കേരളത്തിൽ കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ല: ബജറ്റ് നിരാശ ജനകമെന്നും കെ സുധാകരൻ
ബജറ്റിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തി വരികയാണ് കോൺഗ്രസും യു ഡി എഫും
തിരുവനന്തപുരം: കേരളത്തിൽ ഹർത്താൽ പ്രഖ്യാപിക്കില്ലെന്നുള്ളത് നിലവിലെ കെ പി സി സിയുടെ പ്രഖ്യാപിത നയമാണെന്ന് അധ്യക്ഷൻ കെ സുധാകരൻ. സംസ്ഥാന സർക്കാറിന്റെ ബജറ്റിൽ പ്രതിഷേധിച്ച് ഹർത്താൽ ഉൾപ്പടേയുള്ളള സമര മാർഗ്ഗങ്ങളിലേക്ക് പോകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഹർത്താൽ സമരമാർഗത്തിലേക്ക് പോവില്ല. കെ പി സി സി അധ്യക്ഷ സ്ഥാനത്ത് ഞാൻ ഇരിക്കുന്നത് വരെയുള്ള നിലപാട് ഇതായിരിക്കും. അതിന് ശേഷം വരുന്നവർ എന്ത് നിലപാട് സ്വീകരിക്കും എന്നറിയില്ല. എന്തായാലും കെ പി സി സി അധ്യക്ഷനായി ഞാൻ തുടരുന്നിടത്തോളം കാലം സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിക്കില്ല.
ഡി സി സി പുനസംഘടനയുടെ ഒന്നാം ഘട്ടം പൂർത്തിയായി. ഉടൻ തന്നെ മറ്റ് നടപടികളിലേക്ക് കൂടി കെ പി സി സി കടക്കും. രാഷ്ട്രീയപരമായി പ്രതിപക്ഷം ദുർബലമല്ല. ദുർബലമായിരുന്നെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇങ്ങനെയായിരുന്നില്ല പ്രതികരിക്കുക. പ്രതിപക്ഷം ശക്തമായതുകൊണ്ടാണ് അദ്ദേഹം മാത്യൂ കുഴൽനാടന്റെ ചുമലിലേക്ക്ക് കയറിയത്. ഞങ്ങൾ മിണ്ടാതിരിക്കുന്നില്ല. പ്രതിപക്ഷത്തിന്റെ ധർമ്മം എന്താണോ ആ ധർമ്മം കൃത്യമായി ചെയ്ത് വരുന്നുണ്ടെന്നും കെ പി സി സി അധ്യക്ഷൻ പറയുന്നു.
സംസ്ഥാനബജറ്റ്: പിണറായി സർക്കാർ കേരളം കണ്ട ഏറ്റവും വലിയ ജനവിരുദ്ധ സർക്കാർ : കെ സുരേന്ദ്രൻ
പ്രതിപക്ഷം തങ്ങളുടെ പണി കൃത്യമായി എടുക്കുന്നുണ്ട്. പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മുന്നിൽ ധനകാര്യമന്ത്രിയുടെ വരെ വാക്ക് മുട്ടിപ്പോവുന്നത് നാം കണ്ടതാണ്. അവിടെയാണ് പിണറായി വിജയൻ എഴുന്നേറ്റതും പ്രതികരിച്ചതും. ആ പ്രതികരണം വന്നത് അറിവ് കൊണ്ടല്ല, അറിവ് കേടുകൊണ്ടാണ്. കേന്ദ്രം കേരളത്തെ വരിഞ്ഞ് മുറുക്കുകയാണെന്ന് ഒരു വശത്ത് പറയും, മറുവശത്ത് അവരുമായി സന്ധി ചെയ്താണ് നടക്കുന്നത്. ആ കേന്ദ്രത്തിന്റെ ദയാവായ്പുകൊണ്ടാണ് കൈകൾക്ക് വിലങ്ങ് വീഴാത്തത്.
കേരളത്തിൽ പിണറായി വിജയനെതിരെ ഉയർന്നു വന്ന ഇഡി കേസുകൾ എന്തുകൊണ്ടാണ് ഒരു ഇഞ്ച് മുന്നോട്ട് പോവാതിരിക്കുന്നത്. ഒന്നുകിൽ കേസിൽ ഒരു കാര്യവുമില്ലെന്ന് പറഞ്ഞ ഇഡി തള്ളണം. എന്നാൽ അതിന് അവർ ഇതുവരെ തയാറായിട്ടില്ല. എന്നാൽ കേസ് മുന്നോട്ടും പോവുന്നില്ല. അവിടെയാണ് അന്തർധാര സജീവമാവുന്നത്. അവിടെ ചെന്നാൽ അവിടെ, ഇവിടെ ചെന്നാൽ ഇവിടെ. എവിടെ ചെന്നാലും തലകുനിക്കാൻ നട്ടെല്ല്ല് ഇല്ലാത്ത കുറേ നേതാക്കൻമാ സി പി എമ്മിനെ നയിക്കുന്നു എന്നുള്ളതാണ് ആ പാർട്ടിയുടെ ഗതികേട്. ബജറ്റ് തീർത്തും നിരാശജനകമാണെന്ന് ഒരിക്കൽ കൂടി ആവർത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു.