'കള്ളപ്പണത്തിന് പിന്നാലെ മദ്യവും ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമം';എംബി രാജേഷ്
പാലക്കാട്: അധാർമിക വഴിയിലൂടെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് പാലക്കാട് നടത്തുന്നതെന്ന് മന്ത്രി എംബി രാജേഷ്. കള്ളപ്പണത്തിന് പുറമെ മദ്യവും ഒഴുക്കുകയാണ്. 1306 ലീറ്റര്‍ സ്പിരറ്റാണ് ചിറ്റൂരിൽ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ വീട്ടിൽ നിന്നും പിടിച്ചെടുത്തത്. എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. കള്ളപ്പണവും മദ്യവും വ്യാജ തിരിച്ചറിയൽ കാർഡുമെല്ലാമാണ് തിരഞ്ഞെടുപ്പ് ജയിക്കാൻ കോൺഗ്രസ് പാലക്കാട് പയറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.
'കള്ളപ്പണത്തിന് പുറമെ കോൺഗ്രസ് മദ്യവും ഒഴുക്കുകയാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. ഇന്ന് 1306 ലിറ്റർ സ്പിരിറ്റാണ് കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തിട്ടുള്ളത്. ഇതെന്തിനാണ് വീട്ടിൽ വെച്ചതെന്ന് വ്യക്തമാണ്.

എന്തുകൊണ്ടാണ് പ്രതിപക്ഷ നേതാവ് പ്രതികരിക്കാത്തത്. അദ്ദേഹത്തിന്റെ നാവിറങ്ങിപ്പോയോ ? കഴിഞ്ഞ ദിവസം ഹോട്ടലിൽ കണ്ട ഷോ ചിറ്റൂരിൽ നടത്താൻ അവസരം കിട്ടിയില്ല. ഒറ്റ വ്യത്യാസമേയുള്ളൂ ഹോട്ടലിൽ നിന്ന് തൊണ്ടിമുതൽ പിടികൂടാനായില്ല. എന്നാൽ, ചിറ്റൂരിൽ തൊണ്ടിമുതൽ കയ്യോടെ പിടിച്ചു. കൈയ്യോടെ പിടിച്ചപ്പോൾ മിണ്ടാട്ടമില്ല. എന്നാൽ കഷ്ടിച്ച് രക്ഷപ്പെട്ടപ്പോൾ ഉണ്ടാക്കിയ നാടകം അതുകൂടിയാണ് ഇപ്പോൾ വ്യക്തമാകുന്നത്.
ഇടതുപക്ഷ മുന്നണിയുടെ പ്രവര്‍ത്തകര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് എന്നാണ് ഇപ്പോൾ മനസിലാകുന്നത്. നേരായ വഴിക്ക് ഈ തിരഞ്ഞെടുപ്പ് ജയിക്കാനാകില്ലെന്ന് മനസ്സിലായപ്പോള്‍ എല്ലാ അധാര്‍മികമായ വഴികളും നോക്കുകയാണ് കോണ്‍ഗ്രസ്. ഇപ്പോള്‍ ഫെയ്സ്ബുക് പേജ് ഹാക്ക് ചെയ്തത് സംബന്ധിച്ച വാർത്ത വന്നിട്ടുണ്ട്. വ്യാജ ഐഡി കാർഡ് ഉണ്ടാക്കിയവർക്ക് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യുന്നത് എത്രയോ എളുപ്പമാണ്. അധാർമിക മാർഗങ്ങളാണ് കോൺഗ്രസ് നടത്തുന്നത്.
മദ്യവും പണവും ഒഴുക്കാനുള്ള നീക്കത്തിനെതിരെ എൽഡിഎഫ് പ്രവർത്തകർ അതീവ ജാഗ്രത പുലർത്തുക തന്നെ ചെയ്യും. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അനുവദിക്കില്ല. കള്ളപ്പണത്തിനും മദ്യത്തിനും പുറമെ കള്ള തിരിച്ചറിയിൽ കാര്‍ഡും ഇറക്കാൻ നീക്കമുണ്ടെന്ന് വേണം മനസിലാക്കാൻ. വ്യാജ ഐഡി കാർഡ് അടിച്ചവർ പാലക്കാട് തമ്പടിച്ചിട്ടുള്ളത് വ്യാജ കാർഡ് ഉപയോഗിച്ച് കള്ളവോട്ട് ചെയ്യുന്നതിന് വേണ്ടിയാണ്. ഇതാണ് ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉപയോഗിക്കുന്നത്.
മുനമ്പം വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കിയതാണ്. ബിജെപി വർഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. ബി ജെ പി ഇപ്പോൾ ചിത്രത്തിലേ ഇല്ല. അവസാന തുരുമ്പായാണ് അവർ മുനമ്പം പ്രശ്നം ഉയർത്തുന്നത്', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications