മാണ്ഡ്യ തിരിച്ച് പിടിക്കണം, ദിവ്യ സ്പന്ദനയെ തിരിച്ച് കൊണ്ടുവരാൻ മുറവിളി കൂട്ടി കോൺഗ്രസ് പ്രവർത്തകർ!
ബെംഗളൂരു: ദിവ്യ സ്പന്ദനയെ സജീവ രാഷ്ട്രീയത്തിലേക്ക് മടക്കിക്കൊണ്ട് വരണം എന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്. മുന്‍ എഐസിസി മാധ്യമ വിഭാഗം അധ്യക്ഷയും തെന്നിന്ത്യയിലെ പ്രമുഖ നടിയുമായ ദിവ്യ അടുത്ത കാലത്തായി കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ല. എന്ന് മാത്രമല്ല അടുത്തിടെ അവര്‍ വീണ്ടും സിനിമയില്‍ അഭിനയിക്കാനും തുടങ്ങിയിരുന്നു.
കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ആം ആദ്മി പാർട്ടി നീക്കം, സിദ്ധുവിന് മുഖ്യമന്ത്രി കസേര ഓഫർ
മുന്‍ മന്ത്രി എംഎസ് ആത്മാനന്ദ, എംആര്‍ ശശികുമാര്‍, ശുഭദായിനി എന്നീ നേതാക്കളാണ് ദിവ്യയെ തിരിച്ച് കൊണ്ടുവരണം എന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ദിവ്യയുടെ പിറന്നാള്‍ ദിനത്തിലാണ് നേതാക്കള്‍ ഈ ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്.
കര്‍ണാടകത്തിലെ മാണ്ഡ്യയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ദിവ്യ വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകേണ്ടതുണ്ട് എന്നാണ് ഈ നേതാക്കളുടെ വാദം. 2012ല്‍ യൂത്ത് കോണ്‍ഗ്രസിലൂടെയാണ് ദിവ്യയുടെ രാഷ്ട്രീയ പ്രവേശം. തൊട്ടടുത്ത വര്‍ഷം തന്നെ കോണ്‍ഗ്രസ് ദിവ്യയെ മാണ്ഡ്യയില്‍ സ്ഥാനാര്‍ത്ഥിയാക്കി വിജയിപ്പിച്ചു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ദിവ്യ മാണ്ഡ്യയില്‍ നിന്ന് ജനവിധി തേടി. എന്നാല്‍ പരാജയപ്പെട്ടു.
2017ലാണ് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ തലപ്പത്ത് ദിവ്യ എത്തിയത്. ബിജെപിക്കും നരേന്ദ്ര മോദി സര്‍ക്കാരിനും എതിരെ രൂക്ഷവും പരിഹാസം നിറഞ്ഞതുമായ പ്രതികരണങ്ങളിലൂടെ ദിവ്യ ശ്രദ്ധ നേടിയിരുന്നു. റാഫേല്‍ വിവാദത്തില്‍ മോദിയെ കളളനെന്ന് വിളിച്ച ട്വീറ്റിന്റെ പേരില്‍ ദിവ്യയ്‌ക്കെതിരെ കേസെടുത്തിരുന്നു. നിര്‍മല സീതാരാമനെ പുകഴ്ത്തി ദിവ്യ വിവാദത്തിലാവുകയും ചെയ്തു. തുടര്‍ന്ന് ദിവ്യ ട്വിറ്ററില്‍ നിന്ന് അപ്രത്യക്ഷയായി. രോഹന്‍ ഗുപ്തയെ ആണ് ദിവ്യയ്ക്ക് പകരം സോഷ്യല്‍ മീഡിയ തലവനായി കോണ്‍ഗ്രസ് നിയോഗിച്ചത്. ഇതോടെ സജീവ രാഷ്ട്രീയത്തില്‍ നിന്നേ ദിവ്യ അപ്രത്യക്ഷയാവുകയായിരുന്നു.