ലോക്സഭ തിരഞ്ഞെടുപ്പിന് 'തൃക്കാക്കര മോഡൽ'; അടിമുടി പൊളിച്ചെഴുതാൻ കോൺഗ്രസ്
കൊച്ചി; തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശത്തിലാണ് കോൺഗ്രസ്. പാർട്ടി കേന്ദ്രങ്ങളുടെ കണക്ക് കൂട്ടലുകൾ പോലും തെറ്റിച്ചുകൊണ്ടുള്ള കൂറ്റൻ മുന്നേറ്റമായിരുന്നു മണ്ഡലത്തിൽ ഉമ തോമസ് കാഴ്ച വെച്ചത്. ഒറ്റക്കെട്ടായ പ്രവർത്തനത്തിന്റെ കൂടി ഫലമാണ് തൃക്കാക്കരയിലെ മിന്നും വിജയം എന്നാണ് നേതാക്കൾ ആവർത്തിച്ച് പറയുന്നത്. അതുകൊണ്ട് തന്നെ വരും ലോക്സഭ തിരഞ്ഞെടുപ്പിലും 'തൃക്കാക്കര മോഡൽ' പയറ്റാനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം. വിശദമായി വായിക്കാം.

തൃക്കാക്കരയിൽ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഏകോപനവും പതിവിന് വിപരീതമായുള്ള പ്രവര്‍ത്തനങ്ങളും അമ്പരിപ്പിക്കുന്നതായിരുന്നു. തർക്കങ്ങളില്ലാതെ ആദ്യം തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം, നേതാക്കളുടെ ഒറ്റക്കെട്ടായ പ്രവർത്തനം, ഗ്രൂപ്പുകൾ മറന്ന് മുതിർന്ന നേതാക്കളും യുവാക്കളും ഒരുപോലെ നടത്തിയ പ്രചരണം, ഒപ്പം ഘടകകക്ഷികളുടെ പിന്തുണയും ഇത്തരത്തിൽ കോൺഗ്രസിന്റെ സ്ഥിരം ശൈലികൾ പൊളിച്ചുള്ള തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ കൂടി ഫലമായിരുന്നു തൃക്കാക്കരയിലെ ചരിത്ര വിജയം. അതുകൊണ്ട് കൂടിയാണ് തൃക്കാക്കര മോഡൽ തന്നെ വരും തിരഞ്ഞെടുപ്പുകളിലും പയറ്റാൻ കോൺഗ്രസ് ഒരുങ്ങുന്നത്.

സംഘടന ദൗർബല്യമായിരുന്നു ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കനത്ത പരാജയത്തിന് വഴിവെച്ചത്. ഭേദപ്പെട്ട സംഘടന സംവിധാനമാണ് എറണാകുളത്ത്. അതുകൊണ്ട് കൂടിയായിരുന്ന തൃക്കാക്കരയിൽ കാര്യങ്ങൾ നേതൃത്വത്തെ സംബന്ധിച്ച് എളുപ്പമായത്. അതിനാൽ സംഘടന സംവിധാനങ്ങളെ കരുത്തുറ്റതാക്കുകയാണ് നേതൃത്വത്തിന്റെ അടുത്ത ലക്ഷ്യം. ഇതിനായി താഴെ തട്ട് മുതൽ തന്നെ പ്രവർത്തനം ആരംഭിക്കേണ്ടതുണ്ടെന്ന് നേതാക്കൾ കരുതുന്നു. ജനുവരി 14 നും 15 നും ചേരുന്ന കെ പി സി സി 'നവസങ്കല്‍പ്പ് യോഗ'ത്തില്‍ ഇത് സംബന്ധിച്ച വിശദമായ ചർച്ച നേതൃത്വം നടപ്പാക്കും.

ദേശീയ തലത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവ് ലക്ഷ്യം വെച്ച് ഇക്കഴിഞ്ഞ മാസം ഉദയ്പൂരിൽ നടന്ന ചിന്തിൻ ശിബിരത്തിൽ തെരഞ്ഞെടുപ്പ് മേൽനോട്ടത്തിനായി പ്രത്യേക സംവിധാനം രൂപപ്പെടുത്തിയിട്ടുണ്ട്. സമാനമായ സംവിധാനകൾ സംസ്ഥാന തലത്തിലും വേണമെന്നാണ് നേതാക്കളുടെ വിവരം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തവും ജില്ലാ തലത്തിലും സമിതികൾ രൂപീകരിച്ചേക്കും. ഭരണം, വികസനം, ആസൂത്രണം എന്നിവ സംബന്ധിച്ച കാഴ്ച്ചപ്പാടുകളും നയങ്ങളും രൂപീകരിക്കാൻ പ്രത്യേക സമിതികളേയും തയ്യാറാക്കിയേക്കും.
'ശെടാ, അമ്മയ്ക്ക് ഇഷ്ടായില്ലേലും ഋതു ഏത് ലുക്കിലും പൊളിയല്ലേ'..വൈറൽ ഫോട്ടോകൾ

തിരഞ്ഞെടുപ്പ് പ്രചരണ തന്ത്രങ്ങളിലും മാറ്റം വരുത്തുന്നതിനെ കുറിച്ച് കോൺഗ്രസ് ആലോചിക്കും. നേരത്തേയുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പുറമേ ഭവന സന്ദർശനം, കുടുംബ യോഗങ്ങൾ എന്നിവ കോൺഗ്രസിനെ വളരെയധികം തുണച്ചിട്ടുണ്ടെന്ന് നേതാക്കൾ സമ്മതിക്കുന്നു. സാധാരണ ഗതിയിൽ വാഹന പ്രചരണ യാത്രകളിലാണ് കോൺഗ്രസ് ശ്രദ്ധ പതിപ്പിച്ചിരുന്നത്. എന്നാൽ ഇനി അവ ഒഴിവാക്കി ഭവന സന്ദർശനത്തിന് പ്രാധാന്യം നൽകണമെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല പതിവായി പരീക്ഷിക്കാത്ത പ്രചരണ മാർഗങ്ങളിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും നേതാക്കൾ പറയുന്നു.

അതിനിടെ താഴെ തട്ടിൽ യൂണിറ്റ് കമ്മിറ്റി രൂപീകരണം വേഗത്തിലാക്കാനുള്ള നിർദ്ദേശം കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരൻ നൽകിയിട്ടുണ്ട്. അതേസമയം ഉപതിരഞ്ഞെടുപ്പ് പോലെ പാർട്ടി സംവിധാനങ്ങൾ പൊതുതിരഞ്ഞെടുപ്പിൽ കേന്ദ്രീകരിക്കുകയെന്നത് എളുപ്പമല്ലെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും നവസങ്കൽപ് യോഗത്തിൽ ഇത് സംബന്ധിച്ചുള്ള വിശദമായ ചർച്ച നേതൃത്വം നടത്തും. അതേസമയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ ഇനി സംഘടന തിരഞ്ഞെടുപ്പ് നടപടികളിലേക്ക് നേതൃത്വം കടക്കും. വോട്ടർ പട്ടികകൾ ഡിസിസി പ്രഖ്യാപിക്കുന്നതോടെ ബൂത്ത് മുതൽ തിരഞ്ഞെടുപ്പ് നടക്കും.












Click it and Unblock the Notifications