ജോസിനെ പൂട്ടാന്‍ കോണ്‍ഗ്രസിന്‍റെ പുതിയ തന്ത്രം; ആദ്യ നീക്കം അതിരമ്പുഴയില്‍ വിജയം, യുഡിഎഫിന് ഭരണം
കോട്ടയം: തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തോടെ പാര്‍ട്ടിയും രണ്ടില ചിഹ്നവും സ്വന്തമാക്കി ഇടതുമുന്നണി പ്രവേശനത്തിന് ഒരുങ്ങിയ ജോസ് കെ മാണിക്ക് കിട്ടിയ അപ്രതീക്ഷിത അടിയായിരുന്നു ഹൈക്കോടതിയുടെ സ്റ്റേ. പിജെ ജോസഫ് നല്കിയ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്യുകയായിരുന്നു. ഇതോടെ ജോസ് കെ മാണിയെ കൂടുതല്‍ തളര്‍ത്താനുള്ള നീക്കങ്ങള്‍ സജീവമാക്കുകയാണ് കോണ്‍ഗ്രസും പിജെ ജോസഫും.
സ്വതന്ത്രമായി നില്‍ക്കും
ഇടതുമുന്നണിയുമായുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയെങ്കിലും ഒരു മുന്നണിയുടേയും ഭാഗമാവാതെ സ്വതന്ത്രമായി നിലനില്‍ക്കുന്നുവെന്നാണ് ജോസ് കെ മാണി അഭിപ്രായപ്പെടുന്നത്. ജോസിന്‍റെ ഈ നിലപാടിന് ബദലായി യുഡിഎഫ് അനുകൂല സ്വതന്ത്ര നിലപാട് എന്ന തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നത്.
കോണ്‍ഗ്രസ് നീക്കം
കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിടുന്നത് മധ്യകേരളത്തിലെ ചില മേഖലകളിലെങ്കിലും തിരിച്ചടിയാവുമെന്ന ബോധ്യം കോണ്‍ഗ്രസിനുണ്ട്. ഇതിന് പരിഹാരം കാണാനാണ് കോണ്‍ഗ്രസ് നീക്കം. ഇടത് മുന്നണിയിലേക്ക് പോവുന്നതില്‍ ജോസ് വിഭാഗത്തിലെ ഒരുവിഭാഗം വോട്ടർമാര്‍ക്കും നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. ഇവരെ കുടെ കൂട്ടാനാണ് കോണ്‍ഗ്രസ് ശ്രമം.
വാഗ്ദാനങ്ങള്‍
നിയമസഭാ സീറ്റ്, തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റുകൾ, സഹകരണ ബാങ്കുകളിലെ പദവികൾ, സംഘടനാ ഭാരവാഹിത്വം എന്നീ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ജോസ് കെ മാണി വിഭാഗത്തില്‍ നിന്നും നേതാക്കളെ അടര്‍ത്തി മാറ്റാനുള്ള നീക്കം. ചില നേതാക്കളുമായി ഇതിനോടകം തന്നെ രഹസ്യ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അതിരമ്പുഴയില്‍ വിജയം
തുടക്കത്തില്‍ യുഡിഎഫ് അനുകൂല സ്വതന്ത്ര നിലപാട് എടുപ്പിച്ച് നേതാക്കളെ യുഡിഎഫിനൊപ്പം നിൽക്കാൻ പ്രേരിപ്പിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. ഇത്തരത്തിലുള്ള ആദ്യം നീക്കം അതിരമ്പുഴയില്‍ വിജയിക്കുകയും ചെയ്തു. അതിരമ്പുഴ സഹകരണ ബാങ്കിൽ പുതിയ തന്ത്രം നടപ്പാക്കിയാണ് യുഡിഎഫ് ഭരണം നിലനിർത്തിയത്.
ആസൂത്രണം
കെപിസിസി നേതാവ് കോട്ടയം ജില്ലയിൽ ക്യാംപ് ചെയ്താണ് ശ്രമം നടത്തുന്നത്. കോട്ടയം ജില്ലയിലെ പ്രമുഖ നേതാക്കളായ ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോസഫ് വാഴയ്ക്കൻ എന്നിവരുടെ സാന്നിധ്യത്തില്‍ ഡിസിസി ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തത്.
