മാണിക്കായുള്ള ഒത്തുകളി നടന്നത് ചെങ്ങന്നൂരില്‍... കുര്യനെ ഒഴിവാക്കാന്‍ യുവ എംഎല്‍എമാര്‍ നാടകം കളിച്ചു
മാണിക്കായി ചെങ്ങന്നൂരില്‍ ഒത്തുകളി നടന്നു
Recommended Video
തിരുവനന്തപുരം: യുഡിഎഫ് വിട്ടുപോയ കേരള കോണ്‍ഗ്രസ് തിരിച്ച് മുന്നണിയിലെത്തിയിരിക്കുകയാണ്. പക്ഷേ പോയതിലും വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ യുഡിഎഫിനകത്ത്. കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന രാജ്യസഭാ സീറ്റാണ് തിരിച്ചുവരവില്‍ കോണ്‍ഗ്രസിന് നല്‍കേണ്ടി വന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോണ്‍ഗ്രസില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്കൊടുവിലായിരുന്നു ഈ നടപടി. എന്തായാലും കോണ്‍ഗ്രസില്‍ ശക്തരായ നേതാക്കളെല്ലാം ഈ നടപടിയില്‍ കടുത്ത പ്രതിഷേധത്തിലാണ്. വലിയൊരു പൊട്ടിത്തെറി പോലും കോണ്‍ഗ്രസില്‍ ഉണ്ടാവുമെന്ന് കരുതുന്നുണ്ട്.
അതേസമയം യുഡിഎഫ് യോഗത്തില്‍ നിന്ന് വിഎം സുധീരന്‍ ഇറങ്ങി പോയിരിക്കുകയാണ്. ചെറിയ കക്ഷികളുടെ സമ്മര്‍ദത്തിന് കോണ്‍ഗ്രസ് വഴങ്ങുന്നു എന്നാണ് പ്രധാന വിമര്‍ശനം. എന്നാല്‍ മാണിയെ തിരിച്ച് യുഡിഎഫിലേക്ക് കൊണ്ടുവരുന്നതിന് വലിയ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനമാണ് രാജ്യസഭാ സീറ്റ് ലഭിക്കാന്‍ മാണിയെ സഹായിച്ചതെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിനെ പോലും മറികടന്ന് ഈ തീരുമാനത്തിലെത്തിച്ചത് മുസ്ലീം ലീഗും കുഞ്ഞാലിക്കുട്ടിയുമാണ്.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്
നിര്‍ണായകമായ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സാധ്യത മങ്ങുന്നുണ്ടെന്ന തോന്നലാണ് കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന രാജ്യസഭാ സീറ്റ് മാണിക്ക് നല്‍കുന്നതിലേക്കെത്തിച്ചത്. യുഡിഎഫ് നേതാക്കള്‍ പാലായില്‍ ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍ മാണി പ്രധാനമായും ഉന്നയിച്ചത് രാജ്യസഭാ സീറ്റായിരുന്നു. ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചവര്‍ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കുകയും ചെയ്തു. ഇതോടെ സീറ്റ് സംബന്ധിച്ച കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് കൈയ്യോടെ സമയം നിശ്ചയിക്കുകയുമായിരുന്നു.
യുവ എംഎല്‍എമാരുടെ നാടകം
മുതിര്‍ന്ന നേതാക്കള്‍ ഇതിനായി യുവ എംഎല്‍എമാരെ ഉപയോഗിക്കുന്നതാണ് പിന്നീട് കണ്ടത്. ഹൈബി ഈഡനടക്കമുള്ള നേതാക്കള്‍ ഇതിന് അറിഞ്ഞ് കൊണ്ട് കൂട്ടുനില്‍ക്കുകയും ചെയ്തു. അടുത്ത ലക്ഷ്യം പിജെ കുര്യനായിരുന്നു. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വലിയ സ്വാധീനമില്ലാത്ത കുര്യനെ യുവ എംഎല്‍എമാര്‍ കടന്നാക്രമിക്കുകയായിരുന്നു. വയസായതിനാല്‍ വീട്ടിലിരിക്കണമെന്നായിരുന്നു നിര്‍ദേശം. കുര്യന്‍ മത്സരിക്കുന്ന സീറ്റ് ഒഴിവ് വന്നാല്‍ അത് മാണിക്ക് നല്‍കാമെന്ന് മുതിര്‍ന്ന നേതാക്കള്‍ കണക്കുകൂട്ടുകയും ചെയ്തു.
സുധീരന്‍ അറിഞ്ഞില്ല
പരസ്പരം സഹകരണമുള്ള നേതാക്കള്‍ തമ്മിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കെപിസിസിയിലെ നേതാക്കള്‍ക്കും ഇക്കാര്യമറിയാമായിരുന്നു. കെ മുരളീധരന്‍ പോലും ഇതിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. അതേസമയം സുധീരന്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ല. അദ്ദേഹം അറിഞ്ഞാല്‍ തീരുമാനം നടക്കില്ലെന്നും നേതാക്കള്‍ക്ക് അറിയാമായിരുന്നു. ഇക്കാരണം കൊണ്ടാണ് കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതില്‍ അദ്ദേഹം പ്രതിഷേധമുണ്ടാക്കുന്നത്. തന്റെ എതിര്‍പ്പ് രാഹുല്‍ ഗാന്ധിയെ അറിയിക്കാനും സുധീരന്‍ ലക്ഷ്യമിടുന്നുണ്ട്.
ചര്‍ച്ച ഇങ്ങനെ.....
മാണിയെ മടക്കി കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചത് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയാണ്. ഇതോടെ അഭിപ്രായ ഭിന്നതകള്‍ മറക്കാന്‍ കോണ്‍ഗ്രസ് നേതാക്കളും തയ്യാറാവുകയായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചാലും ഇല്ലെങ്കിലും മാണിയുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും മുന്നണിയിലേക്ക് മടങ്ങണമെന്നുമുള്ള ആവശ്യമാണ് യുഡിഎഫ് നേതാക്കള്‍ മുന്നോട്ടുവെച്ചത്. പകരം മാണി ആവശ്യപ്പെട്ടത് രാജ്യസഭാ സീറ്റ് ഉള്‍പ്പെടെയുള്ള കാര്യമായിരുന്നു. എന്നാല്‍ സ്വന്തമായി അക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പുനല്‍കുകയായിരുന്നു. എന്നാല്‍ ഇതിനോട് മാണിക്ക് വിയോജിപ്പുണ്ടായിരുന്നു. തുടര്‍ന്ന് രാഹുലുമായി എത്രയും പെട്ടെന്ന് ചര്‍ച്ചകള്‍ നടത്താന്‍ നേതാക്കള്‍ സഹായിക്കുകയായിരുന്നു.
ചെങ്ങന്നൂര്‍ പാക്കേജ്
ചെങ്ങന്നൂരില്‍ മാണിയായിരിക്കും നിര്‍ണായക ശക്തിയെന്നായിരുന്നു യുഡിഎഫിന്റെ കണക്കുകൂട്ടല്‍. ചെങ്ങന്നൂര്‍ പാക്കേജിന്റെ ഉപജ്ഞാതാവെന്ന നിലയില്‍ രാജ്യസഭാ സീറ്റിന് മാണിക്ക് അവകാശമുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറയുകയും ചെയ്തിരുന്നു. ഇതാണ് പിജെപി കുര്യന്‍ അവകാശവാദം ഉയര്‍ത്താതിരിക്കാനായി കോണ്‍ഗ്രസില്‍ യുവ എംഎല്‍എമാര്‍ പ്രതിഷേധം നടത്തിയത്. രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പതിവുള്ളതല്ല. അത് തന്നെ സംശയം ഉണര്‍ത്തുന്നതായിരുന്നു. കുര്യനെ പോലെയുള്ള ഉന്നത നേതാവിനെ മാറ്റണമെന്ന് നേരിട്ട് പറയാന്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ക്ക് സാധിക്കില്ല. ഇതാണ് യുവ എംഎല്‍എമാര്‍ രംഗത്തിറങ്ങാന്‍ കാരണം.
'ഞാൻ കരഞ്ഞു പറഞ്ഞതാ അവരോടു തല്ലി കൊല്ലല്ലേ എന്ന്'! നീനുവിന്റെ കെവിന്റെ പേരിൽ കത്ത്
ഹിന്ദുവിരുദ്ധയായ ഗൗരി ലങ്കേഷ് കൊല്ലപ്പെടേണ്ട ആള്‍'; വ്യാജതെളിവുകള്‍ സൃഷ്ടിച്ച് അറസ്റ്റിലായ പ്രതി