പണ്ട് രാജ്യം അടക്കി ഭരിച്ച കോണ്‍ഗ്രസ് ഇന്ന് ഏതാനും പോക്കറ്റുകളിലായി ചുരുങ്ങിയിരിക്കുന്നു: പിണറായി
തിരുവനന്തപുരം: സ്വാതന്ത്ര്യാനന്തരം കേന്ദ്രത്തിലും ഭൂരിഭാഗം സംസ്ഥാനങ്ങളിലും അധികാരം കുത്തകയാക്കി വച്ചിരുന്ന കോണ്‍ഗ്രസ് ഇന്നു ഏതാനും പോക്കറ്റുകളിലായി ചുരുങ്ങിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഴു വര്‍ഷം മുന്‍പ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതോടെ ആരംഭിച്ച പ്രതിസന്ധി ഇന്ന് കൂടുതല്‍ രൂക്ഷമായിരിക്കുന്നു. 'ബിജെപിക്ക് ബദല്‍' എന്ന മുദ്രാവാക്യമാണുയര്‍ത്തുന്നതെങ്കിലും ദേശീയതലത്തിലെ പ്രമുഖരുള്‍പ്പെടെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നിന്നും അനവധിയാളുകള്‍ ബിജെപിയിലേക്ക് ഒഴുകുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്തുകൊണ്ടാണ് കോണ്‍ഗ്രസ്സിന്‍റെ പ്രമുഖ നേതാക്കളെ അനായാസം പ്രലോഭിപ്പിക്കാന്‍ ബിജെപിക്കു സാധിക്കുന്നത്? തനിക്ക് തോന്നിയാല്‍ താന്‍ ബിജെപിയിലേക്ക് പോകും എന്ന് പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്സിന്‍റെ ചില നേതാക്കള്‍ക്ക് തോന്നുന്നത് എന്തുകൊണ്ടാണ്? അടിസ്ഥാനപരമായി അതവരുടെ പൊതുവായ രാഷ്ട്രീയനയത്തിന്‍റെ പ്രശ്നമാണ്.ബിജെപിയുടെ ഹിന്ദുത്വവര്‍ഗീയ ആശയങ്ങളോട് കോണ്‍ഗ്രസ് സമരസപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസിന്‍റെ മൃദുഹിന്ദുത്വവും ജനവിരുദ്ധ സാമ്പത്തികനയങ്ങളും അഴിമതിയുമാണ് ബിജെപിക്ക് വളരാനും അധികാരത്തിലേറാനും വളമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അവസരം ചോദിച്ചപ്പോള്‍ 'താന്‍ കണ്ണാടിയില്‍ നോക്കാറില്ലേയെന്ന്' അദ്ദേഹം ചോദിച്ചു: മണിയന്‍പിള്ള രാജു
കോണ്‍ഗ്രസ്സിന്‍റെ രൂപീകരണം മുതല്‍ക്കേ അതില്‍ മതനിരപേക്ഷതയുടെ ഉള്ളടക്കമുണ്ട് എന്നതില്‍ ആരും തര്‍ക്കം ഉന്നയിക്കുന്നില്ല. സ്വാതന്ത്ര്യസമര ഘട്ടത്തില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തിട്ടുള്ള ചരിത്രവും കോണ്‍ഗ്രസ്സിനുണ്ട്. അത്തരം പാരമ്പര്യം അവകാശപ്പെടാവുന്ന കോണ്‍ഗ്രസ്സ് ഇത്തരത്തില്‍ നശിച്ചു നാമാവശേഷമായിപ്പോകുന്നത് മതേതര ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഖേദകരമായ കാര്യമാണ്. എന്നാല്‍, സ്വയം നശിക്കാന്‍ ഉറപ്പിച്ചാല്‍ ആര്‍ക്കും തടയാന്‍ കഴിയില്ല. മതനിരപേക്ഷത സംരക്ഷിക്കുന്നതിലും ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിലും വലിയ വീഴ്ച ഉണ്ടാകുന്നു എന്നാണ് കോണ്‍ഗ്രസ്സിനകത്തുള്ളവരില്‍ തന്നെ പലരും ആരോപിക്കുന്നത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ജഗദംബികാ പാല്‍ മുതല്‍ യുപിഎ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ വരെ ദേശീയ നേതാക്കളുടെ വലിയ നിരയാണ് ബിജെപിയില്‍ ചേര്‍ന്നത്. എന്‍ ഡി തിവാരി, നജ്മ ഹെപ്തുള്ള, നാരായണ്‍ റാണെ, എസ് എം കൃഷ്ണ, ചൗധരി വീരേന്ദ്ര സിങ്, റാവു ഇന്ദ്രജിത് സിംങ്, റിത്ത ബഹുഗുണ ജോഷി, വിജയ് ബഹുഗുണ, സത്പാല്‍ മഹാരാജ്, ഹിമാന്ത ബിശ്വ ശര്‍മ്മ, ബൈറണ്‍ സിംഗ് തുടങ്ങി കോണ്‍ഗ്രസ്സിന്‍റെ മുഖ്യമന്ത്രിമാരോ കേന്ദ്ര മന്ത്രിമാരോ ഉയര്‍ന്ന ഭാരവാഹിത്വം വഹിച്ചവരോ ആയിരുന്ന നിരവധിയാളുകള്‍ ബിജെപിയില്‍ ചേക്കേറി. കര്‍ണ്ണാടകത്തില്‍ റിസോര്‍ട്ടില്‍ ഒളിപ്പിക്കേണ്ടിവന്ന പല കോണ്‍ഗ്രസ്സ് എംഎല്‍എ മാരും നിലവില്‍ ബിജെപി എംഎല്‍എമാരാണ്. കോണ്‍ഗ്രസ്സിന്‍റെ 17 എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോയതുകൊണ്ടാണ് അവിടെ ഭരണം ബിജെപി പിടിച്ചതെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെടുന്നു.
എന്തൊരു നോട്ടമാണിത്; ഭാര്യ ഐശ്വര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിഗ് ബോസ് താരം അനൂപ്
ഗോവയില്‍ കോണ്‍ഗ്രസ്സ് ജയിച്ചു കഴിഞ്ഞ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് രണ്ടു കോണ്‍ഗ്രസ്സ് എംഎല്‍എ മാര്‍ ബിജെപിയിലേക്ക് ചാടിയതും തുടര്‍ന്ന് ബിജെപി നേതാവ് മനോഹര്‍ പരികര്‍ മുഖ്യമന്ത്രി ആകുകയും ചെയ്തത്. അരുണാചല്‍ പ്രദേശില്‍ 44 കോണ്‍ഗ്രസ്സ് എംഎല്‍എമാരില്‍ മുഖ്യമന്ത്രി പേമ ഖണ്ടു 43 എംഎല്‍എമാരെയും കൂട്ടി നേരെ ബിജെപിയില്‍ പോയി ചേര്‍ന്നു. ത്രിപുരയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുന്‍പ് പ്രതിപക്ഷത്തുണ്ടായിരുന്ന ആറു കോണ്‍ഗ്രസ് എം എല്‍ എ മാരും തൃണമൂല്‍ വഴി ബിജെപിയില്‍ എത്തുകയാണുണ്ടായത്.
വര്‍ഗീയതയോട് ഐക്യപ്പെടാന്‍ വിമുഖതയില്ലാത്തവര്‍ ബിജെപിയിലേയ്ക്കു പോകുന്നു. മതനിരപേക്ഷ മനസ്സുള്ളവര്‍ സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളിലേക്കു വരുന്നു. വര്‍ഗീയശക്തികളോടു പൊരുതാനും ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കാനും ആഗ്രഹിക്കുന്നവരെ ഒപ്പം ചേര്‍ത്തുകൊണ്ട് വര്‍ഗീയതയ്ക്കെതിരായ രാഷ്ട്രീയ സമരം ശക്തമാക്കുക എന്നതാണ് സിപിഐ എമ്മിന്‍റെ നയം. കേരളം ശാന്തിയുടെയും സമാധാനത്തിന്‍റെയും വിളനിലമായി തുടരണമെന്നും ഇവിടെ ഏതു മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ക്കും സഹോദരങ്ങളെപ്പോലെ ജീവിക്കാന്‍ കഴിയണമെന്നുമാണ് സി.പി.ഐ.എമ്മും എല്‍ഡിഎഫും ആഗ്രഹിക്കുന്നത്. അതിനുള്ള ശ്രമങ്ങളാണ് കേരളത്തിലെ പാര്‍ടിയും മുന്നണിയും നടത്തുന്നത്.
മറ്റു പല സംസ്ഥാനങ്ങളിലേയും സ്ഥിതിവിശേഷത്തില്‍ നിന്നും വിഭിന്നമായി കോണ്‍ഗ്രസ്സില്‍ നിന്ന് നേരെ വര്‍ഗീയതയുടെ പാളയത്തിലേക്ക് ചാടാന്‍ കേരളത്തിലെ മഹാഭൂരിപക്ഷം കോണ്‍ഗ്രസ്സുകാരും തയാറാകുന്നില്ല. അവര്‍ മതനിരപേക്ഷതയുടെ വഴിയാണ് തെരഞ്ഞെടുക്കുന്നത്. കോണ്‍ഗ്രസ്സുമായുള്ള ബന്ധം വേര്‍പെടുത്തി സിപിഐ എമ്മിനോടൊപ്പം നേതാക്കളും അണികളും വരുന്ന അനുഭവമാണ് കേരളത്തിലുള്ളത്. യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന പ്രസിഡന്‍റും കോണ്‍ഗ്രസ്സ് മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയുമായ കെ പി അനില്‍ കുമാര്‍ കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുന്നത് സംഘപരിവാറിന്‍റെ മനസുള്ളവരാണെന്ന് തുറന്നു പറഞ്ഞും മതനിരപേക്ഷ രാഷ്ട്രീയത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് സിപിഐ എമ്മില്‍ ചേര്‍ന്നത്.
മുന്‍ കെപിസിസി സെക്രട്ടറി പി എസ് പ്രശാന്ത്, മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ തുടങ്ങിയ പ്രമുഖരായ കോണ്‍ഗ്രസ്സ് നേതാക്കള്‍ സിപിഐ എമ്മിലേക്ക് വന്നുകഴിഞ്ഞു. കെപിസിസി വൈസ് പ്രസിഡന്‍റായിരുന്ന കെ സി റോസക്കുട്ടി ഇന്ന് ആ പാര്‍ടിയിലില്ല. വയനാട്ടില്‍ നിന്നുള്ള കെപിസിസി നിര്‍വാഹക സമിതി അംഗവും മുന്‍ ഡിസിസി പ്രസിഡന്‍റുമായ പി വി ബാലചന്ദ്രനും രാജി വച്ചിരിക്കുന്നുവെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ക്കുന്നു.
കോണ്‍ഗ്രസ്സിന്‍റെ അസ്തിത്വം നഷ്ടപ്പെടുന്നതില്‍ പരിതപിച്ചുകൊണ്ട് മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കപ്പെടണം എന്നാഗ്രഹിച്ച് എന്‍സിപിയില്‍ചേര്‍ന്ന് ഇടതുപക്ഷത്തോടൊപ്പം സഹകരിക്കുന്ന പി സി ചാക്കോയെ പോലുള്ളവരുമുണ്ട്. ഒരുകാലത്ത് കോണ്‍ഗ്രസ്സിന്‍റെ ജനാധിപത്യ വിരുദ്ധതയ്ക്കെതിരെ നിലപാടെടുത്ത് എ കെ ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും വരെ കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പം നിന്നിരുന്നു എന്നോര്‍ക്കണം. ശരിയായ രാഷ്ട്രീയ നിലപാടുകളെയും അതുയര്‍ത്തിപ്പിടിക്കുന്നവരെയും സിപിഐ എമ്മും ഇടതുപക്ഷവും എന്നും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യും.
