പുറമ്പോക്കിലെ മരം മുറിച്ചു കടത്താന്‍ ഭരണകക്ഷിയുടെ ഒത്താശ? കോണ്‍ഗ്രസ് പ്രക്ഷോഭത്തിന്
പാറശാല: പഞ്ചായത്ത് വക പുറമ്പോക്കിലുണ്ടായിരുന്ന ആഞ്ഞിലി മരം മുറിച്ചു കടത്താൻ നടന്ന സംഭവത്തിൽ കേസ് എടുത്ത് കുറ്റവാളികൾക്കെതിരെ നടപടികൾ സ്വീകരിക്കാത്തതിനെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കാരോട് പഞ്ചായത്തിൽ ചെങ്കവിള വെളിയംകോട് കാട്ടുകുളത്തിൻറെ കരയിൽ നിന്ന ആഞ്ഞിലി മരമാണ് കഴിഞ്ഞ ദിവസം ഭരണകക്ഷിയിലെ സിപിഎമ്മിലെ അംഗങ്ങളായ ചിലരുടെ പിൻബലത്തോടെ മുറിച്ചുകടത്താൻ ശ്രമിച്ചത്.
എന്നാൽ സംഭവത്തിൽ അപാകതയുണ്ടെന്നറിഞ്ഞ നാട്ടുകാർ പഞ്ചായത്ത് അധികൃതരെ അറിയിച്ചതിനെ തുടർന്ന് മുറിച്ചുമാറ്റിയ തടി കൊണ്ടുപോകുന്നത് തടയുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് സെക്രട്ടറി സ്ഥലത്തെത്തി തടി കൊണ്ട് പോകുന്നത് തടഞ്ഞതിനെ തുടർന്ന് പൊഴിയൂർ പൊലീസിന് പരാതി നൽകുകയും ചെയ്തു. പൊലീസ് പരാതി സ്വീകരിച്ചെങ്കിലും രാഷ്ട്രീയ സ്വാധീനങ്ങളെ തുടർന്നും പഞ്ചായത്ത് അധികാരികളുടെ താൽപര്യക്കുറവും കാരണം കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.
പഞ്ചായത്ത് വക പുറമ്പോക്കിൽ നിന്ന തടി മുറിച്ച സംഭവം ചൊവ്വാഴ്ച ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ചയായെങ്കിലും കേസ് നടപടികൾ സ്വീകരിക്കുന്നതിനോ മറ്റ് അന്വേഷണങ്ങൾക്കോ ഭരണകക്ഷിയിലെ അംഗങ്ങൾ താൽപര്യം പ്രകടിപ്പിച്ചില്ല. പട്ടാപ്പകൽ നടന്ന പകൽ കൊള്ളക്കെതിരെ പഞ്ചായത്ത് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നുമാണ് പ്രപക്ഷത്തെ കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെടുന്നത്. ഉടനെ തന്നെ നടപടികൾ ഉണ്ടാകാത്ത പക്ഷം കോൺഗ്രസ് കാരോട് മണ്ഡലം കമ്മിറ്റി, ബ്ലോക്ക് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ സമര പരിപാടികളുമായി രംഗത്ത് വരാനാണ് തീരുമാനം.