'റിയാസിനെ മുഖ്യമന്ത്രിയാക്കുക ലക്ഷ്യം'; 'അമിത് ഷായെ പോലെ കോടിയേരി'; - വിമർശനവുമായി കെ.മുരളീധരൻ
'റിയാസിനെ മുഖ്യമന്ത്രിയാക്കുക ലക്ഷ്യം'; 'അമിത് ഷായെ പോലെ കോടിയേരി'; - വിമർശനവുമായി കെ.മുരളീധരൻ
തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിമർശനവുമായി കോൺഗ്രസ് എം.പി. കെ. മുരളീധരൻ. കോടിയേരിയുടെ വർഗീയ പരാമർശത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ടെന്നാണ് കെ. മുരളീധരൻ വ്യക്തമാക്കുന്നു.
അദ്ദേഹത്തിന്റെ നീക്കങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ താല്‍പര്യങ്ങള്‍ കണ്ടറിഞ്ഞാണ്. മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രി ആക്കാൻ വേണ്ടിയാണ് കോടിയേരിയുടെ ഇത്തരത്തിലുളള പരാമർശങ്ങളെന്നും അദ്ദേഹം ആരോപിച്ചു.
എം.പി. കെ. മുരളീധരന്റെ പ്രതികരണം ഇങ്ങനെ ; -
പിണറായി വിജയന് മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാലും മന്ത്രിസഭയുടെ ചരട് കൈയ്യിലിരിക്കുന്നതിനുവേണ്ടിയാണ് കോടിയേരിയുടെ നീക്കം. പിണറായി വിജയന് വേണ്ടിയാണ് കോടിയേരി ഈ രീതിയിൽ സംസാരിക്കുന്നത്. നരേന്ദ്ര മോദിക്ക് വേണ്ടി അമിത് ഷാ എങ്ങനെയാണോ സംസാരിക്കുന്നത് അതു പോലെ തന്നെയാണ് കോടിയേരി സംസാരിക്കുന്നത്. പിണറായി വിജയന്റെ മനസ്സിൽ ഇരുപ്പ് മനസ്സിലാക്കി കോടിയേരി പ്രതികരിക്കുന്നു.
സുരേഷ് ഗോപിയ്ക്ക് കൊവിഡ്; എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്ന് താരത്തിന്റെ പോസ്റ്റ്
ഇത് മുഹമ്മദ് റിയാസിന് വേണ്ടിയാണ്. മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാലും ആ ചരട് കയ്യിലിരിക്കണം. ഇതിനുവേണ്ടി മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യത്തോടെയാണ്, ന്യൂനപക്ഷ സമുദായാംഗത്തെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യം മുൻനിർത്തി കോടിയേരി ഇത്തരം പരാമർശം നടത്തുന്നത്. മുഹമ്മദ് റിയാസിനെ തങ്ങള്‍ വ്യക്തിപരമായി അധിക്ഷേപിക്കാറില്ല. ചെറുപ്പക്കാരനായ അദ്ദേഹത്തിന് അധികാരങ്ങള്‍ ലഭിക്കുന്നതില്‍ കോണ്‍ഗ്രസിന് സന്തോഷമാണ്. പക്ഷേ, റിയാസിനെ ലക്ഷ്യം വെച്ച് വര്‍ഗീയത പറയുന്നത് എന്തിനാണ് ?
ഇത് കോൺഗ്രസിന്റെ ചിലവിൽ വേണ്ട. കോൺഗ്രസ് ഒരു മതേതര പാർട്ടി അല്ലെന്ന് തോന്നുന്നുണ്ടെങ്കിൽ തമിഴ്നാട്ടിൽ അടക്കം മറ്റൊരു സംസ്ഥാനത്തും സഖ്യമുണ്ടാകില്ലെന്ന് പറയാനുള്ള ആർജവം കോടിയേരി കാണിക്കണം. സമുദായ സമവാക്യങ്ങള്‍ കോണ്‍ഗ്രസ് എപ്പോഴും പരിഗണിക്കാറുണ്ട്. കഴിവിനൊപ്പം സമുദായ സമവാക്യം കൂടി കണക്കിലെടുത്താണ് കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കിയത്. - കെ. മുരളീധരൻ വ്യക്തമാക്കി.
കർണാടകയിലും കേരളത്തിലും കൊവിഡിന്റ കുതിച്ചുചാട്ടം; ഇന്ത്യയിൽ രണ്ടര ലക്ഷം; വിവരങ്ങൾ നോക്കാം
അതേ സമയം, കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷത്തിന്റെ സാന്നിധ്യമില്ലാത്തത് രാഹുല്‍ ഗാന്ധിയുടെ നയമാണോ എന്ന് കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
കോടിയേരി ബാലകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു ; -
ഇന്ത്യ ഭരിക്കേണ്ടത് ഹിന്ദുക്കളാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിയുടേത് ഏറ്റവും വലിയ വര്‍ഗീയ പരാമര്‍ശമാണ്. കരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് എ.എല്‍. ജേക്കബിനെ കെ.പി.സി.സി. പ്രസിഡന്‍റാക്കി. എ.കെ. ആന്‍റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കെ.മുരളീധരനെ കെ.പി.സി.സി. പ്രസിഡന്‍റാക്കി. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോല്‍ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു കെ.പി.സി.സി. പ്രസിഡന്‍റ് സ്ഥാനത്ത്.
ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതല്ലേ ഏറ്റവും വലിയ വര്‍ഗീയത ? രാഹുല്‍ ഗാന്ധി പറഞ്ഞതിനെ ശക്തമായി എതിര്‍ക്കാന്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസിന് സാധിക്കാത്തത് ? രാഹുല്‍ ഗാന്ധിയുടെ നിലപാട് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്‍റെ നിലപാടിന് അനുകൂലമാണ്. രാഹുല്‍ ഗാന്ധിയുടെ ജയ്പുര്‍ പ്രസംഗത്തെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറുണ്ടോ? അതാണ് അവര്‍ വ്യക്തമാക്കേണ്ടത്.
Recommended Video
കോണ്‍ഗ്രസ് നേതാക്കളായി ആര് വരണം എന്നുള്ളത് കോണ്‍ഗ്രസുകാര്‍ തീരുമാനിക്കേണ്ടതാണ്. പക്ഷേ, കേരളത്തിലെ കോണ്‍ഗ്രസിന് എല്ലാക്കാലത്തും ഒരു മതേതരത്വ സ്വഭാവം ഉണ്ടെന്ന് സ്ഥാപിക്കാന്‍ വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട ഒരു നേതൃനിരയായിരുന്നു ഉണ്ടായിരുന്നത്. മതേതരത്വം കാത്തു സൂക്ഷിക്കാനാണ് പ്രതിനിധ്യം കൊടുക്കുന്നതെന്നണ് കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നത്. ആ കീഴ്‌വഴക്കം ഇപ്പോള്‍ ലംഘിക്കാന്‍ കാരണമെന്താണ്? ഈ ലംഘനം നടത്തിയതിന് പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ വന്നുകൊണ്ടിരിക്കുന്ന നിലപാടാണ്. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും ഹിന്ദുക്കളാണ് ഇന്ത്യ ഭരിക്കേണ്ടതെന്നുമാണ് രാഹുല്‍ ഗാന്ധി പരസ്യമായി പറഞ്ഞിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.