കണ്ണൂർ ജില്ലയിൽ സ്വകാര്യ കുഴൽക്കിണർ കുഴിക്കുന്നതിന് മെയ് 31 വരെ നിയന്ത്രണം
കണ്ണൂർ: ജില്ലയെ വരൾച്ചാ ബാധിതമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ വരൾച്ചയെ പ്രതിരോധിക്കുന്നതിനും ഭൂജലം സംരക്ഷിച്ചു നിർത്തുന്നതിനുമായി സ്വകാര്യ കുഴൽക്കിണർ കുഴിക്കുന്നതിന് നിയന്ത്രണം. ജില്ലാ കളക്ടറാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ദുരന്തനിവാരണ നിയമം-2005 ലെ 34 വകുപ്പ് (ജെ) പ്രകാരം മെയ് 31 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇതു പ്രകാരം പൊതു കുടിവെളള സ്രോതസ്സുകളിൽ നിന്ന് 30 മീറ്ററിനുള്ളിൽ പുതിയതായി കുഴൽക്കിണർ നിർമ്മിക്കാൻ പാടുള്ളതല്ല. കുഴൽക്കിണർ നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന സ്ഥലമുടമ പൂർണമായ മേൽ വിലാസം, കുഴൽക്കിണർ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം, സർവ്വേ നമ്പർ, നിർമ്മിക്കുന്നതിന്റെ ആവശ്യം എന്നീ വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള അപേക്ഷ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി മുമ്പാകെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
അപേക്ഷ ലഭിച്ചാൽ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി സ്ഥലം പരിശോധിച്ച് കുടിവെളളത്തിന്റെ ആവശ്യത്തിന് മാത്രമാണ് കുഴൽക്കിണർ നിർമ്മിക്കുന്നതെന്നും, അപേക്ഷകന് സ്വന്തമായി കുടിവെളളം ലഭ്യമാകുന്ന കിണറോ, കുടിവെളള കണക്ഷനോ, 30 മീറ്ററിനുള്ളിൽ പൊതു കുടിവെളള സ്രോതസ്സോ ഇല്ലെന്നുമുറപ്പുള്ള കേസുകളിൽ അനുമതി നൽകിക്കൊണ്ടും, അനുമതി നൽകാൻ കഴിയാത്ത സാഹചര്യത്തിൽ അപേക്ഷ നിരസിച്ചു കൊണ്ടും ഉത്തരവ് നൽകേണ്ടതാണ്.
കുഴൽക്കിണർ കുഴിക്കുന്ന ഏജൻസികൾ ഏറ്റെടുക്കുന്ന പ്രവൃത്തികൾക്ക് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/ മുനിസിപ്പാലിറ്റി/മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറിയിൽ നിന്ന് അനുമതി പത്രം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കുഴൽക്കിണർ നിർമ്മിച്ചതിന് ശേഷം വെള്ളം കച്ചവടം ചെയ്യുന്നതായോ, അമിതമായ തോതിലുള്ള ജല ചൂഷണമോ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി കുഴൽക്കിണറിന്റെ പ്രവർത്തനം നിർത്തി വെപ്പിക്കേണ്ടതാണ്. അനുമതി നൽകിയ കുഴൽക്കിണറുകളുടെ എണ്ണം, നിരസിച്ച അപേക്ഷകളുടെ എണ്ണം തുടങ്ങിയ വിശദവിവരങ്ങൾ ആഴ്ച തോറും കലക്ടറേറ്റിലേക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടതാണെന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു.