'വയനാട് ടൗൺഷിപ്പിൽ നിർമ്മാണം ഇഴയുന്നു, പദ്ധതി അട്ടിമറിക്കാനാണോ ശ്രമം'? വിമർശിച്ച് എംഎൽഎ
വയനാട്ടിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന കൽപ്പറ്റ ടൗൺഷിപ്പിന്റെ ബാക്കിയുളള നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നതിൽ വിമർശനവുമായി വികെ സനോജ് എംഎൽഎ. നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്ന കിഫ്‌കൊൺ ഉദ്യോഗസ്ഥരെ സർക്കാർ പിൻവലിച്ചിരുന്നു. പകരം ഉദ്യോഗസ്ഥരെ നിയമിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്ന് വികെ സനോജ് കുറ്റപ്പെടുത്തി.
ടൗൺഷിപ്പ് പദ്ധതിയെ ബോധപൂർവ്വം അട്ടിമറിക്കാനാണോ ഈ ഉദ്യോഗസ്ഥ പിൻവലിക്കൽ എന്നും എംഎൽഎ ചോദിക്കുന്നു. ദുരന്തബാധിതരുടെ കണ്ണീരിന് മുകളിൽ രാഷ്ട്രീയം കളിക്കാൻ അനുവദിക്കില്ലെന്നും വികെ സനോജ് വ്യക്തമാക്കുന്നു.

''ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട്, സർവ്വതും പ്രകൃതിയെടുത്ത വയനാട്ടിലെ നമ്മുടെ സഹോദരങ്ങൾക്ക് ലോകോത്തര നിലവാരത്തിലുള്ള പുനരധിവാസം എൽ.ഡി.എഫ് സർക്കാർ ഉറപ്പുനൽകിരുന്നു.ടൗൺഷിപ്പിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയും ആദ്യഘട്ടം വീടുകൾ കൈമാറുകയും ചെയ്തിരുന്നു. ഡി വൈ എഫ് ഐ നൂറു വീട് നിർമ്മിക്കാൻ ആവശ്യമായ ഇരുപത് കോടി രൂപയാണ് പദ്ധതിയിലേയ്ക്ക് സംഭാവന ചെയ്തത്. എന്നാൽ, ആ പ്രതീക്ഷകളെയാകെ അട്ടിമറിക്കുന്ന വാർത്തകളാണ് ഇപ്പോൾ ടൗൺഷിപ്പിൽ നിന്ന് പുറത്തുവരുന്നത്.
ടൗൺഷിപ്പിന്റെ ദൈനംദിന നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്ന കിഫ്‌കൊൺ (KIFCON) ഉദ്യോഗസ്ഥരെ മുഴുവൻ ഒരാഴ്ച മുമ്പ് അവിടെനിന്ന് പിൻവലിച്ചിരിക്കുന്നു. പ്രോജക്ട് മാനേജർ , ക്വാളിറ്റി കൺട്രോൾ, എൻജിനീയർമാർ , സൈറ്റ് സൂപ്പർവൈസർമാർ തുടങ്ങി പോസ്റ്റുകളിൽ പകരം ഉദ്യോഗസ്ഥരെ നിയമിക്കാൻ പുതിയ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറെ മാറ്റിയിട്ട് മാസങ്ങൾ പിന്നിടുന്നു.
കൃത്യമായ മേൽനോട്ടമില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുമ്പോൾ, സ്വന്തം മേൽക്കൂരയ്ക്ക് കീഴിൽ എന്ന് അന്തിയുറങ്ങാൻ കഴിയുമെന്നറിയാതെ ആശങ്കയിലാണ് ദുരന്തബാധിതർ. വാഗ്ദാന ലംഘനത്തിന്റെ പാരമ്പര്യം പേറുന്നവരാണ് കോൺഗ്രസുകാർ. ദുരന്തമുണ്ടായ സമയത്ത് പ്രഖ്യാപനങ്ങൾ നടത്തുകയും വീട് നിർമ്മിച്ചു നൽകാം' എന്ന് പറഞ്ഞ് കബളിപ്പിച്ച് മുങ്ങുകയും ചെയ്ത കോൺഗ്രസ്സിന്റെ അതേ പാതയിലാണോ പുതിയ സർക്കാരും സഞ്ചരിക്കുന്നത് എന്ന് ആർക്കെങ്കിലും സംശയം തോന്നിയാൽ തെറ്റ് പറയാനാകില്ല.
മുൻ സർക്കാർ വിഭാവനം ചെയ്ത ലോകോത്തര നിലവാരത്തിലുള്ള ടൗൺഷിപ്പ് പദ്ധതിയെ ബോധപൂർവ്വം അട്ടിമറിക്കാനാണോ ഈ ഉദ്യോഗസ്ഥ പിൻവലിക്കൽ..? ആരുടെ താല്പര്യമാണ് ഇതിന് പിന്നിൽ? ഭരണകൂടത്തിന്റെ നിസ്സംഗത കൊണ്ട് വയനാട്ടിലെ മനുഷ്യരുടെ പുനരധിവാസം നീണ്ടുപോകാൻ അനുവദിക്കില്ല. ടൗൺഷിപ്പിൽ നിന്ന് പിൻവലിച്ച ഉദ്യോഗസ്ഥർക്ക് പകരം അടിയന്തരമായി പുതിയ നിയമനങ്ങൾ നടത്തുക. നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുക. ദുരന്തബാധിതരുടെ കണ്ണീരിന് മുകളിൽ രാഷ്ട്രീയം കളിക്കാൻ അനുവദിക്കില്ല''.













Click it and Unblock the Notifications