'ഉള്ളിയുടെ തൊലി ബിജെപി തന്നെയാണ് ഇത്രയും കാലം പൊളിച്ചത്, ഇനിയും അവർ തന്നെ പൊളിച്ചോളും'! പരിഹാസം
തിരുവനന്തപുരം: കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തതിനെ ട്രോളി കോണ്‍ഗ്രസ് എംപി കെ മുരളീധരന്. കേരളത്തില്‍ ബിജെപിയുടെ അവസ്ഥ പണ്ടേ ദുര്‍ബല പോരാഞ്ഞിട്ട് ഗര്‍ഭിണിയും എന്നതാണെന്ന് മുരളീധരന് പറഞ്ഞു. ബിജെപിയുടെ ഉള്ളിയുടെ തൊലി ഇത്രയും കാലം അവര്‍ തന്നെയാണ് പൊളിച്ചത് എന്നും ഇനിയും അവര്‍ തന്നെ പൊളിച്ചോളുമെന്നും കെ മുരളീധരന് പരിഹസിച്ചു.
നരേന്ദ്രമോദിയുടെ നല്ല കാലത്ത് പോലും ബിജെപിക്ക് കേരളത്തില്‍ രക്ഷപ്പെടാന്‍ സാധിച്ചിട്ടില്ല. എന്നിട്ടാണോ ഇപ്പോള്‍ എന്നും മുരളീധരന് ചോദിച്ചു. ശ്രീധരന് പിളള സംസ്ഥാന അധ്യക്ഷ പദവിയൊഴിഞ്ഞ് 6 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബിജെപി പുതിയ അധ്യക്ഷനെ കണ്ടെത്തിയിരിക്കുന്നത്. കേന്ദ്ര നേതൃത്വമാണ് കെ സുരേന്ദ്രനെ അധ്യക്ഷനായി രാവിലെ പ്രഖ്യാപിച്ചത്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായിരുന്ന കെ സുരേന്ദ്രന് പാര്‍ട്ടിയിലെ വി മുരളീധരപക്ഷക്കാരനായിരുന്നു. കേന്ദ്രമന്ത്രി കൂടിയായ വി മുരളീധരന്റെ ശക്തമായ സമ്മര്‍ദ്ദവും ഒപ്പം ആര്‍എസ്എസിന്റെ പിന്തുണയും കൂടി ലഭിച്ചതോടെയാണ് അധ്യക്ഷന്റെ കസേര സുരേന്ദ്രന് സ്വന്തമായത്. എംടി രമേശ്, ശോഭാ സുരേന്ദ്രന് എന്നിവരുടെ പേരുകളും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. കൃഷ്ണദാസ് വിഭാഗമാണ് എംടി രമേശിന് വേണ്ടി രംഗത്തുണ്ടായിരുന്നത്.
ഒരു ഘട്ടത്തില്‍ മുന്‍ അധ്യക്ഷനായ കുമ്മനം രാജശേഖരനെ തിരിച്ച് കൊണ്ട് വന്നേക്കുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാല്‍ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയുളള സമരത്തിന് നേതൃത്വം വഹിച്ചതും തുടര്‍ന്ന് മത്സരിച്ച തിരഞ്ഞെടുപ്പുകളില്‍ വോട്ടുയര്ത്തിയതുമെല്ലാം സുരേന്ദ്രന് അനുകൂല ഘടകങ്ങളായി. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കുക എന്ന വന്‍ ഉത്തരവാദിത്തമാണ് സുരേന്ദ്രനുളളത്.