കൊറോണ വൈറസ്: ആലപ്പുഴയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിയെ നാളെ ഡിസ്ചാർജ് ചെയ്യും
ആലപ്പുഴ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ആലപ്പുഴയിലെ വിദ്യാർത്ഥിയെ വ്യാഴാഴ്ച ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യാൻ തീരുമാനം. വിദ്യാർത്ഥിയുടെ പരിശോധനാ റിപ്പോർട്ടുകളെല്ലാം നെഗറ്റീവ് ആയതോടെയാണ് ആശുപത്രിയിൽ നിന്നും മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലഭിച്ച ഫലങ്ങളിലും കൊറോണ നെഗറ്റീവ് ആയിരുന്നു.
നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നീളും, പൊട്ടിക്കരഞ്ഞ് മുദ്രാവാക്യം വിളിച്ച് നിർഭയയുടെ അമ്മ
വ്യാഴാഴ്ച രാവിലെ തന്നെ വിദ്യാർത്ഥിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തേക്കും. ആശുപത്രിയിൽ നിന്നും പോയാലും നിരീക്ഷണം തുടരും. ഈ മാസം 26 വരെ വിദ്യാർത്ഥിയെ വീട്ടിൽ നിരീക്ഷണത്തിൽ നിർത്താനാണ് തീരുമാനം. നിലവിൽ ആലപ്പുഴ ജില്ലയിൽ കൊറോണ ബാധയെ തുടർന്ന് ആരും ആശുപത്രിയിൽ നിരീക്ഷണത്തിലില്ല. 139 പേർ വീടുകളിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
അതേ സമയം രണ്ട് ഇന്ത്യക്കാർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ ബാധയെ തുടർന്ന് ജപ്പാൻ തീരത്ത് നങ്കൂരമിട്ടിരുന്ന കപ്പലിലെ ഇന്ത്യക്കാരായ രണ്ട് ജീവനക്കാർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ജപ്പാനിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 3700 യാത്രക്കാരുള്ള കപ്പലിലെ 174 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.