ആ 2 നേതാക്കളും പുറത്ത്; തർക്കം പരിഹരിച്ച് സുധാകരൻ..കെപിസിസി പട്ടിക ഹൈക്കമാന്റിന് കൈമാറി
ദില്ലി; കെ പി സി സി പുനഃസംഘടന സംബന്ധിച്ച അന്തിമ പ്രഖ്യാപനം നാളെ ഉണ്ടായേക്കും എന്ന് റിപ്പോർട്ട് .കഴിഞ്ഞ ദിവസം ഹൈക്കമാന്റുമായി അന്തിമ ഘട്ട ചർച്ചയ്ക്കായി കെ പി സി സി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ദില്ലിയിൽ എത്തിയിരുന്നുവെങ്കിലും ചില പേരുകളെ സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് ചർച്ച വഴി മുട്ടിയിരുന്നു. ഇതോടെ ഇരു നേതാക്കളും കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ തർക്കങ്ങളെല്ലാം പരിഹരിച്ച് പട്ടിക ഹൈക്കമാന്റിന് കൈമാറിയതായാണ് ഏറ്റവും ഒടുവിലെ റിപ്പോർട്ട്.
250 ഓളം വരുന്ന ജംബോ പട്ടിക വെട്ടിക്കുറച്ച് 51 പേരുടെ ഭാരവാഹി പട്ടികയാണ് നേതൃത്വം പ്രഖ്യാപിക്കാനൊരുങ്ങുന്നത്. നേതാക്കളെ കണ്ടെത്തുന്നതിനായി പ്രത്യേക മാനദണ്ഡങ്ങളും നേതൃത്വം തയ്യാറാക്കിയിരുന്നു. മൻ ഡി സി സി അധ്യക്ഷൻമാർ, ഭാരവാഹികളായി ഇരുന്നവർ എന്നിവരെ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നായിരുന്നു തിരുമാനം.മാത്രമല്ല ജനപ്രതിനിധികളേയും പരിഗണിക്കേണ്ടതില്ലെന്നും തിരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ചർച്ച നടത്തി അന്തിമ സാധ്യത പട്ടിക തയ്യാറാക്കിയത്.
എന്നാൽ പട്ടികയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് ഇഷ്ടക്കാരെ തിരുകി കയറ്റിയെന്ന ആക്ഷേപമായിരുന്നു ഗ്രൂപ്പ് നേതാക്കൾ ഉയർത്തിയത്. മുൻ തൃശ്ശൂർ ഡി സി സി അധ്യക്ഷൻ എം പി വിൻസെന്റ്, കോഴിക്കോട് അധ്യക്ഷൻ രാജീവൻ മാസ്റ്റർ എന്നിവരുടെ പേരുകൾക്കെതിരെയായിരുന്നു എതിർപ്പുയർന്നത്. മുൻ ഭാരവാഹികളെ നിയമിക്കില്ലെന്ന മാനദണ്ഡം പിന്നെ എന്തിന് വേണ്ടിയാണ് ഉണ്ടാക്കിയതെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ ചോദ്യം. എന്നാൽ വിൻസെന്റും രാജീവും ഒരു വർഷം മാത്രമേ അധ്യക്ഷ പദത്തിൽ ഇരിക്കാനായിട്ടുള്ളൂവെന്നാണ് കെ പി സി സി നേതൃത്വം വിശദീകരിക്കുന്നത്. ഡി സി സി അധ്യക്ഷയായിരുന്ന ബിന്ദു കൃഷ്ണയെ പരിഗണിക്കുന്നതിലും പദ്മജ വേണുഗോപാലിനെ നിയമിക്കുന്നതിലും ഗ്രൂപ്പ് നേതാക്കൾ ചോദ്യം ഉയർത്തുന്നുണ്ട്. എന്നാൽ വനിതാ പ്രാതിനിധ്യം എന്ന ഹൈക്കമാന്റ് നിർദ്ദേശത്തിന്റ അടിസ്ഥാനത്തിലാണ് ഇരവരേയും പരിഗണിക്കുന്നതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
അതേസമയം തർക്കം മൂത്തതോടെ രാജീവന്‍ മാസ്റ്റര്‍, എം പി വിന്‍സന്‍റ് എന്നിവരുടെ പേരുകൾ ഒഴിവാക്കിക്കൊണ്ടുള്ള പട്ടികയാണ് ഇപ്പോൾ ഹൈക്കമാന‍്റിന് കൈമാറിയിരിക്കുന്നതെന്നാണ് വിവരം. ജാതി-മത-യുവ-വനിതാ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടുള്ളതാണ് പട്ടികയെന്നാണ് നേതൃത്വത്തിന്റെ അവകാശവാദം. എന്തായാലും നാളെ തന്നെ ഹൈക്കമാന്റ് പട്ടിക സംബന്ധിച്ച് അന്തിമ തിരുമാനം കൈക്കൊണ്ടേക്കുമെന്ന് തന്നെയാണ് കണക്കാക്കപ്പെടുന്നത്.അതേസമയം പ്രഖ്യാപനം വന്നാലും കോൺഗ്രസിൽ വലിയ പൊട്ടിത്തെറികൾ ഉണ്ടാകുമെന്ന വിലയിരുത്തലുകൾ ശക്തമാണ്. നേരത്തേ ഡി സി സി അധ്യക്ഷൻമാരുടെ പട്ടികയിൽ തർക്കം ഉടലെടുത്തതിന്റെ പശ്ചാത്തലത്തിൽ ഗ്രൂപ്പ് നേതാക്കളായ രമേശ് ചെന്നിത്തലയുമായും ഉമ്മൻ ചാണ്ടിയുമായും ചർച്ച നടത്തിയ ശേഷമാണ് കെ പി സി സി ഭാരവാഹികളെ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ പരമാവധി തർക്കങ്ങൾ ഇല്ലാതെ മുന്നോട്ട് പോകാനാകുമെന്നുയിരുന്നു കെ പി സി സി നേതൃത്വം പ്രതീക്ഷിച്ചിരുന്നത്.
Recommended Video
എന്നാൽ കെ പി സി സി നേതൃത്വത്തിനെതിരെ മുൻ സംസ്ഥാന അധ്യക്ഷൻമാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും രംഗത്തെത്തിയത് നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. നേരത്തേ ഉന്നയിച്ചതിന് സമാനമായ പരാതികളാണ് ഉയർത്തുന്നത്.. മതിയായ ചർച്ച നടത്താതെ ഏകപക്ഷീയമാണ് ഇപ്പോഴത്തെ പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്നാണ് നേതാക്കളുടെ വിമർശനം. ഇതോടെ പ്രശ്ന പരിഹാരത്തിനായി ഉമ്മൻ ചാണ്ടിയേയും ചെന്നിത്തലയേയും തന്നെ മുൻനിർത്തി പ്രശ്വം പരിഹരിക്കാൻ ആകുമന്ന പ്രതീക്ഷയിലാണ് നേതാക്കൾ.
ഇതാര്... ഭൂമിയിലേക്ക് ഇറങ്ങി വന്ന മാലാഖയോ; അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് വൈറല്‍