പിസി ജോർജിനും പിസി തോമസിനും മുന്നിൽ വൻ കടമ്പ, പാർട്ടിയായി യുഡിഎഫിൽ വരേണ്ടെന്ന് കോൺഗ്രസ്, കണ്ടീഷൻ
കോട്ടയം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിന്റെ അറസ്റ്റും ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റും പ്രതിപക്ഷമായ കോണ്‍ഗ്രസിന് സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ മുന്‍തൂക്കം നല്‍കിയിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇതോടെ യുഡിഎഫിന് വിജയ പ്രതീക്ഷകള്‍ ശക്തിപ്പെടുകയാണ്.
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണി വിപുലീകരണത്തിനുളള ശ്രമങ്ങള്‍ യുഡിഎഫില്‍ ആരംഭിച്ചിരുന്നു. പിസി ജോര്‍ജ്ജിലും പിസി തോമസിലും കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍ ഇരുകൂട്ടരേയും മുന്നണിയില്‍ എടുക്കേണ്ടതില്ലെന്നാണ് യുഡിഎഫ് അഭിപ്രായം. വിശദാംശങ്ങള്‍ ഇങ്ങനെ..
യുഡിഎഫില്‍ വലിയ വിടവ്
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ ചേര്‍ന്നതോടെ യുഡിഎഫില്‍ വലിയ വിടവുണ്ടായിരിക്കുകയാണ്. ഇത് നികത്താന്‍ പിസി ജോര്‍ജ്ജിന്റെ ജനപക്ഷം പാര്‍ട്ടിയേയും കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗത്തെയും മുന്നണിയില്‍ എടുക്കാനുളള ആലോചനകള്‍ നടന്ന് വരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അനൗദ്യോഗിക ചര്‍ച്ചകളും നടന്നു.
തിരിച്ച് വരാൻ ശ്രമം
പിസി ജോര്‍ജ്ജിന്റെ ജനപക്ഷം പാര്‍ട്ടി നിലവില്‍ ഒരു മുന്നണിയുടേയും ഭാഗമല്ല. ജോസ് കെ മാണി യുഡിഎഫ് വിട്ടതോടെ മുന്നണിയിലേക്ക് തിരിച്ച് വരവിന് പിജി ജോര്‍ജ്ജ് ശ്രമം നടത്തുന്നുണ്ട്. ഐ ഗ്രൂപ്പിന് വേണ്ടി ജോസഫ് വാഴക്കന് ആണ് പിസി ജോര്‍ജ്ജുമായി ചര്‍ച്ച നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിസി ജോര്‍ജ്ജിന്റെ വരവിനോട് യുഡിഫില്‍ ഒരു വിഭാഗത്തിന് താല്പര്യം തീരെയില്ല.
പിസി ജോര്‍ജ്ജിനെതിരെ പ്രമേയം
ഭാവിയില്‍ പിസി ജോര്‍ജ്ജ് മുന്നണിക്ക് ബാധ്യതയായി മാറും എന്നാണ് എതിര്‍ക്കുന്നവരുടെ വാദം. പൂഞ്ഞാറിലെ കോണ്‍ഗ്രസ് നേതൃത്വമാകട്ടെ പിസി ജോര്‍ജ്ജിനെ മുന്നണിയില്‍ എടുക്കുന്നതിനെ നഖശിഖാന്തം എതിര്‍ക്കുകയാണ്. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിന് കീഴിലുളള പൂഞ്ഞാര്‍, മുണ്ടക്കയം ബ്ലോക്ക് കമ്മിറ്റികള്‍ പിസി ജോര്‍ജ്ജിനെതിരെ പ്രമേയം പാസ്സാക്കിയിരുന്നു.
