കോൺഗ്രസ് ഒരു ചുവട് മുന്നിൽ, പ്രവാസികളുടെ മെഗാ മടക്കത്തിന് സഹായം, അണിനിരന്ന് എംപിമാരും എംഎൽഎമാരും!
തിരുവനന്തപുരം: കടല്‍ കടന്ന് പ്രവാസികളുടെ ആദ്യ സംഘം നാട്ടില്‍ കാല് കുത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുളളത്. കൊവിഡ് ഇല്ലെന്ന് പരിശോധനയില്‍ ഉറപ്പ് വരുത്തിയവരെ മാത്രമാണ് വിമാനത്തിലും കപ്പലിലുമായി നാട്ടിലെത്തിക്കുന്നത്.
ഓപ്പറേഷന് വന്ദേ ഭാരത് എന്നാല്‍ ഈ മെഗാ ഒഴിപ്പിക്കലിന് കേന്ദ്ര സര്‍ക്കാര്‍ പേരിട്ടിരിക്കുന്നത്. എന്നാല്‍ വിമാന ടിക്കറ്റ് അടക്കമുളള യാത്രാ ചിലവ് പ്രവാസികള്‍ തന്നെ മുടക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നിരവധി പേരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇവര്‍ക്കായി കോണ്‍ഗ്രസ് എംപിമാരും എംഎല്‍എമാരും രംഗത്ത് എത്തിയിരിക്കുകയാണ്.
ഒപ്പം നിന്ന് കോൺഗ്രസ്
കൊവിഡ് ലോക്ക്ഡൗണ്‍ കാരണം രാജ്യത്തിന്റെ പലഭാഗത്ത് കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികള്‍ക്ക് തിരിച്ച് പോകാന്‍ പ്രത്യേക തീവണ്ടി സംവിധാനം കേന്ദ്രം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ടിക്കറ്റിന്റെ പണം തൊഴിലാളികള്‍ നല്‍കണമെന്നത് വലിയ പ്രതിഷേധത്തിന് കാരണമായി. തൊഴിലാളികളുടെ ടിക്കറ്റിന്റെ തുക കോണ്‍ഗ്രസ് നല്‍കും എന്നാണ് അന്ന് സോണിയാ ഗാന്ധി പ്രഖ്യാപിച്ചത്.
പകച്ച് പ്രവാസികൾ
ഇപ്പോള്‍ പ്രവാസികള്‍ക്ക് വേണ്ടിയും കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുകയാണ്. കൊവിഡ് കാരണം ഗള്‍ഫില്‍ ജോലി അപകടത്തിലായവരും ജോലി നഷ്ടപ്പെട്ടവരുമായി നിരവധി പേരുണ്ട്. ഭാവി എന്താണെന്ന് അറിയാതെ പകച്ച് നില്‍ക്കുന്നവരോടാണ് വന്‍ തുക ടിക്കറ്റിന് വേണ്ടി സ്വന്തം കയ്യില്‍ നിന്ന് മുടക്കി നാട്ടിലേക്ക് തിരികെ പോരാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
സഹായവുമായി നേതാക്കൾ
ഇത് നിരവധി പ്രവാസികളെയാണ് പ്രതിസന്ധിയിലാക്കിയത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന പ്രവാസികള്‍ക്ക് നാട്ടിലേക്കുളള ടിക്കറ്റ് എടുത്ത് നല്‍കുമെന്നാണ് കോണ്‍ഗ്രസിന്റെ എംപിമാരും എംഎല്‍എമാരും പ്രഖ്യാപിച്ചിരിക്കുന്നത്. എംപിമാരായ ഹൈബി ഈഡന്, ഡീന്‍ കുര്യാക്കോസ് എന്നിവരും എംഎല്‍എമാരായ കെഎസ് ശബരീനാഥന്, അന്‍വര്‍ സാദത്ത്, വിടി ബല്‍റാം എന്നിവരുമാണ് സഹായിക്കാന്‍ മുന്നോട്ട് വന്നിരിക്കുന്നത്.
ജിസിസി യൂത്ത് കെയര്‍
നാട്ടിലേക്ക് വരാന്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ബുദ്ധിമുട്ടുന്ന പ്രവാസികള്‍ക്ക് ടിക്കറ്റ് എടുത്ത് നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ആണ് ആദ്യം പ്രഖ്യാപിച്ചത്. ജിസിസി യൂത്ത് കെയര്‍ 100 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ടിക്കറ്റ് നല്‍കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ഷാഫി പറമ്പില്‍ എംഎല്‍എയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
ഗർഭിണിക്ക് സഹായം
നേരത്തെ കോഴിക്കോട് പേരാമ്പ്ര സ്വദേശിനിായ ജിഎസ് ആതിരയ്ക്ക് മടക്ക യാത്രയ്ക്കുളള ടിക്കറ്റ് ഇന്‍കാസിന്റെ വകയായി എംഎല്‍എ സമ്മാനിച്ചത് വാര്‍ത്തയായിരുന്നു. നാട്ടിലേക്ക് തിരികെ വരാന്‍ സഹായം തേടി ഗര്‍ഭിണി കൂടിയായ ആതിര സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണിത്. ആതിരയും ഭര്‍ത്താവ് നിതിനും പിന്നീട് രണ്ട് പേര്‍ക്ക് ടിക്കറ്റെടുത്ത് നല്‍കുമെന്നും അറിയിച്ചിരുന്നു
പത്ത് ടിക്കറ്റുകള്‍ വീതം
യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിടി ബല്‍റാം, അന്‍വര്‍ സാദത്ത് എന്നിവര്‍ പ്രവാസികള്‍ക്ക് ടിക്കറ്റെടുത്ത് നല്‍കുക. പത്ത് ടിക്കറ്റുകള്‍ വീതമാണ് ബല്‍റാമും അന്‍വര്‍ സാദത്തും നല്‍കുക. തന്റെ മണ്ഡലമായ ആലുവയില്‍ ഉളള സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന 10 പ്രവാസികള്‍ക്കാണ് എംഎല്‍എ ടിക്കറ്റിനുളള പണം നല്‍കുക.
ടിക്കറ്റ് നിരക്കുകൾ
കെഎസ് ശബരീനാഥന് എംഎല്‍എയും പത്ത് പേര്‍ക്കുളള ടിക്കറ്റുകളാണ് നല്‍കുക. വ്യക്തിപരമായി മാത്രമല്ല, സുഹൃത്തുക്കളുടേയും സംഘടനകളുടേയും സഹകരണത്തോടെയാണ് എംഎല്‍എ ടിക്കറ്റെടുത്ത് നല്‍കുന്നത്. 14,000 മുതല്‍ 19,000 വരെയാണ് ഗള്‍ഫില്‍ നിന്നുളള ടിക്കറ്റ് നിരക്കുകള്‍. അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയില്‍ എത്താന്‍ 15,000 രൂപയാണ് ടിക്കറ്റ് നിരക്ക്.