കൊറോണ; എറണാകുളത്ത് 17 പേര്‍ ഐസൊലേഷനില്‍! നെടുമ്പാശേരിയില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കി
എറണാകുളം: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എല്ലാ ടെർമിനലുകളിലും സുരക്ഷാ പരിശോധന കര്‍ശനമാക്കിയതായി ജില്ലാ കളക്ടര്‍. അന്താരാഷ്ട്ര ടെര്‍മിനലില്‍ യൂണിവേഴ്‌സല്‍ സ്‌ക്രീനിംഗിന് പുറമേ യാത്രക്കാര്‍ അവരുടെ യാത്ര വിവരങ്ങള്‍ വെളിപ്പെടുത്തണം. സെല്‍ഫ് ഡിക്ലറേഷന്‍ ഫോം നിര്‍ബ്ബന്ധമായും യാത്രക്കാര്‍ പൂരിപ്പിച്ച് നല്‍കണമെന്നും കളക്ടര്‍ അറിയിച്ചു.

ഫ്ലാഷ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് എല്ലാ യാത്രികരുടെയും ശരീര ഊഷ്മാവ് പരിശോധിക്കുന്നുണ്ട്. ആഭ്യന്തര ടെര്‍മിനലില്‍ എത്തുന്നവരുടെയും വിശദാംശങ്ങള്‍ അധികൃതര്‍ ചോദിച്ച് മനസ്സിലാക്കിയ ശേഷമാണ് ഇവരെ പുറത്തേക്കയക്കുന്നത്.അന്താരാഷ്ട്ര ടെര്‍മിനലില്‍ 10 സഹായ കേന്ദ്രങ്ങളും ആഭ്യന്തര ടെര്‍മിനലില്‍ അഞ്ച് സഹായകേന്ദ്രങ്ങളുമാണ് പ്രവര്‍ത്തിക്കുന്നത്. വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ ആറ് മാസ കാലയളവിനുള്ളില്‍ ഏതെങ്കിലും വിദേശരാജ്യങ്ങള്‍ സന്ദര്‍ശ്ശിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശ്ശിച്ചിട്ടുള്ളവരുടെ ശരീര ഊഷ്മാവ് പരിശോധിക്കും.
12 ഡോക്ടര്‍മാര്‍, 12 നേഴ്‌സുമാര്‍ 30 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ആവശ്യമായ മറ്റ് സ്റ്റാഫുകളെയും വിമാനത്താവളത്തില്‍ നിയമിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും കൊച്ചി തുറമുഖത്തും സഹായ കേന്ദ്രങ്ങല്‍ സജ്ജമാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എല്ലാവര്‍ക്കും ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പ് വരുത്തും.
ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കഴിയുന്ന മൂന്ന് വയസ്സുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയുടെ മാതാപിതാക്കളും ഇവിടെ തന്നെ നിരീക്ഷണത്തിലാണ്. ജില്ലയില്‍ ആകെ 17 പേരാണ് ഐസൊലേഷനില്‍ ഉള്ളത്. 281 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഭക്ഷണം ഉള്‍പ്പെടെ ഇവര്‍ക്കാവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്
അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും കൂടുതൽ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. മാസ്‌ക്കുകള്‍ക്കും മറ്റ് മെഡിക്കല്‍ ഉത്പന്നങ്ങള്‍ക്കും അമിതവില ഈടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ആളുകള്‍ കൂടാന്‍ സാധ്യതയുള്ള സ്വകാര്യചടങ്ങുകള്‍ എന്നിവയ്‌ക്കെല്ലാം നിലവിലെ സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ ബാധകമാണ്.












Click it and Unblock the Notifications