പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്;ഇന്ന് വയനാട്ടിൽ ആയിരങ്ങളെ അണിനിരത്തി റാലി
തിരുവനന്തപുരം; രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് യുഡിഎഫ് റാലിയും പ്രതിഷേധ യോഗവും നടത്തും. ആയിരക്കണക്കിന് പേർ പ്രതിഷേധ റാലിയിൽ അണിനിരക്കും. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എം പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എം കെ രാഘവന്‍, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് ,മുസ്ലിം ലീഗ് നേതാക്കളായ കെ എം ഷാജി, പി എം എ സലാം അടക്കമുള്ള പ്രമുഖ നേതാക്കളും റാലിയുടെ ഭാഗമാകും.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം:എസ്എഫ്‌ഐ വയനാട് ജില്ല പ്രസിഡന്റ് അടക്കം 19 പേര്‍ അറസ്റ്റില്‍
അതേസമയം ഓഫീസ് ആക്രമണത്തിനെതിരെ വെളളിയാഴ്ച വൈകീട്ട് തന്നെ വലിയ പ്രതിഷേധം സംസ്ഥാന വ്യാപകമായി കോൺഗ്രസ് നടത്തിയിരുന്നു. പലയിടത്തും പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. കോട്ടയത്ത് സി പി എം ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡി വൈ എഫ് ഐ ,എസ് എഫ് ഐ പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി.എറണാകുളത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം ജി റോഡ് ഉപരോധിച്ചു. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു.മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ റോഡില്‍ തീയിട്ട് പ്രതിഷേധിച്ചു.
അതേസമയം എസ് എഫ് ഐയുടെ ആക്രമണത്തെ മുഖ്യമന്ത്രിയടക്കം തള്ളി പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധം തെറ്റിപ്പോയ സമരരീതിയായി പോയെന്നതാണ് സി പി എം നിലപാട്.ബി ജെ പിക്കെതിരായ ദേശീയ മുഖമാണ് രാഹുൽ ഗാന്ധി എന്നിരിക്കെ ഓഫീസ് ആക്രമണം ദേശീയ തലത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും സി പി എം നേതൃത്വം കണക്കാക്കുന്നു. ബി ജെ പി ഉൾപ്പെടെ വിഷയം ആയുധമാക്കിയേക്കുമെന്നും സി പി എം ആശങ്കപ്പെടുന്നുണ്ട്.
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തെ എസ് എഫ് ഐ സംസ്ഥാന നേതൃത്വവും തള്ളിപ്പറഞ്ഞിട്ടുണ്ട്.സമരവും ആക്രമണവും അംഗീകരിക്കാനാവാത്തതാണെന്ന് നേതൃത്വം വ്യക്തമാക്കി.സംരക്ഷിത വനമേഖലയുടെ ബഫർ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാൻ എസ് എഫ് ഐയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ല. ഇന്ന് രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ് എഫ് ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചിന് എസ് എഫ് ഐ സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചത് എന്ന് സംഘടനാപരമായി പരിശോധിച്ച് സമരത്തിന് നേതൃത്വം നൽകിയ പ്രവർത്തകർക്ക് നേരെ ശക്തവും മാതൃകാപരവുമായ സംഘടനാ നടപടി സ്വീകരിക്കുമെന്നും നേതൃത്വം വ്യക്തമാക്കി.
Recommended Video