രാഹുല്‍ പ്ലാന്‍ മൊത്തം മാറ്റി.. കട്ടയ്ക്ക് കൂടെ പ്രിയങ്കയും; വിഡിയും ഡികെയും വന്നത് ഇങ്ങനെ
കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡികെ ശിവകുമാറിനെ അവരോധിക്കുന്നതിലൂടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിശിഷ്യാ രാഹുല്‍ ഗാന്ധി മുന്നോട്ട് വെക്കുന്ന സന്ദേശം വളരെ വലുതാണ്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്, പാര്‍ട്ടിയിലെ ആഭ്യന്തര കലഹം അവസാനിപ്പിക്കാന്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ഫോര്‍മുലകള്‍ പരീക്ഷിക്കാന്‍ രാഹുല്‍ തയ്യാറാകുകയാണ് എന്ന് വ്യക്തം.
ഇത് വിജയത്തിലെത്തുമോ എന്നത് കണ്ടറിയേണ്ടതാണെങ്കിലും മുന്‍കാല ശീലങ്ങളെ മാറ്റിയെഴുതുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. കര്‍ണാടകയില്‍ വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കം ആണ് അവസാനത്തിലെത്തിയിരിക്കുന്നത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പ്രിയങ്ക ഗാന്ധി വാദ്ര, പാര്‍ട്ടി മേധാവി മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരുമായി രാഹുല്‍ ഗാന്ധി സംസാരിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

35 മിനിറ്റ് നീണ്ടുനിന്ന നേരിട്ടുള്ള സംഭാഷണത്തില്‍ രാഹുല്‍ ഗാന്ധി സിദ്ധരാമയ്യയെ രാജിവയ്ക്കാന്‍ പ്രേരിപ്പിച്ചു. കോണ്‍ഗ്രസിലെ ഏറ്റവും ഉയര്‍ന്ന ഒബിസി മുഖങ്ങളില്‍ ഒരാളായിട്ടും സിദ്ധരാമയ്യയോട് ഡികെ ശിവകുമാറിനായി വഴി മാറി കൊടുക്കാന്‍ രാഹുല്‍ ആവശ്യപ്പെടുകയായിരുന്നു. 2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് തന്നെയായിരുന്നു രാഹുല്‍ മുന്നോട്ടുവെച്ച വാദം.
എന്നാല്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റവും നല്ല അവസരം തന്റെ നേതൃത്വമാണെന്ന് സിദ്ധരാമയ്യ വാദിച്ചു. 2028 ല്‍ ഒരു പുതിയ സര്‍ക്കാരിന്റെ ചുമതല ഡികെ ശിവകുമാറിന് നല്‍കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ ഫോര്‍മുല. എന്നാല്‍ രാഹുല്‍ ഗാന്ധി ഉറച്ചുനിന്നുവെന്ന് വൃത്തങ്ങള്‍ പറയുന്നു. കേരള മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ച അതേ അവബോധം അദ്ദേഹം ഇവിടേയും പ്രകടിപ്പിച്ചു.
കേരളം മാതൃക
ഇക്കഴിഞ്ഞ കേരള തിരഞ്ഞെടുപ്പിന് ശേഷം രൂപപ്പെട്ട പ്രതിസന്ധിയെ കൈകാര്യം ചെയ്തതിന് സമാനമാണ് കര്‍ണാടകയിലും ഹൈക്കമാന്റ് ഇടപെട്ടത്. മിന്നുന്ന വിജയം നേടിയിട്ടും രണ്ടാഴ്ചയോളം മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് സമയം വേണ്ടി വന്നു. വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടു.
ആ സാഹചര്യത്തില്‍, രാഹുല്‍ ഗാന്ധി വേണുഗോപാലിനെ പിന്തുണച്ചു. ഗാന്ധി കുടുംബവുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധവും എംഎല്‍എമാരുടെ പിന്തുണയും കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കിയേക്കും എന്ന് ഉറപ്പിച്ചിരുന്നു. എന്നാല്‍ വോട്ടര്‍മാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രധാന സഖ്യകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും സതീശനെയാണ് പിന്തുണയ്ക്കുന്നത് എന്ന് വ്യക്തമായതോടെ, രാഹുല്‍ ഗാന്ധി വിധി അംഗീകരിച്ച് പദ്ധതികള്‍ മാറ്റി.
