എംഎം ഹസ്സൻ ഇനി വേണ്ട... യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റാൻ പാർട്ടി എംപിമാരും എംഎൽഎമാരും; കത്ത
ദില്ലി/തിരുവനന്തപുരം: ബെന്നി ബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവച്ചതിന് പിറകെ ആയിരുന്നു എംഎം ഹസ്സനെ യുഡിഎഫ് കണ്‍വീനര്‍ ആയി നിയമിച്ചത്. അല്ലെങ്കില്‍, ഹസ്സനെ യുഡിഎഫ് കണ്‍വീനര്‍ ആക്കുന്നതിന് വേണ്ടി ബെന്നിയെ രാജിവപ്പിച്ചു എന്നും പറയാം.
2020 ഒക്ടോബര്‍ 3 ന് ആണ് ഹസ്സന്‍ യുഡിഎഫ് കണ്‍വീനര്‍ ആയി ചുമതലയേറ്റത്. അതേ ഹസ്സനെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റണം എന്നാണ് ഇപ്പോഴത്തെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് കോണ്‍ഗ്രസ് എംപിമാരും എംഎല്‍എമാരും ഹൈക്കമാന്‍ഡിന് കത്ത് അയച്ചു എന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. വിശദാംശങ്ങള്‍...
ഹൈക്കമാന്‍ഡിന് കത്ത്
എംഎം ഹസ്സനെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ഹൈക്കമാന്‍ഡിന് കത്ത് അയച്ചു എന്നാണ് മാതൃഭൂമി വാര്‍ത്ത. ഏതൊക്കെ എംപിമാരും എംഎല്‍എമാരും ആണ് കത്തില്‍ ഒപ്പിട്ടിട്ടുള്ളത് എന്ന് വ്യക്തമല്ല. ഇതിനൊപ്പം ചില കെപിസിസി ഭാരവാഹികളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹസ്സനെതിരെ കുറ്റപത്രം
കെപിസിസി നേതൃത്വത്തെ പരസ്യമായി എതിര്‍ത്തി, പാര്‍ട്ടിയോട് ആലോചിക്കാതെ തീരുമാനങ്ങള്‍ എടുക്കുകയും പരസ്യ പ്രതികരണങ്ങള്‍ നടത്തുകയും ചെയ്തു, വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കിന് നേതൃത്വം നല്‍കി തുടങ്ങിയവാണ് ഹസ്സനെതിരെയുള്ള ആരോപണം. ഇതെല്ലാം തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി എന്നും പറയുന്നു.
ഇങ്ങനെ പോയാല്‍
ഹസ്സന്‍ യുഡിഎഫ് കണ്‍വീനര്‍ ആയി തുടരുകയാണെങ്കില്‍ അത് നിയമസഭ തിരഞ്ഞെടുപ്പില്‍ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കും എന്നും കത്തില്‍ പറയുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരും എന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട് കത്തില്‍.
പരസ്യ പോര്
യുഡിഎഫ് കണ്‍വീനറും കെപിസിസി നേതൃത്വും തമ്മില്‍ പരസ്യ പോരിന് പോലും കേരളം സാക്ഷിയായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ ചൊല്ലിയായിരുന്നു ഇത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധം സ്ഥാപിക്കരുത് എന്നായിരുന്നു ഹൈക്കമാന്‍ഡിന്റേയും നിര്‍ദ്ദേശം. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാതെ ആയിരുന്നു ഹസ്സന്റെ നീക്കം എന്നും ആരോപണമുണ്ട്. ഇതിന് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്റെ പിന്തുണയും ുണ്ടായിരുന്നു.
പരാതികള്‍ പലവിധം
ഇതുസംബന്ധിച്ച്, കേരളത്തിന്റെ ചുമതല വഹിക്കുന്ന താരിഖ് അന്‍വറിന് എംപിമാരും എംഎല്‍എമാരും നേരിട്ട് പരാതി നല്‍കിയിട്ടുണ്ട് എന്നാണ് വിവരം. ഇത് കൂടാതെ കേരളത്തില്‍ നിന്നുള്ള സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനും ഹസ്സനെതിരെ പരാതികള്‍ ലഭിച്ചിട്ടുണ്ട് എന്ന് പറയുന്നു.
മൂന്ന് മാസം തികയ്ക്കും മുമ്പ്
ഒക്ടോബർ 3 ന് ആയിരുന്നു എംഎം ഹസ്സന്‍ യുഡിഎഫ് കണ്‍വീനര്‍ ആയി ചുമതലയേല്‍ക്കുന്നത്. സ്ഥാനമേറ്റെടുത്ത് മൂന്ന് മാസം പോലും തികയും മുമ്പാണ് പാര്‍ട്ടിയ്ക്കുള്ളില്‍ ഇത്തരമൊരു നീക്കം നടക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പേരില്‍ കെപിസിസി അധ്യക്ഷനെ മാറ്റേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. എന്നാല്‍ യുഡിഎഫ് കണ്‍വീനറുടെ കാര്യത്തില്‍ എന്ത് സംഭവിക്കുമെന്ന് കണ്ടറിയാം.
Recommended Video