കടുത്ത എതിര്‍പ്പ്
യുഡിഎഫിലേക്കും കോണ്‍ഗ്രസിലേക്ക് കടന്ന് വരുന്ന നേതാക്കള്‍ക്കും അര്‍ഹമായ പരിഗണന നല്‍കുമെന്ന് ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പും വ്യക്തമാക്കിയിട്ടുണ്ട്. ബാര്‍ കോഴക്കേസിന്റെ പേരില്‍ കെ എം മാണിയെ നിരന്തരമായി വേട്ടയാടുകയും രാഷ്ട്രീയജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും ചെയ്ത ഇടതുമുന്നണിയുമായി കൂട്ടുകൂടുന്നതില്‍ ജോസ് വിഭാഗത്ത് കടുത്ത എതിര്‍പ്പുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നു.
യുഡിഎഫ് അനുകൂല വിഭാഗം
മുന്‍ എംഎല്‍എ ജോസഫ് എം പുതുശ്ശേരി ഉള്‍പ്പെടെ ഒട്ടേറെ നേതാക്കള്‍ക്ക് എല്‍ഡിഎഫ് പ്രവേശനത്തോട് താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുഡിഎഫിലേക്ക് മടങ്ങാനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്ന അഭിപ്രായം 'യുഡിഎഫ് അനുകൂല' നേതാക്കളും അണികളും നേതൃത്വത്തെ അറിയിച്ചെന്നും വിവരമുണ്ട്.
ഇടതുമുന്നണിയിലേക്ക് പോയാല്‍
ഇടതുമുന്നണിയിലേക്ക് പോയാല്‍ പാര്‍ട്ടിക്കുള്ളില്‍ വീണ്ടുമൊരു പിളര്‍പ്പുണ്ടാവുമോയെന്ന ആശങ്ക ജോസ് കെ മാണിക്കും ഉണ്ട്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ഇടതുവിരുദ്ധതയുള്ളവര്‍ പിജെ ജോസഫിനൊപ്പമോ കോണ്‍ഗ്രസിനോ ഒപ്പം പോവും. പുതിയൊരു പാര്‍ട്ടി രൂപീകരിച്ച് സ്വതന്ത്രമായി യുഡിഎഫിലേക്ക് മാറാനുള്ള സാധ്യത നിലവിലില്ല.
പിജെ ജോസഫിന് മുന്‍തൂക്കം
യുഡിഎഫിലേക്ക് മടങ്ങാമെന്ന് കരുതിയാലും പിജെ ജോസഫിനാണ് അവിടെ മേല്‍ക്കൈ എന്നുള്ളത് ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി നേതാക്കളെ കൂടെ നിര്‍ത്തുന്നത്. ഇടതുമുന്നണയില്‍ പ്രവേശിച്ച് കേരള രാഷ്ട്രീയത്തില്‍ കൂടുതല്‍ ശക്തമായി നില്‍ക്കാമെന്നും ഇവര്‍ കണക്ക് കൂട്ടുന്നു. ചാഞ്ചാട്ടമുള്ള നേതാക്കള്‍ക്ക് വലിയ വാഗ്ദാനങ്ങളും നേതൃത്വം നല്‍കുന്നു.
മറുപണി
അതിനിടെ തങ്ങളുടെ പ്രവര്‍ത്തകരെ ലക്ഷ്യം വെക്കുന്ന കോണ്‍ഗ്രസിന് മറുപണിയായി കോണ്‍ഗ്രസില്‍ നിന്നും പ്രവര്‍ത്തകരെ തങ്ങളോടൊപ്പം ചേര്‍ക്കാനുള്ള നീക്കവും ജോസ് കെ മാണി വിഭാഗം തുടങ്ങിയിട്ടുണ്ട്. മാഞ്ഞൂർ മേഖലയിൽ നിന്നും കഴിഞ്ഞ ദിവസം കുറച്ച് കോൺഗ്രസ് പ്രവര്‍ത്തകരെ കേരള കോൺഗ്രസിൽ (എം) ചേർത്തിരുന്നു. പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കുമെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്ജും പറഞ്ഞു.
അടുത്ത തിരഞ്ഞെടുപ്പോടെ ജോസ് കെ മാണിയും കൂട്ടരും അപ്രത്യക്ഷമാവും; ഒറ്റ സീറ്റും ലഭിക്കില്ല: പിജെ ജോസഫ്