'ഭരണഘടനയുടെ അടിസ്ഥാനശിലകൾ ഇളക്കാൻ ശ്രമം നടക്കുന്ന കാലം', മന്ത്രി പി രാജീവിന്റെ കുറിപ്പ്
തിരുവനന്തപുരം: ഭരണഘടനയുടെ അടിസ്ഥാനശിലകൾ ഇളക്കാൻ ശ്രമം നടക്കുന്ന കാലമാണിതെന്ന് ധനവകുപ്പ് മന്ത്രി പി രാജീവ്. മതേതരത്വം എന്ന വാക്ക് ഭരണഘടനയിൽ ഇന്ന് ഒഴിവാക്കണമെന്നടക്കം ആവശ്യങ്ങളുയർന്നു വരുന്നുവെന്ന് പി രാജീവ് ചൂണ്ടിക്കാട്ടി. ഭരണഘടന സംരക്ഷിക്കുക എന്നത് നാമോരോരുത്തരുടെയും കടമ കൂടിയാണ്. അതിനായി കക്ഷിരാഷ്ട്രീയഭേദമന്യെ കണ്ണി ചേരേണ്ടതാണ് എന്നും മന്ത്രി ഭരണഘടനാ ദിനത്തിൽ വ്യക്തമാക്കി.
സിനിമാ ലോകത്തെ അമ്പരപ്പിച്ച ആ സർപ്രൈസ്, ദിലീപിനും കാവ്യയ്ക്കും സ്പെഷ്യൽ ഡേ- ചിത്രങ്ങൾ
പി രാജീവിന്റെ കുറിപ്പ് വായിക്കാം: '' ഇന്ത്യ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കാണെന്നാണ് നമ്മുടെ ഭരണഘടന പ്രഖ്യാപിക്കുന്നത്. ജാതി-മത-ദേശ-ഭാഷാ വ്യത്യാസങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ ഇന്ത്യക്കാരനായി ജീവിക്കാൻ ഭരണഘടന നമുക്ക് സ്വാതന്ത്ര്യം നൽകുന്നു. 1948ൽ ഭരണഘടനയുടെ കരട് സഭയിൽ വെച്ചതിന് ശേഷം 101 ദിവസമാണ് ഈ കരടിനെ കുറിച്ച് വളരെ ആഴത്തിലുള്ള ചർച്ചകൾ നടന്നത്. ഈ കരട് രൂപപ്പെടുത്തുന്നതാകട്ടെ സ്വാതന്ത്ര്യ സമരത്തിലെ വിവിധ ധാരകളുടെ ആശയപരമായ ഏറ്റുമുട്ടലിലൂടെയാണ്.
ഭരണഘടനാ അസംബ്ലിയിൽ കരട് രൂപീകരിക്കാനുള്ള ചർച്ചയിൽ വിവിധ കാഴ്ചപ്പാടുകൾ ഉയർന്നുവന്നിരുന്നു. മതനിരപേക്ഷവും ബഹുമുഖവുമായ സംസ്കാരമെന്ന കാഴ്ചപ്പാടിനൊപ്പം മതാത്‌മകവും ഏകമുഖവുമായ സംസ്കാരമെന്ന നിലപാട് ഹിന്ദുത്വശക്തികൾ സ്വീകരിച്ചു. ഭരണഘടനാ അസംബ്ലിക്കകത്ത് ഉണ്ടായിരുന്ന ഹിന്ദുത്വശക്തികളൊന്നും തന്നെ തെരഞ്ഞെടുപ്പിൽ വിജയിച്ച് വന്നവരായിരുന്നില്ല. ഹിന്ദുത്വശക്തികൾ സ്വന്തം ലേബലിൽ മത്സരിച്ച് പരാജയപ്പെട്ടപ്പോൾ ശ്യാം പ്രസാദ് മുഖർജിയേയും പുരുഷോത്തം ദാസിനെയും കോൺഗ്രസ് അവരുടെ പട്ടികയിലുൾപ്പെടുത്തിയാണ് അംഗങ്ങളാക്കിയത്. അന്ന് മതമായിരിക്കണം രാഷ്ട്രത്തിൻ്റെ അസ്തിത്വത്തെ നിർണയിക്കുന്നതെന്ന വാദം ഹിന്ദുത്വ ശക്തികൾ മുന്നോട്ടുവച്ചപ്പോൾ മതം ഭരണകൂടത്തിൽ ഇടപെടാൻ പാടില്ലെന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചത്. നെഹ്റുവും ഇക്കാര്യത്തിൽ ഇടതുപക്ഷ നിലപാടിനൊപ്പമായിരുന്നു.
ഓരോ ആർട്ടിക്കിളിനും രൂപം നൽകുമ്പോഴും ഈ വ്യത്യസ്ത ആശയധാരകളുടെ ഏറ്റുമുട്ടൽ നടന്നിരുന്നു. അന്ന് മതാത്‌മകവും ഏകമുഖവുമായ സാംസ്കാരിക കാഴ്ചപ്പാടിനുമേൽ മതനിരപേക്ഷവും ബഹുമുഖവുമായ സാംസ്കാരിക കാഴ്ചപ്പാട് മുൻതൂക്കം നേടുകയായിരുന്നു. ഭരണഘടനയുടെ ആമുഖം മുതൽ, പൗരത്വം, മൗലികാവകാശങ്ങൾ, ന്യൂനപക്ഷങ്ങളോടുള്ള സമീപനം, ഫെഡറൽ കാഴ്ചപ്പാട് എന്നിങ്ങനെയുള്ള വിഷയങ്ങളെല്ലാം എഴുതപ്പെട്ടത് ഈ വിധത്തിലുള്ള രണ്ട് വീക്ഷണങ്ങളുടെ ഏറ്റുമുട്ടലുകൾക്ക് ശേഷമാണ്. ആ ഏറ്റുമുട്ടലിൽ നാം നേടിയ വിജയം കൂടിയാണ് നമ്മുടെ ഭരണഘടന. നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത സോഷ്യലിസവും മതേതരത്വവും ജനാധിപത്യവും നിലനിൽക്കുന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രമായി ഇന്ത്യയെ മാറ്റുന്നതിനായിരിക്കണം നാം നിലകൊള്ളേണ്ടത്.
ഒടുവില്‍ സൗദിയുടെ പ്രഖ്യാപനം വന്നു; ഇന്ത്യക്കാര്‍ക്ക് സ്വാഗതം, എല്ലാ വിലക്കും നീക്കി... പക്ഷേ...
ഭരണഘടന നിലനിർത്തിക്കൊണ്ടുതന്നെ അതിൻ്റെ അന്തസത്തക്ക് യോജിക്കാത്ത കാര്യങ്ങൾ ഈ രാജ്യത്ത് നടപ്പിലാക്കാമെന്ന് അംബേദ്കർ പറഞ്ഞിട്ടുണ്ട്. ആ വിധത്തിൽ അടിസ്ഥാനശിലകൾ ഇളക്കാൻ ശ്രമം നടക്കുന്ന കാലമാണിത്. മതേതരത്വം എന്ന വാക്ക് ഭരണഘടനയിൽ ഇന്ന് ഒഴിവാക്കണമെന്നടക്കം ആവശ്യങ്ങളുയർന്നുവരുന്നു. ഈ ഘട്ടത്തിലാണ് ഇപ്രാവശ്യത്തെ ഭരണഘടനാദിനം പ്രസക്തമാകുന്നത്. ഭരണഘടന മുന്നോട്ടു വയ്ക്കുന്ന മതേതര-ജനാധിപത്യ മൂല്യങ്ങൾ ആക്രമിക്കപ്പെടുമ്പോൾ സ്വാതന്ത്ര്യസമരത്തിൻ്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് രൂപീകരിക്കപ്പെട്ട ആ ഭരണഘടന സംരക്ഷിക്കുക എന്നത് നാമോരോരുത്തരുടെയും കടമ കൂടിയാണ്. ഭരണഘടനയെ സംരക്ഷിക്കുന്നതിനായി കക്ഷിരാഷ്ട്രീയഭേദമന്യെ കണ്ണി ചേരുക എന്നത് കടമയാണെന്ന് ഓരോ ജനാധിപത്യ വിശ്വാസിയും മനസിലാക്കുകയും ഈ ഭരണഘടനാദിനത്തിൽ നമ്മുടെ ഭരണഘടന സംരക്ഷിക്കാൻ ഒന്നിച്ചുനിൽക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യാം''.
മുൻ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയുടെ കുറിപ്പ് ഇങ്ങനെ: '' ഇന്ന് ഭരണഘടനാ ദിനമാണ്. ബി ആർ അംബേദ്കറുടെ നേതൃത്വത്തിൽ എഴുതി തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടന ഇന്ത്യൻ ജനതയ്ക്ക് വാഗ്ദാനം ചെയ്യുന്നത് വലിയ അവസരങ്ങളും അവകാശങ്ങളുമാണ്. സ്വതന്ത്ര്യ ഇന്ത്യയെ കുറിച്ച് സ്വാതന്ത്ര്യ സമര പോരാളികൾ മെനഞ്ഞെടുത്ത സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്നതിനുള്ള അടിത്തറയാണ് നമ്മുടെ ഭരണഘടന. ഭരണഘടനയുടെ ആമുഖം ഏറെ പ്രാധാന്യമർഹിക്കുന്നു. ഇന്ത്യയിലെ ജനങ്ങളായ നമ്മൾ നമ്മുടെ രാജ്യത്തെ ഒരു സ്വതന്ത്ര്യ, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നു എന്നാണ് തുടക്കം.
Recommended Video
ഇന്ത്യൻ പൗരൻമാർക്ക് വേണ്ടി സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പാക്കുകയും സ്വതന്ത്ര്യ ചിന്തയും, അഭിപ്രായ സ്വാതന്ത്ര്യവും, ആരാധനാ സ്വാതന്ത്ര്യവുമെല്ലാം ഉറപ്പ് വറുത്തുമെന്നും, പദവിയിലും അവസരത്തിലും സമത്വം ഉറപ്പാക്കുമെന്നും വ്യക്തിപരമായ അന്തസ് ഉറപ്പ് വരുത്തിക്കൊണ്ട് രാജ്യത്തിൻ്റെ ഐക്യത്തിനും കൂട്ടായ്മയ്ക്കുമനുയോജ്യമായ സാഹചര്യം വളർത്തിയെടുകണമെന്നും ആഭരണഘടന അനുശാസിക്കുന്നു. ലിംഗ വ്യത്യസമോ ജാതി-മത ഭേദമോ ഇല്ലാത്ത സമത്വമാണ് ഇന്ത്യൻ പൗരൻമാർക്ക് ഭരണഘടന വാഗ്ദാനം ചെയ്യുന്നത്. ഈ ഭരണഘടനാ ദിനത്തിൽ ഇന്ത്യൻ ജനതയ്ക്ക് തുല്യതയും അവസരസമത്വവും ഉറപ്പാക്കുമെന്നും ജനാധിപത്യത്തിൻ്റെയും, മതേതരത്വത്തിൻ്റെയും, സമത്വത്തിൻ്റെയും മൂല്യങ്ങൾ സംരക്ഷിക്കുമെന്നും നമുക്ക് പ്രതിജ്ഞ ചെയ്യാം''