കര്‍ണാടകയിലെന്നപോലെ, ബന്ധപ്പെട്ട എല്ലാ പങ്കാളികളുമായും കൂടിയാലോചനകള്‍ ഉള്‍പ്പെടെ, തീരുമാനം അറിയിക്കാനും വിശദീകരിക്കാനും രാഹുലും പ്രിയങ്കയും വേണുഗോപാലുമായി ഒരു നീണ്ട യോഗം നടത്തി. രണ്ട് സാഹചര്യങ്ങളിലും പ്രിയങ്ക ഗാന്ധിയുടെ നിശബ്ദ സ്വാധീനവും ശ്രദ്ധിക്കപ്പെട്ടുു. പാര്‍ട്ടിയുടെ പ്രധാന നേതൃത്വം ഇപ്പോള്‍ ഫോര്‍മുലകള്‍ മാറ്റാന്‍ സന്നദ്ധരാണ് എന്നാണ് ഇതിുന് അര്‍ത്ഥം. പ്രത്യേകിച്ച് സാഹചര്യങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് എതിരാകുമ്പോള്‍.
മറന്നിട്ടില്ല രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്
സമാന അനുഭവം മുന്‍കാലങ്ങളില്‍ ഉണ്ടായപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് സ്വീകരിച്ച നിലപാട് അമ്പേ പരാജയപ്പെട്ടിരുന്നു. ഉദാഹരണത്തിന്, 2022 ല്‍, രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍, അന്നത്തെ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മില്‍ ആയിരുന്നു തര്‍ക്കം.
2023 ലെ തിരഞ്ഞെടുപ്പിന് മുമ്പ് ഭരണവിരുദ്ധ വികാരം ഒഴിവാക്കാനും ഗുജ്ജാര്‍ സമുദായത്തില്‍ നിന്നുള്ള വോട്ടര്‍മാരെ ആകര്‍ഷിക്കാനും കഴിയുന്ന കൂടുതല്‍ ചലനാത്മക നേതാവായി പാര്‍ട്ടിയില്‍ പലരും തിരിച്ചറിഞ്ഞിരുന്ന പൈലറ്റിനെ സ്ഥാനക്കയറ്റം നല്‍കാന്‍ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആഗ്രഹിച്ചു. എന്നാല്‍ പാര്‍ട്ടി ഹൈക്കമാന്‍ഡുമായി അടുത്ത ബന്ധമുള്ള ഒരു കോണ്‍ഗ്രസ് നേതാവായിരുന്നു ഗെഹ്ലോട്ട്.
അദ്ദേഹം രാജിവയ്ക്കാന്‍ വിസമ്മതിച്ചു. ഇത് ആഴ്ചകള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് കാരണമായി. അതിനിടെ സച്ചിന്‍ പൈലറ്റ് ഒരു കൂട്ടം എംഎല്‍എമാരുമായി ബിജെപി ഭരിക്കുന്ന ഹരിയാനയിലേക്ക് പലായനം ചെയ്തതും പ്രതിസന്ധി രൂക്ഷമാക്കി. എന്നാല്‍ കോണ്‍ഗ്രസ് അന്ന് സ്വീകരിച്ച നടപടി പരിഹരിക്കാനാകാത്ത വിള്ളലുകള്‍ സൃഷ്ടിച്ച് 2023 ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നഷ്ടം വരുത്തി.
പാര്‍ട്ടി ഇന്നത്തെപ്പോലെ തന്നെ നിര്‍ണായകമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍, ഇപ്പോഴും രാജസ്ഥാന്‍ ഭരിക്കാന്‍ സാധ്യതയുണ്ടെന്നാണ് നേതാക്കള്‍ തന്നെ പറയുന്നത്. ഛത്തീസ്ഗഢിലും മധ്യപ്രദേശിലും ഇത് തന്നെയായിരുന്നു സ്ഥിതി. മുതിര്‍ന്ന നേതാവും മുഖ്യമന്ത്രിയുമായിരുന്ന കമല്‍നാഥിനെതിരെ പാര്‍ട്ടിയെ യുവരക്തം ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തിയപ്പോള്‍ പ്രശ്‌ന പരിഹാരത്തിന് ഹൈക്കമാന്റിന് ഫോര്‍മുലയുണ്ടായില്ല.
ഫലമോ 22 ഓളം എംഎല്‍എമാരുമായി സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതോടെ പാര്‍ട്ടി സംസ്ഥാനത്ത് തകരുകയും ഭരണത്തില്‍ നിന്ന് പുറത്താകുകയും ചെയ്തു. 2018 ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിച്ചതിന് ശേഷം ഛത്തീസ്ഗഡിലും സമാനമായ ഒരു കഥ പുറത്തുവന്നു. ഭൂപേഷ് ബാഗേലും അദ്ദേഹത്തിന്റെ എതിരാളിയായ ടി.എസ്. സിംഗ് ദിയോയും 'റൊട്ടേഷന്‍ മുഖ്യമന്ത്രി' കരാറിനെച്ചൊല്ലി തര്‍ക്കിച്ചു.
പാര്‍ട്ടി ഇടപെടല്‍ കാര്യക്ഷമമല്ലാതിരുന്നതോടെ അത് രണ്ട് നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുകയും ആഴത്തിലാക്കുകയും ചെയ്തു. റൊട്ടേഷനെക്കുറിച്ചുള്ള സംസാരം ബാഗേല്‍ തള്ളിക്കളഞ്ഞു. തന്റെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള തന്ത്രമാണിതെന്ന് അദ്ദേഹം അതിനെ വിശേഷിപ്പിച്ചു. ആ ഭിന്നത അടുത്ത തെരഞ്ഞെടുപ്പ് വരെ വളര്‍ന്നു, പിന്നീട് കോണ്‍ഗ്രസിന് തിരിച്ചടിയായി.
അഞ്ച് വര്‍ഷം മുമ്പ് നിയമസഭയിലെ 90 സീറ്റുകളില്‍ 69 എണ്ണം നേടിയ പാര്‍ട്ടിക്ക് പിന്നീട് 35 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. 2023 ലെ തിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകയിലും സിദ്ധരാമയ്യയ്ക്കും ഡികെ ശിവകുമാറിനും ഇടയില്‍ അധികാര പങ്കിടല്‍ കരാര്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. പക്ഷേ അത് ഒരിക്കലും ഒരു വ്യക്തിയോ പാര്‍ട്ടിയോ പരസ്യമായി അംഗീകരിച്ചില്ല. എന്നാല്‍ 2.5 വര്‍ഷത്തിനുള്ളില്‍ ഇരുവരും അവരുടെ അനുയായികളും ധാരാളം വാക്കുതര്‍ക്കങ്ങളും അവകാശവാദങ്ങളും നടത്തി.
പക്ഷേ ഇത്തവണ വ്യത്യാസം കോണ്‍ഗ്രസ് കേട്ടു, പ്രവര്‍ത്തിച്ചു എന്നതാണ്. എങ്കിലും അത് എളുപ്പമുള്ള ഒരു പ്രക്രിയയായിരുന്നില്ല. സിദ്ധരാമയ്യയ്ക്കും ഡികെഎസിനും മുഖ്യമന്ത്രിയാകാന്‍ ശക്തമായ അവകാശവാദങ്ങളുണ്ട്, അവര്‍ക്ക് പിന്നില്‍ ഗണ്യമായ വോട്ട് ബാങ്കുകളും എംഎല്‍എമാരുടെ പിന്തുണയുമുണ്ട്. എങ്കിലും രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ഒരുതരത്തില്‍ ഇവിടെ ഫലിച്ചു.
ഖാര്‍ഗെയുടെ അനുഭവവും വേണുഗോപാല്‍ വികസിപ്പിച്ചെടുത്ത ഫീഡ്ബാക്ക് സിസ്റ്റത്തില്‍ നിന്നുള്ള വിവരങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രാഹുല്‍ ഗാന്ധിയുടെ കീഴിലാണ് ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വം വികസിച്ചതെന്ന് വൃത്തങ്ങള്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി ഇപ്പോള്‍ എപ്പോഴും ഖാര്‍ഗെയുമായി കൂടിയാലോചന നടത്തുന്നു. അതേസമയം തന്നെ അദ്ദേഹം സ്വന്തം ഫീഡ്ബാക്ക് സിസ്റ്റത്തെ (പ്രിയങ്ക ഗാന്ധിയെയും സോണിയ ഗാന്ധിയെയും) ഒരുപോലെ ആശ്രയിക്കുകയും ചെയ്യുന്നു.
2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മനസില്‍ വെച്ചാണ് ഇപ്പോള്‍ എല്ലാ തീരുമാനങ്ങളും അദ്ദേഹം എടുക്കുന്നതെന്നും വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ അതിന് മുന്‍പ് രാജ്യത്ത് 16 സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ നടക്കും എന്നതും പ്രധാനമാണ്.















Click it and Unblock the Notifications