ഈ മാറ്റം നേതൃ തലത്തില്‍ മാത്രമാണെന്ന് ധരിക്കരുത്. കാലാകാലങ്ങളായി കോണ്‍ഗ്രസ്സിന്‍റെ കൊടി പിടിച്ച സാധാരണ ജനങ്ങള്‍ കൂട്ടത്തോടെ ഇടതുപക്ഷത്തേക്ക് വരികയാണ്. ഭരണത്തുടര്‍ച്ച അസംഭവ്യം എന്ന് പ്രഖ്യാപിച്ചു പുതിയ മന്ത്രിസഭാ രൂപീകരണ ചര്‍ച്ച തുടങ്ങിവെച്ചവര്‍ ഇവിടെ ഉണ്ടായിരുന്നല്ലോ. അവര്‍ക്കു തിരിച്ചടിയും നൈരാശ്യവും നല്‍കിക്കൊണ്ട് ജനങ്ങള്‍ അവരെ തിരസ്കരിച്ചു. അതിന്‍റെ തുടര്‍ച്ചയെന്നോണം സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും ഇന്ന് ഇടതുപക്ഷത്തേക്ക് നേരിട്ട് വരാന്‍ തയാറാകുന്നു. കോണ്‍ഗ്രസ്സില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് ബിജെപിയെയും വര്‍ഗീയ രാഷ്ട്രീയത്തെയും സഹായിക്കുന്നില്ല എന്നതാണ് കേരളത്തിന്‍റെ പ്രത്യേകതയെന്നും പിണറായി ചൂണ്ടിക്കാണിക്കുന്നു.
ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കേ മതനിരപേക്ഷത തകരാതെ സംരക്ഷിക്കാനാവൂ എന്ന് അനുഭവത്തില്‍ നിന്നു കേരള ജനത മനസ്സിലാക്കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള നിരവധി ആസൂത്രിത ശ്രമങ്ങള്‍ ഉണ്ടായിട്ടും ഒരു വര്‍ഗീയ സംഘട്ടനം പോലും ഉണ്ടാവാതെ നാടിന്‍റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞത് ഇടതുപക്ഷം പ്രദര്‍ശിപ്പിച്ച ജാഗ്രതയുടെ ഫലമായാണ്. സമാധാന അന്തരീക്ഷത്തില്‍ ജീവിക്കാനാണ് ആളുകള്‍ ആഗ്രഹിക്കുന്നത്. ആ ആഗ്രഹത്തിന്‍റെ പ്രതിഫലനമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധിയില്‍ കണ്ടത്.
വര്‍ഗീയതയുടെ വാളുചുഴറ്റി വന്നു കേരളം പിടിക്കുമെന്നും ഭരിക്കുമെന്നും പ്രഖ്യാപിച്ച ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. എങ്ങിനെയെങ്കിലും അധികാരം കൈക്കലാക്കണം എന്ന ദുഷ്ടലാക്കോടെ സങ്കുചിത വികാരങ്ങള്‍ ഉപയോഗിക്കാനും ഒളിഞ്ഞും തെളിഞ്ഞും വര്‍ഗീയതയുടെ സഹായം പറ്റാനും നോക്കിയവരാണ് യുഡിഎഫ്. അവര്‍ക്കും അര്‍ഹമായ തിരിച്ചടിയാണ് കേരളത്തിലെ ജനങ്ങള്‍ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലേഡി ബേഡില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍: മഞ്ജു വാര്യരുടെ ചിത്രങ്ങള്‍ വൈറലാവുന്നു
Recommended Video