പൂതനമാർക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂർ; വിവാദ പരാമർശവുമായി വീണ്ടും മന്ത്രി ജി സുധാകരൻ
ആലപ്പുഴ: നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ വിവാദ പരാമർശവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. അരൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ ലക്ഷ്യം വെച്ചാണ് പരാമർശം. പൂതനമാർക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂർ, കള്ളം പറഞ്ഞും മുതലക്കണ്ണീർ ഒഴുക്കിയുമാണ് യുഡിഎഫ് ജയിക്കാൻ ശ്രമം നടത്തുന്നതെന്നും ജി സുധാകരൻ വിമർശിച്ചു.
കശ്മീരില്‍ സര്‍ക്കാരിനും കോണ്‍ഗ്രസിനും ഒരേ അഭിപ്രായം, അവര്‍ പറയുന്നത് തെറ്റാണ്, തുറന്നടിച്ച് തരൂര്‍
തൈക്കാട്ടുശേരിയിൽ നടന്ന കുടുംബ യോഗത്തിനിടെയായിരുന്നു പരാമർശം. അരൂരിൽ ഒരു വികസനവും ഇല്ലെന്ന് പറയുന്ന ഷാനിമോൾ ഉസ്മാൻ എങ്ങനെയാണ് വികസനം കൊണ്ടുവരിക. അരൂരിന് ആവശ്യം ഒരു ഇടത് എംഎൽഎ ആണെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.
ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വിജയിച്ച മണ്ഡലമാണ് ആലപ്പുഴ. അരൂർ എംഎൽഎ ആയിരുന്ന എഎം ആരിഫ് പാർലമെൻറിലേക്ക് മത്സരിച്ച് വിജയിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആരിഫിന്റെ എതിർസ്ഥാനാർത്ഥി ആയിരുന്ന ഷാനിമോൾ ഉസ്മാനെ തന്നെ യുഡിഎഫ് അരൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു.
വിവാദ പരാമർശങ്ങളുടെ പേരിൽ മുമ്പും വാർത്തകളിൽ ഇടം പിടിച്ചിട്ടുള്ള നേതാവാണ് ജി സുധാകരൻ. കീഴാറ്റൂർ ബൈപ്പാസ് നിർമാണത്തിനെതിരെ സമരം ചെയ്യുന്നത് വയൽക്കിളികളല്ല വയൽക്കഴുകന്മാരാണെന്നും, ലോക ബാങ്ക് ഉദ്യോഗസ്ഥനെതിരായ നീഗ്രോ പരാമർശവും, അടിവസ്ത്രം ഇടാത്ത പൂജാരിമാർ സദാചാരം പഠിപ്പിക്കേണ്ട എന്ന പരാമർശവും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.