കെഎം ഷാജിക്കെതിരായ വിജിലൻസ് അന്വേഷണം; സ്പീക്കർക്കെതിരെ പരസ്യവിമർശനവുമായി കോൺഗ്രസ് എംഎൽഎമാർ
തിരുവന്തപുരം; കെഎം ഷാജി എംഎൽഎയ്ക്കെതിരെ വിജിലൻസ് കേസെടുക്കാൻ അനുമതി നൽകിയ സ്പീക്കർക്കെതിരെ കോൺഗ്രസ് എംഎൽഎമാർ രംഗത്ത്. നടപടി സ്പീക്കറുടെ നിഷ്പക്ഷതയ്ക്ക് ക്ഷതമുണ്ടാക്കിയെന്നും സുപ്രീംകോടതി മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് നടപടിയെന്നും എംഎൽഎമാർ ആരോപിച്ചു.വിഡി സതീശൻ, എപി അനില്‍കുമാര്‍, ഷാഫി പറമ്പിൽ, സണ്ണി ജോസഫ്, റോജി എം ജോൺ, കെഎസ് ശബരീനാഥ്, അന്‍വര്‍ സാദത്ത് എന്നീ എംഎല്‍എമാര്‍ പുറത്തിറക്കിയ സംയുക്ത പത്രക്കുറിപ്പിലാണ് സ്പീക്കര്‍ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
കെഎം ഷാജിക്കെതിരെ നടപടിയെടുത്തപ്പോൾ സ്പീക്കർ യാതൊരു നിഷ്പക്ഷതയും പുലർത്തിയിട്ടില്ല. നിയമസഭാ-ലോക്സഭാ അംഗങ്ങള്‍ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിനും പ്രോസിക്യൂഷനും സ്പീക്കറുടെ അനുമതിവേണമെന്ന് അഴിമതി നിരോധന നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. അനാവശ്യ വ്യവഹാരത്തില്‍ നിന്നും അവരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണിത്. സൂക്ഷ്മ പരിശോധന നടത്തിയ ശേഷം മാത്രമേ അനുമതി നല്‍കാവൂ എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുമുള്ളത്. എന്നാല്‍ തനിക്ക് കീഴിലുള്ള അണ്ടർ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് ഷാജിക്കെതിരെ വിജിലൻസ് കേസെടുക്കാൻ അവസരമുണ്ടാക്കിയെന്ന് പത്രകുറിപ്പിൽ പറയുന്നു.
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മാർച്ച് 13 നാണ് നിയമസങ പിരിച്ച് വിട്ടത്. എന്നാൽ അന്ന് തന്നെയാണ് ഷാജിക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിന് സ്പീക്കർ അനുമതി നൽകിയത്. ആരോപണവിധേയനായ അംഗത്തെപ്പോലും ഇക്കാര്യം അറിയിച്ചില്ല. വാര്‍ത്ത വന്നതിന് ശേഷമാണ് സ്പീക്കറുടെ ഓഫീസില്‍ നിന്നും അനുമതി കൊടുത്ത കാര്യം പുറത്തുവിട്ടതെന്നും എംഎല്‍എമാര്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം സ്പീക്കർക്കെതിരെ കെഎം ഷാജി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനു മുമ്പിൽ സ്പീക്കർ നിസഹായനാണെന്നായിരുന്നു ഷാജി പറഞ്ഞത്. സ്പീക്കര്‍ കേസ് തടുക്കേണ്ട, പക്ഷേ മുന്‍കൂര്‍ അറിയിക്കുകയന്ന മര്യാദയുണ്ട്.അനുമതി നല്‍കിയുള്ള ഉത്തരവിലെ തീയതിയില്‍ കൃത്രിമം കാണിച്ചെന്നും ഷാജി ആരോപിച്ചിരുന്നു. എന്നാൽ കേസിന്റെ ഗുണദോഷത്തെ കുറിച്ചോ മികവിനെ കുറിച്ചോ പരിശോധിക്കേണ്ട ബാധ്യതയോ ഉത്തരവാദിത്വമോ സ്പീക്കര്‍ക്കില്ലെന്നായിരുന്നു സ്പീക്കർ ശ്രീരാമകൃഷ്ണൻ പ്രതികരിച്ചത്.
നാവിന് എല്ലില്ലാ എന്നുള്ളത് കൊണ്ട് എന്തും വിളിച്ചു പറയുന്ന രീതി താന്‍ സ്വീകരിക്കാറില്ല. എല്ലില്ലാത്ത നാവു കൊണ്ട് തന്റെ മുട്ടിന്‍കാലിന്റെ ബലം ആരും ആരും അളക്കേണ്ടെന്നും താനാ സംസ്‌കാരം പഠിച്ചിട്ടില്ലെന്നും സ്പീക്കര്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.
കൊവിഡിൽ കുരുങ്ങി ചൗഹാൻ;നിർണായകനീക്കവുമായി കമൽനാഥ്,ലക്ഷ്യം ഉപതിരഞ്ഞെടുപ്പ്,ബിജെപി നേതാക്കളെ ചാടിക്കും
'കൊവിഡിനെ കീഴ്പ്പെടുത്താൻ കേരളത്തെ 'സഹായിച്ച' രാജീവ് ഗാന്ധിയുടെ ആശയം, 33 വർഷങ്ങൾക്ക് മുൻപ് '
ഏപ്രിൽ 15 ലെ ഉത്തരവ്;മോദിക്കെതിരെ കോൺഗ്രസ്!7 ലക്ഷം കോടി ചെറുകിട വ്യാപാരികളെ തകർക്കും