കൊറോണ സ്ഥിരീകരിച്ച ചെങ്ങളം സ്വദേശിയുടെ അയൽവാസി മരിച്ചു, സ്രവങ്ങൾ പരിശോധിക്കും, അതീവ ജാഗ്രത
കോട്ടയം: സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച യുവാവിന്റെ അയല്‍ക്കാരന്‍ മരിച്ചതോടെ അതീവ ജാഗ്രത. ചെങ്ങളം സ്വദേശിയുടെ അയല്‍ക്കാരനാണ് മരിച്ചത്. ആരോഗ്യ വകുപ്പ് സെക്കന്‍ഡറി കോണ്‍ടാക്ടായി ലിസ്റ്റ് ചെയ്ത ആളാണ് മരണപ്പെട്ടിരിക്കുന്നതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇയാളുടെ സ്രവങ്ങള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. കൊറോണ പ്രൊട്ടോക്കോള്‍ അനുസരിച്ചുളള മുന്‍കരുതലുകള്‍ ഉറപ്പാക്കിയതിന് ശേഷം മാത്രമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌ക്കരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
സെക്കൻഡറി ലിസ്റ്റിൽ
ഇറ്റലിയില്‍ നിന്നും എത്തിയ മൂന്ന് പേര്‍ രോഗലക്ഷണങ്ങള്‍ മറച്ച് വെച്ചതോടെയാണ് സംസ്ഥാനത്ത് രണ്ടാമതും കൊറോണ പടര്‍ന്നത്. ഇറ്റലിക്കാരുടെ മകള്‍ക്കും മരുമകനും പ്രായമായ മാതാപിതാക്കള്‍ക്കും അടക്കം കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിക്കാരുടെ മരുമകനുമായി നേരിട്ട് ഇടപഴകിയിട്ടുളള യുവാവിന്റെ അച്ഛനാണ് മരണപ്പെട്ടിരിക്കുന്നത്.
ആശുപത്രിയിലേക്ക് കൊണ്ട് പോകവേ
ഇദ്ദേഹത്തിന് പറയത്തക്ക അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്നലെ വൈകിട്ടോടെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയുണ്ടായി. തുടര്‍ന്ന് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചു. ആരോഗ്യ വകുപ്പ് അയച്ച ആംബുലന്‍സില്‍ ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
പക്ഷാഘാതമെന്ന് സൂചന
ഇദ്ദേഹത്തിന്റെ ശരീര സ്രവങ്ങള്‍ കൊറോണ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. കൊറോണ ഉണ്ടോ എന്നത് രണ്ട് ദിവസത്തിന് ശേഷം അറിയാം. അതേസമയം ഇദ്ദേഹത്തിന്റെ മരണകാരം പക്ഷാഘാതമാണ് എന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. സ്രവ പരിശോധനാ ഫലം ലഭിക്കുന്നതോടെ മാത്രമേ കൊറോണയുടെ കാര്യത്തില്‍ സ്ഥിരീകരണമുണ്ടാവുകയുളളൂ.
സുരക്ഷയിൽ സംസ്ക്കാരം
ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌ക്കരിക്കുക സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയ ശേഷമായിരിക്കും. ജാഗ്രതയുടെ ഭാഗമായി മൃതദേഹത്തോട് അകലം പാലിക്കാനടക്കം ബന്ധുക്കളോട് നിര്‍ദേശിച്ചിരിക്കുകയാണ്.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം സംസ്‌ക്കരിക്കുക. അതിനിടെ പത്തനംതിട്ടയില്‍ കൊറോണ സംശയിച്ച പത്ത് പേരുടെ പരിശോധനാ ഫലങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
പത്ത് ഫലങ്ങളും നെഗറ്റീവ്
പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു. 33 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. ഇതില്‍ ഫലം ലഭിച്ച 10 എണ്ണവും നെഗറ്റീവാണ്. രണ്ട് വയസ്സും 6 വയസ്സും പ്രായമുളള കുട്ടികളുടേയും രക്ഷിതാക്കളുടേയും അടക്കം ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. നേരത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ഓടിപ്പോയ ആള്‍ക്കും കൊറോണ ഇല്ലെന്നാണ് പരിശോധനാ ഫലം.
തിരുവല്ല സ്വദേശിക്ക് കൊറോണ ഇല്ല
അതിനിടെ തിരുവല്ലയില്‍ മരിച്ചയാള്‍ക്ക് കൊറോണ ഇല്ലെന്ന് സ്ഥിരീകരിച്ചു. ചെങ്ങന്നൂര്‍ സ്വദേശിക്കാണ് കൊറോണ ഇല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. കൊറോണ ലക്ഷണങ്ങളുമായി തിരുവല്ലയിലെ ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുന്ന യുവാവിന്റെ അച്ഛനാണ് മരണപ്പെട്ടത്. ആദ്യത്തെ ഫലം നെഗറ്റീവ് ആണ് എങ്കിലും ഒരിക്കല്‍ കൂടി ഇദ്ദേഹത്തിന്റെ സാംപിള്‍ പരിശോധനയ്ക്ക് അയക്കും.