കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു; അതീവ ജാഗ്രത പാലിക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊറോണ വൈറസ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ. സംസ്ഥാനത്ത് മൂന്നാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ വ്യക്തമാക്കി. സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുമെന്നും ഇനിയും ചൈനയിലുള്ളവരെ തിരികെയെത്തിക്കാനുള്ള നടപടികൾ തുടരുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ചൈനയില്‍ കൊറോണ മരണം 360 കടന്നു; പുതിയ ആശുപത്രികള്‍ തുറക്കാന്‍ തീരുമാനം
ആദ്യം തൃശൂരിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥിനിയുമായി സമ്പർക്കമുള്ളതായി കണ്ടെത്തിയത് 84 പേർക്കാണ്. ഇതിൽ 40 പേർ തൃശൂർ ജില്ലയിൽ നിന്നും മറ്റുള്ളവർ മറ്റു ജില്ലകളിൽ നിന്നുമുള്ളവരാണ്. ഇവരെയെല്ലാം കൃത്യമായി നിരീക്ഷിച്ച് വരികയാണെന്നും സർക്കാർ വ്യക്തമാക്കി. 14 ജില്ലകളിലും ജാഗ്രതാ സമിതി നിയോഗിച്ചു.
എല്ലാ ജില്ലകളിലും ചൈനയിൽ നിന്നുള്ളവർ തിരികെയെത്താൻ സാധ്യതയുണ്ട്. സംസ്ഥാനത്താകെ നിലവിൽ 2239 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 84 പേർ ആശുപത്രിയിലാണ്. 140 സാംപിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. ഇതിൽ ഫലം വന്ന 49 എണ്ണത്തിൽ 3 എണ്ണമാണ് പോസീറ്റീവ് ആയത്.
ചിലർ സ്വമേധയാ വിവരങ്ങൾ തരാൻ തയ്യാറാകാതെ വിട്ടുനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സർക്കാർ നടപടികളുമായി സഹകരിക്കാൻ തയ്യാറായില്ലെങ്കിൽ അത് കുറ്റകൃത്യമായി കണക്കാക്കുമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി. കൊറോണ വൈറസ് വ്യാപനം തടയാൻ റാപ്പിഡ് റെസ്പോൺസ് ടൂം വിപുലീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളെ ബന്ധിപ്പിച്ച് 18 കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. 28 ദിവസമാണ് നിരീക്ഷണത്തിൽ വയ്ക്കുന്നത്. ഇതിനിടെ ആലപ്പുഴയിൽ സർക്കാർ ആരംഭിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ കൊറോണ പരിശോധന ആരംഭിച്ചിട്ടുണ്ട്.