യുഡിഎഫില്‍ പ്രവേശനം നല്‍കരുത്
ബിജെപി കൂടാരത്തില്‍ പോയി ഗതിയില്ലാതെ മടങ്ങിയ പിസി ജോര്‍ജിന് യുഡിഎഫില്‍ പ്രവേശനം നല്‍കരുതെന്നാണ് പ്രമേയത്തിലെ ആവശ്യം. പിസി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞ് പോക്ക് തുടരുകയാണ് എന്നും ആളെ പിടിച്ച് നിര്‍ത്താനാണ് യുഡിഎഫില്‍ ചേരാനുളള നീക്കം എന്നും പ്രമേയത്തില്‍ ആരോപിക്കുന്നു. പിസി ജോര്‍ജ്ജിന് യുഡിഎഫില്‍ പ്രവേശനം നല്കാന് ആലോചനകള്‍ നടക്കുന്നുണ്ടെങ്കില്‍ അതില്‍ നിന്ന് പിന്തിരിയണം എന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ഉപാധികളില്ലാതെ വരാം
യുഡിഎഫിലേക്ക് തിരിച്ചെത്തണം എന്നാണ് പിസി ജോര്‍ജ്ജ് ആഗ്രഹിക്കുന്നത്. പൂഞ്ഞാര്‍ കൂടാതെ കാഞ്ഞിരപ്പളളിയില്‍ കൂടി മത്സരിക്കണം എന്നും പിസി ജോര്‍ജ്ജ് കണക്ക് കൂട്ടുന്നു. അതേസമയം എന്‍ഡിഎയുടെ ഭാഗമായ പിസി തോമസിന് യുഡിഎഫിലേക്ക് വരാന്‍ ഉപാധികളൊന്നും തന്നെ ഇല്ല. ബിജെപി നേതൃത്വവുമായുളള അകല്‍ച്ചയാണ് മുന്നണി മാറ്റത്തിന് പിസി തോമസിനെ പ്രേരിപ്പിക്കുന്നത്
ബിജെപി വാക്ക് പാലിച്ചില്ല
എന്‍ഡിഎയില്‍ ചേരുമ്പോള്‍ നല്കിയ വാഗ്ദാനങ്ങള്‍ ബിജെപി പാലിച്ചില്ലെന്നതാണ് പിസി തോമസിന്റെ ആരോപണം. മുന്നണിയില്‍ ചേരുന്നതിന് കോര്‍ഡ്, കോര്പ്പറേഷന് സ്ഥാനങ്ങള്‍ എന്‍ഡിഎ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇത് പാലിച്ചില്ലെന്നുമാണ് പരാതി. പിന്നാലെ രമേശ് ചെന്നിത്തല അടക്കമുളള യുഡിഎഫ് നേതാക്കളുമായി പിസി തോമസ് ഫോണില്‍ സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
വിയോജിച്ച് കക്ഷികൾ
തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിക്കാന്‍ പിസി തോമസ് തയ്യാറാണ്. മാത്രമല്ല നിയമസഭാ തിരഞ്ഞെടുപ്പില്‍ പിസി തോമസ് വിഭാഗത്തിന് ഒരു സീറ്റ് നല്‍കാമെന്നും ചര്‍ച്ചകളുടെ ഭാഗമായി വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിസി തോമസിനേയും പിസി ജോര്‍ജ്ജിനേയും രാഷ്ട്രീയ പാര്‍ട്ടികളായി മുന്നണിയില്‍ എടുക്കേണ്ടതില്ല എന്നാണ് യുഡിഎഫിലെ പൊതുവികാരം.
പാർട്ടികളായി വരേണ്ടതില്ല
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലും പിസി ജോര്‍ജ്ജിന്റെയും പിസി തോമസിന്റെയും യുഡിഎഫ് പ്രവേശനം ചര്‍ച്ചയായിട്ടുണ്ട്. രണ്ട് പിസിമാരേയും പാര്‍ട്ടികളായി മുന്നണിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നാണ് യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പാർട്ടികളിൽ ലയിക്കട്ടേ
പിസി ജോര്‍ജിന്റെയും പിസി തോമസിന്റെയും പാര്‍ട്ടികള്‍ യുഡിഎഫിലെ ഏതെങ്കിലും പാര്‍ട്ടിയില്‍ ലയിക്കട്ടെ എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അങ്ങനെ ആണെങ്കില്‍ മുന്നണിയില്‍ ഉള്‍പ്പെടുത്താം എന്നാണ് കോണ്‍ഗ്രസ് നിലപാട്. നേരത്തെ തന്നെ പിജെ ജോസഫിന്റെ കേരള കോണ്‍ഗ്രസില്‍ പിസി ജോര്‍ജിന്റെ പാര്‍ട്ടി ലയിക്കട്ടെ എന്ന നിര്‍ദേശം മുന്നോട്ട് വന്നിരുന്നു.
ജോസഫിനൊപ്പം ചേർന്നേക്കും
എന്നാല്‍ അതിനോട് പിസി ജോര്‍ജ്ജിന് താല്പര്യമില്ല. ജനപക്ഷം എന്ന പാര്‍ട്ടിയായി തന്നെ യുഡിഎഫില്‍ ഇടം നേടാനാണ് പിസി ജോര്‍ജ്ജ് ശ്രമിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് നിര്‍ദേശ പ്രകാരം പിസി തോമസിന്റെ കേരള കോണ്‍ഗ്രസ് പിജെ ജോസഫിന്റെ കേരള കോണ്‍ഗ്രസില്‍ ലയിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. പിസി തോമസിനെ ഉള്‍പ്പെടുത്താന്‍ സിറോ മലബാര്‍ സഭയുടേയും യുഡിഎഫ് നേതൃത്വത്തിന്റെയും സമ്മര്‍ദ്ദം പിജെ ജോസഫിനുണ്ട്..
Recommended Video