മുസ്ലീംമാണോയെന്നറിയാൻ വസ്ത്രം മാറ്റി നോക്കൽ, ശ്രീധരൻ പിളളയ്ക്ക് കുരുക്ക്, ജാമ്യമില്ലാ വകുപ്പിൽ കേസ്!
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള കുരുക്കില്‍. മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയതിന് ശ്രീധരന്‍ പിളളയ്‌ക്കെതിരെ പോലീസ് കേസെടുത്തു. സിപിഎം നേതാവ് വി ശിവന്‍ കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. തിരഞ്ഞടുപ്പ് കമ്മീഷനും പോലീസിനും ശ്രീധരന്‍ പിളളയ്ക്ക് എതിരെ പരാതി നല്‍കിയിരുന്നു.
വാരണാസിയിലെ സസ്പെൻസ് അവസാനിക്കുന്നു, മോദിക്കെതിരെ മത്സരിക്കാതെ പ്രിയങ്ക ഗാന്ധി പിന്മാറിയേക്കും!
153, 153 എ എന്നീ വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വര്‍ഗീയ ചേരിതിരിവിന് ഇടയാക്കിയെന്നും മതസ്പര്‍ധ വളര്‍ത്തി എന്നുമാണ് ശ്രീധരന്‍ പിളളയ്ക്ക് എതിരായ കുറ്റങ്ങള്‍.
ശ്രീധരന്‍ പിളള നടത്തിയ മുസ്ലീം വിരുദ്ധ പരാമര്‍ശത്തിന് എതിരെ വലിയ പ്രതിഷേധം ഉയര്‍ന്ന് വന്നിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാന്‍ ശ്രീധരന്‍ പിളളയോട് ആവശ്യപ്പെട്ടിരുന്നു. മുസ്ലീംകളെ അധിക്ഷേപിച്ചിട്ടില്ലെന്നും കൊല്ലപ്പെട്ട ഭീകരരെ കുറിച്ചാണ് പറഞ്ഞത് എന്നുമാണ് ശ്രീധരന്‍ പിളള വാദിക്കുന്നത്.
ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന്റെ പ്രചാരണ വേദിയിലാണ് ശ്രീധരന്‍ പിളള പച്ചയ്ക്ക് വര്‍ഗീയത വിളമ്പിയത്. ബാലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് സംസാരിക്കവേയാണ് ശ്രീധരന്‍ പിളള മുസ്ലീംകള്‍ക്കെതിരെ തിരിഞ്ഞത്. ബാലാക്കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും അന്വേഷിക്കുന്ന ചിലരുണ്ട്. രാഹുല്‍ ഗാന്ധിയും യെച്ചൂരിയും പിണറായി വിജയനുമൊക്കെ ചോദിക്കുന്നത് മരിച്ച് കിടക്കുന്നത് ഏത് ജാതിക്കാരാ മതക്കാരാ എന്നൊക്കെയാണ്. ഇസ്ലാമാണ് എങ്കില്‍ ചില അടയാളങ്ങളുണ്ടല്ലോ.. ഡ്രസ്സൊക്കെ മാറ്റി നോക്കിയാല്‍ അല്ലേ അറിയാന്‍ പറ്റൂ. അങ്ങനെയൊക്കെ ചെയ്തിട്ട് വരണം എന്നാണ് അവര്‍ പറയുന്നത് എന്നാണ് ശ്രീധരന്‍ പിളള പ്രസംഗിച്ചത്.