കേരള കോൺഗ്രസിലെ തമ്മിലടി തീർക്കാൻ ഇടപെട്ട് കോൺഗ്രസ്, പാർട്ടി പിളർത്തരുതെന്ന് താക്കീത്
കോട്ടയം: ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മിനകത്തെ തര്‍ക്കം മൂര്‍ച്ഛിക്കുന്നു. മാണിക്ക് ശേഷം പാര്‍ട്ടിയെ നയിക്കാന്‍ ആര് എന്ന ചോദ്യത്തിനാണ് ഇതുവരെ ഉത്തരം കിട്ടാത്തത്. നേതൃസ്ഥാനങ്ങള്‍ക്ക് വേണ്ടി ജോസ് കെ മാണിയും പിജെ ജോസഫുമാണ് പരസ്പരം ഏറ്റുമുട്ടുന്നത്. ഒരു തീരുമാനവും ആകാത്തതോടെ പാര്‍ട്ടി പിളരുന്നതിനുളള സാധ്യതകളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
അതിനിടെ യുഡിഎഫ് സഖ്യകക്ഷി കൂടിയായ കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇടപെടുന്നതായി റിപ്പോര്‍ട്ടുകള്‍. പിജെ ജോസഫ് വിഭാഗത്തോടും ജോസ് കെ മാണി വിഭാഗത്തോടും കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയതായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പളളി രാമചന്ദ്രന്‍ വ്യക്തമാക്കി.
കേരള കോണ്‍ഗ്രസിനകത്തെ തമ്മിലടിയില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ടെന്നും എത്രയും പെട്ടെന്ന് തന്നെ പരിഹാരം വേണമെന്നും മുല്ലപ്പളളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുളള തര്‍ക്കത്തില്‍ പാര്‍ട്ടി പിളര്‍ത്തരുത് എന്നാണ് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്ന നിര്‍ദേശം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കേരള കോണ്‍ഗ്രസിലെ രണ്ട് വിഭാഗങളും വീണ്ടും ചര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ്.
പാര്‍ട്ടിയിലെ പ്രമുഖരെ പരമാവധി തങ്ങള്‍ക്കൊപ്പം നിര്‍ത്താനാണ് ഇരുകൂട്ടരും ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ചെയര്‍മാന്‍ സ്ഥാനം തനിക്കും നിയമസഭാ കക്ഷി നേതാവ് പദവി സിഎഫ് തോമസിനും നല്‍കണം എന്നതാണ് ജോസഫിന്റെ ആവശ്യം. വര്‍ക്കിംഗ് ചെയര്‍മാന്‍ കസേരയാണ് ജോസ് കെ മാണിക്ക് നല്‍കാന്‍ പിജെ ജോസഫ് ആലോചിക്കുന്നത്. എന്നാല്‍ ജോസ് കെ മാണിക്ക് ഇത് സമ്മതമല്ല. കോണ്‍ഗ്രസ് ഇടപെട്ടതോടെ പാര്‍ട്ടിയില്‍ പുതിയ ഒത്ത് തീര്‍പ്പ് ഫോര്‍മുലകള്‍ക്കുളള അന്വേഷണത്തിലാണ് നേതാക്കള്‍.