കൊച്ചിയെ ഇളക്കി മറിച്ച് രാഹുൽ ഗാന്ധി, വേദിയിൽ സ്ത്രീകൾ ഇല്ലാത്തതിൽ അതൃപ്തി
Recommended Video
കൊച്ചി: കൊച്ചിയെ ഇളക്കി മറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തിയത്. രാഹുലിന്റെ സാന്നിധ്യം മറൈന്‍ ഡ്രൈവിലെത്തിയ നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആവേശത്തിരയിളക്കി.
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എംഐ ഷാനവാസിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി കൊച്ചിയില്‍ എത്തിയത്. പ്രവര്‍ത്തകരുടെ കയ്യടി വാങ്ങിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രസംഗം നടത്തിയത്. നരേന്ദ്ര മോദിക്കും പിണറായി വിജയനുമെതിരെ രാഹുല്‍ ആഞ്ഞടിച്ചു.
ആവേശമുയർത്തി രാഹുൽ
എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന് പേരിട്ടാണ് കൊച്ചി മറൈന്‍ ഡ്രൈവില്‍ കോണ്‍ഗ്രസ് നേതൃസംഗമം സംഘടിപ്പിച്ചത്. പുരുഷന്മാരായ നേതാക്കള്‍ തിങ്ങി നിറഞ്ഞ വേദിയെക്കുറിച്ച് രാഹുല്‍ ഗാന്ധി തുടക്കത്തിലേ തന്നെ അതൃപ്തി രേഖപ്പെടുത്തി. വേദിയില്‍ കുറച്ച് വനിതാ നേതാക്കള്‍ കൂടി വേണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
വനിതാ സംവരണ ബില്‍ പാസ്സാക്കും
കേന്ദ്ര സര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രാഹുല്‍ പ്രസംഗത്തിലുടനീളം കടന്നാക്രമിച്ചു. മോദിയും ബിജെപിയും രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്ന് രാഹുല്‍ ആരോപിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തുകയാണ് എങ്കില്‍ വനിതാ സംവരണ ബില്‍ പാസ്സാക്കുമെന്ന് രാഹുല്‍ ഉറപ്പ് നല്കി.
മോദി രാജ്യത്തെ നശിപ്പിച്ചു
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കൂടുതല്‍ യുവാക്കളേയും സ്ത്രീകളേയും ഉള്‍പ്പെടുത്തുമെന്നും രാഹുല്‍ പറഞ്ഞു. അഞ്ച് കൊല്ലം കൊണ്ട് മോദി രാജ്യത്തെ നശിപ്പിച്ചു. യുവാക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചു. പാവങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി കൊച്ചിയിലെ പ്രസംഗത്തിലും ആവര്‍ത്തിച്ചു.
ഒരൊറ്റ ഭാരതം സൃഷ്ടിക്കും
മോദി തന്റെ സുഹൃത്തുക്കള്‍ക്ക് മിനിമം ഗ്യാരണ്ടി ഉറപ്പാക്കിയെന്നും രാഹുല്‍ പരിഹസിച്ചു. മിനിമം ഗ്യാരണ്ടി എല്ലാവര്ക്കും നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മോദി പാവപ്പട്ടവന്റെ ഇന്ത്യയെന്നും പണക്കാരന്റെ ഇന്ത്യയെന്നും രാജ്യത്തെ വിഭജിച്ചു. കോണ്‍ഗ്രസ് ശ്രമിക്കുന്നത് ഒരൊറ്റ ഭാരതം സൃഷ്ടിക്കാനാണ് എന്നും രാഹുല്‍ കൊച്ചിയില്‍ പറഞ്ഞു.
ജിഎസ്ടി പൊളിച്ചെഴുതും
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജിഎസ്ടി പൊളിച്ചെഴുതുമെന്നും രാഹുല്‍ പറഞ്ഞു. നിലവിലുളള ജിഎസ്ടി സംവിധാനം അപ്രായോഗികമാണ്. മോദി സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് കര്‍ഷകര്‍ക്ക് ഒരു രൂപ പോലും നല്‍കിയില്ല. മോദി തുടര്‍ച്ചയായി ജനങ്ങളോട് കളളം പറയുകയാണ് എന്നും രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചു.
പിണറായിക്കും വിമർശനം
പിണറായി സര്‍ക്കാരിനേയും രാഹുല്‍ ഗാന്ധി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. മോദിയോട് ചോദിക്കുന്ന അതേ ചോദ്യം തന്നെയാണ് കേരളത്തില്‍ പിണറായി വിജയനോടും ചോദിക്കാനുളളതെനന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രളയത്തിന് ശേഷം കേരളത്തെ പുനര്‍ നിര്‍മ്മിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ആചാരത്തെ ബഹുമാനിക്കുന്നു
പ്രളയകാലത്ത് മലയാളി കാണിച്ച ഒരുമ എല്ലാവരും കണ്ടതാണ്. സര്‍ക്കാര്‍ കേരളത്തെ പുനര്‍നിര്‍മ്മിക്കുമെന്ന് പറഞ്ഞത് നമ്മള് വിശ്വസിച്ചുവെന്നും എന്നാല്‍ അതുണ്ടായില്ലെന്നും രാഹുല്‍ പറഞ്ഞു. സിപിഎമ്മും ബിജെപിയും ചേര്‍ന്ന് കേരളത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു. സ്ത്രീകളുടെ അവകാശത്തേയും സ്വാതന്ത്ര്യത്തേയും എന്ന പോലെ ആചാരങ്ങളേയും ബഹുമാനിക്കുന്നുവെന്ന് ശബരിമല വിഷയത്തില്‍ രാഹുല്‍ പ്രതികരിച്ചു.