'ചരിത്രത്തിൽ ആദ്യമായി ഏപ്രിൽ ഫൂൾ നിരോധിച്ച ഭരണാധികാരി', പിണറായിക്കെതിരെ പിടി തോമസ്!
തിരുവനന്തപുരം: ഏപ്രിൽ ഫൂൾ ദിനത്തിൽ കൊറോണയുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങൾ വേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പിന് എതിരെ കോൺഗ്രസ് എംഎൽഎ പിടി തോമസ് രംഗത്ത്. ചരിത്രത്തിൽ ആദ്യമായി ഏപ്രിൽ ഫൂൾ നിരോധിച്ച ഭരണാധികാരി എന്നാണ് പിടി തോമസിന്റെ പരിഹാസം.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ആളുകളെ തമാശയായി പറ്റിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. തെറ്റായ സന്ദേശം പരത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ഇതിനെതിരെയാണ് ഫേസ്ബുക്കിൽ പിടി തോമസ് രംഗത്ത് എത്തിയിരിക്കുന്നത്.
ഏപ്രിൽ ഫൂൾ നിരോധിച്ച ഭരണാധികാരി
പിടി തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: ' ചരിത്രത്തിൽ ആദ്യമായി ഏപ്രിൽ ഫൂൾ നിരോധിച്ച ഭരണാധികാരി എന്ന ബഹുമതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചിരിക്കുകയാണ്. നിർദോഷമായ ഫലിതങ്ങളെയും തമാശകളെയും ഭരണകൂടം ഭയപ്പെടുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ നടപടി. കൊറോണയ്ക്കെതിരെ മാത്രമല്ല മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ പോലും കേസ് എടുക്കുന്ന സമ്പ്രദായം കുറെ നാളായി നമ്മുടെ നാട്ടിൽ നിലവിലുണ്ടല്ലോ...
ഇപ്പോൾ തന്നെ നിയമം ഉണ്ട്
അപ്പോൾ ആരെങ്കിലും ഏപ്രിൽ ഫൂളിന്റെ മറവിൽ കൊറോണ വ്യാപനം നടത്താൻ എന്തെങ്കിലും പറഞ്ഞാൽ നടപടി എടുക്കാൻ ഇപ്പോൾ തന്നെ നിയമം ഉണ്ട്. കൊറോണ സംബന്ധിച്ച് ഭയാശങ്കകൾ പ്രചരിപ്പിക്കുന്നത് ആരായാലും നടപടി എടുക്കണം എന്നതിൽ രണ്ടഭിപ്രായം ഇല്ല. എന്നാൽ ഇതിന്റെ മറപിടിച്ചു ജനങ്ങൾ ആസ്വദിക്കുന്ന ചെറുതും, വലുതുമായ വിമർശനമകമായാ തമാശകളെപ്പോലും തടസ്സപ്പെടുത്തുന്നത് അപകടകരമായ ഒരു പ്രവണതയുടെ തുടക്കമാകും.
കാർട്ടൂണിൽ ഒളിപ്പിച്ച ഇരട്ടത്താപ്പ്
ഇതോടൊപ്പം കൂട്ടി വായിക്കേണ്ട മറ്റൊരു കാര്യമാണ് മാർച്ച് 26 ന് ദേശാഭിമാനി പത്രത്തിൽ മന്ത്രി കെ ടി ജലീൽ പേര് വെച്ചെഴുതിയ ലേഖനത്തിന്റെ ഭീഷണി സ്വരം. മാധ്യമം ദിനപത്രത്തിൽ രാമേട്ടൻ എന്ന വേണുവിന്റെ പോക്കറ്റ് കാർട്ടൂണിൽ ചെഗുവേരയെക്കുറിച്ചുണ്ടായ പരാമർശനത്തിനെതിരെയാണ് ജലീലിന്റെ മുന്നറിയിപ്പ്. "കാർട്ടൂണിൽ ഒളിപ്പിച്ച ഇരട്ടത്താപ്പ് " എന്ന ജലീലിന്റെ ലേഖനത്തിലെ ഭീഷണിയുടെ സ്വരം ഉള്ള മുന്നറിയിപ്പുകൾ താഴെ ചേർക്കുന്നതാണ്.
അപായകരമായ മുന്നറിയിപ്പ്
കാർട്ടൂണുകളുടെ പേരിൽ നിരവധി കലാപങ്ങളും, മനുഷ്യക്കുരുതിയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നത് അത്ര പെട്ടന്ന് നമുക്ക് മറക്കുവാൻ കഴിയില്ല". ഇതാണ് ജലീൽ നൽകുന്ന അപായകരമായ മുന്നറിയിപ്പ്. കൊറോണ കാലത്തും ഒളിഞ്ഞും തെളിഞ്ഞും കമ്മ്യൂണിസ്റ്റ് ഫാസിസത്തിന്റെ തലനീട്ടൽ ആരും കണ്ടില്ലെന്നു നടിക്കരുത്. ഇപ്പോൾ ആണോ ഇതു പറയേണ്ടത് എന്ന് സംശയിക്കുന്നവരോട്... ഇപ്പോഴാണോ ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടത് എന്നുകൂടി ആലോചിക്കുക.
ആ ശുഷ്‌കാന്തിയെങ്കിലും
വാൽക്കഷ്ണം; കേരളത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി സാഹിത്യകാരന്മാർ, കലാകാരൻമാർ (ക്ഷേത്ര കലാകാരൻമാർ അടക്കം ) സാംസ്‌കാരികപ്രവർത്തകർ, നാടകപ്രവർത്തകർ, നാടോടി നൃത്ത സംഘങ്ങൾ, സാമ്പത്തിക ഭദ്രത ഇല്ലാത്ത സിനിമ പ്രവർത്തകരടക്കം പതിനായിരക്കണക്കിന് കലസാംസ്‌കാരിക രംഗത്തു പ്രവർത്തിക്കുന്ന പ്രയാസം അനുഭവിക്കുന്നവർക്കും ഏതെങ്കിലും തരത്തിലുള്ള സഹായം പ്രഖ്യപിക്കാനും സർക്കാർ തയ്യാറാകണം. രോഗികൾക്ക് മദ്യം നൽകാൻ കാണിക്കുന്ന ശുഷ്‌കാന്തിയെങ്കിലും ഇവർക്ക് വേണ്ടി കൂടി കാണിച്ചാൽ ഉചിതമായിരുന്നു'.