കൊറോണ വൈറസ്; കേരളത്തിലെ ആദ്യ പരിശോധനാ കേന്ദ്രം ആലപ്പുഴയിൽ, വൈറസിനെ തിരിച്ചറിയാൻ സംവിധാനം
ആലപ്പുഴ: അപകടകാരിയായ കൊറോണ വൈറസ് പരിശോധനയ്ക്കുള്ള കേരളത്തിലെ ആദ്യ സംവിധാനം ആലപ്പുഴയിൽ ഒരുങ്ങും. കൊറോണ വൈറസ് പരിശോധന കേന്ദ്രം രണ്ട് ദിവസത്തിനുള്ളിൽ സജ്ജമാക്കാനാണ് നീക്കം. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു.
വൈറസ് പരിശോധനയ്ക്ക് ചൈനയുടെ സഹായവും ലഭിക്കും. ഇതനുസരിച്ച് വൈറസിനെ തിരിച്ചറിയാനുള്ള പരിശോധനയാണ് ഇവിടെ നടത്തുക. പൂനെയിൽ പ്രവർത്തിക്കുന്ന കേന്ദ്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിദഗ്ധ സഹായവും വണ്ടാനത്ത് ലഭ്യമാക്കും.

ചിക്കുൻ ഗുനിയ, നിപ്പ തുടങ്ങി അടുത്ത കാലത്തായി കേരളത്തെ ബാധിച്ച എല്ലാ വൈറസ് രോഗങ്ങൾക്കും ഉള്ള പരിശോധന സംവിധാനം നിലവിൽ ഇവിടെയുണ്ട്. ഇതിന് പുറമെയാണ് കൊറോണ വൈറസ് പരിശോധനയ്ക്കുളള സംവിധാനവും ഇവിടെ ഒരുങ്ങുന്നത്. ഇന്ത്യയിൽ ആദ്യം കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. കൊറോണ വൈറസ് ബാധിച്ച വുഹാൻ സർവ്വകലാശാലയിലെ വിദ്യാർത്ഥിനി തൃശൂർ മെഡിക്കൽ കോളേജിലെ ഐസലേഷൻ വാർഡിലാണ്.
ഈ സാഹചര്യത്തിൽ പരിശോധനയ്ക്കും ചികിത്സയ്ക്കും പ്രത്യേകം സഹായം നൽകണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് അടിയന്തര പ്രധാന്യത്തോടെയാണ് ആലപ്പുഴയിൽ ക്രമീകരണങ്ങൾ ഒരുക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം വിദഗ്ധ ഡോക്ടർമാരുടെ സംഘം ഉടൻ കേരളത്തിൽ എത്തും. രാജ്യത്തെ ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിൽ ആയതിനാൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിതിഗതികൾ സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്.












Click it and Unblock the Notifications