നസീര്‍ വധശ്രമം; എഎന്‍ ഷംസീര്‍ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യണം, കോണ്‍ഗ്രസിന്റെ ഉപവാസ സമരം ഇന്ന്
കണ്ണൂര്‍: തലശ്ശേരിയിലെ സിപിഎം വിമതനേതാവ് സിഒടി നസീറിര്‍ വധശ്രമക്കേസില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയെ അറസ്റ്റ്ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് ഉപവാസ സമരം നടത്തും. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീഷന് പാച്ചേനിയുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ നടക്കുന്ന ഉപവാസസമരം വടകര എംപി കെ മുരളീധരന് ഉദ്ഘാടനം ചെയ്യും. എഎന്‍ ഷംസീറിന്റെ നേതൃത്വത്തിലാണ് വധശ്രമത്തിന്റെ ഗൂഡാലോചന നടന്നതെന്നാണ് നസീറും കോണ്‍ഗ്രസും ആരോപിക്കുന്നത്.
ഷംസീറിനെതിരെ നേരത്തെ പ്രതിപക്ഷം സഭയില്‍ ആരോപണം ഉന്നയിച്ചപ്പോള്‍ കേസില്‍ എംഎല്‍എയുടെ പേര് നസീര്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി സഭയില്‍ നല്കിയ മറുപടി. എന്നാല്‍ മുഖ്യമന്ത്രിയുടെ വാദങ്ങളെ തള്ളി ഷംസീര്‍ തന്നെ രംഗത്ത് എത്തുകയും ചെയ്തിരുന്നു.
കേസില്‍ പോലീസ് തന്റെ മൊഴി രേഖപ്പെടുത്തിയപ്പോഴെല്ലാം ഗൂഡാലോചനെയെക്കുറിച്ച് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും എഎൻ ഷംസീര്‍ ഭീഷണിപ്പെടുത്തിയ കാര്യവും വ്യക്തമാക്കിയിട്ടുണ്ടെന്നും നസീര്‍ പറഞ്ഞു. എന്നാല്‍ പോലീസ് എന്തുകൊണ്ടാണ് ഷംസീറിന്റെ പേര് പുറത്തുപറയാന്‍ മടിക്കുന്നുവെന്നും നസീര്‍ ചോദിച്ചു.
കേസില്‍ ഗൂഡാലോചന കൈകാര്യം ചെയ്യുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്നും ആരോപണ വിധേയനായ എഎന്‍ ഷംസീറിനെ പിന്തുണയക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും കോണ്‍ഗ്രസും ആരോപിക്കുന്നു. തലശേരി സ്റ്റേഡിയം നിര്‍മാണത്തില്‍ ക്രമക്കേടാരോപിച്ചപ്പോള്‍ കാല് തല്ലിയൊടുക്കുമെന്ന് ഷംസീര്‍ ഭീഷണിപ്പടുത്തിയ വിവരം സിഒടി നസീര്‍ പറഞ്ഞിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം നസീറിനതെരിയാ വധശ്രമത്തില്‍ എഎന്‍ ഷംസീറിന് പങ്കില്ലെന്നായിരുന്നു സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. പ്രാദേശിക തര്‍ക്കമാണ് അക്രമ കാരണമെന്നായിരുന്നു എംഎല്‍എയും സിപിഎം സംസ്ഥാന സമിതിയംഗവുമായ ടിവി രാജേഷ്, ജില്ലാസെക്രട്ടറിയേറ്റംഗം പി ഹരീന്ദ്രന്‍ എന്നിവരടങ്ങിയ കമ്മീഷന്റെ കണ്ടെത്തല്‍.