനെ കുറിച്ചും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ കുറിച്ചുമെല്ലാം കൃത്യമായി വിലയിരുത്തുകയും അഭിപ്രായം പറയുകയും ചെയ്യുന്ന മറ്റൊരു പൊതുപ്രവർത്തകനെ നമ്മുക്ക് കാണാൻ സാധിക്കില്ല', രമ്യ പറഞ്ഞു.
കോൺഗ്രസിലെ മതേതരവാദിയാണ് ആര്യാടൻ മുഹമ്മദെന്ന് സ്പീക്കർ എഎൻ ഷംസീർ പ്രതികരിച്ചു. ജനകീയനായ ഒരു നേതാവിനേയാണ് ആര്യാടന്‍ മുഹമ്മദിന്റെ വിയോഗത്തിലൂടെ നഷ്ടമാവുന്നതെന്നും സ്പീക്കർ ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം
'ഹലോ., ഷെമീര്‍... എന്ന വിളി ഇനിയില്ല.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മികച്ച പാര്‍ലമെന്റേറിയനും മന്ത്രിയുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. എന്നോട് വ്യക്തിപരമായി വലിയ അടുപ്പം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നെ ഷെമീര്‍ എന്നാണ് വിളിക്കുക. ആദ്യം രണ്ടുതവണ എന്റെ പേര് ഷംസീറാണെന്ന് തിരുത്തിയെങ്കിലും പിന്നെയും നിറഞ്ഞ സ്‌നേഹത്തോടെ ഷെമീര്‍ എന്ന വിളി ആവര്‍ത്തിച്ചപ്പോള്‍ തിരുത്താന്‍ പോയില്ല. റെയില്‍വെ സ്‌റ്റേഷനുകളിലും എം എല്‍ എ ഹോസ്റ്റലിലും മറ്റും കാണുമ്പോള്‍ വലിയ അടുപ്പത്തോടെ ചേര്‍ത്ത് പിടിച്ച് സംസാരിക്കുമ്പോള്‍ ഷെമീര്‍ വിളി മാറുന്നുണ്ടോ എന്ന് ഞാന്‍ ശ്രദ്ധിച്ചു. എപ്പോഴും അതു തന്നെയായിരുന്നു എന്റേതായി അദ്ദേഹത്തിന്റെ മനസ്സില്‍ പതിഞ്ഞ പേര്.
ആര്യാടന്‍ മുഹമ്മദ് കോണ്‍ഗ്രസിലെ മതേതര വാദിയായിരുന്നു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ കോണ്‍ഗ്രസിലെത്തിയ അദ്ദേഹം ശ്രദ്ധേയനായ നിസമസഭാ സാമാജികനായിരുന്നു. 1980ല്‍ തൊഴില്‍ മന്ത്രിയായിരിക്കെ തൊഴില്‍രഹിത വേതനവും, കര്‍ഷക തൊഴിലാളി പെന്‍ഷനും നടപ്പാക്കിയത് പലപ്പോഴും സംഭാഷണവേളകളില്‍ അദ്ദേഹം വിഷയമാക്കി.
ജനകീയനായ ഒരു നേതാവിനേയാണ് ആര്യാടന്‍ മുഹമ്മദിന്റെ വിയോഗത്തിലൂടെ നഷ്ടമാവുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും സഹപ്രവര്‍ത്തകരുടേയും ദുഖത്തില്‍ പങ്കാളിയാവുന്നു'.












Click it and Unblock the Notifications