കേരളം കുടുങ്ങിയത് ഇങ്ങനെ... മാര്‍ച്ച് രണ്ടാംവാരം വരെ അവര്‍ എത്തിക്കൊണ്ടിരുന്നു, ഫോക്കസ് തെറ്റി
തിരുവനന്തപുരം: എന്താണ് കേരളത്തില്‍ കൊറോണ വൈറസ് ഇത്രയും ഭീതി സൃഷ്ടിക്കാന്‍ കാരണം. രാജ്യത്ത് ഏറ്റവും ആദ്യം കൊറോണ കണ്ടെത്തിയ സംസ്ഥാനമാണ് കേരളം. ഇന്ന് ആശങ്കയിലുള്ള സംസ്ഥാനങ്ങളില്‍ ആദ്യ അഞ്ചില്‍ കേരളവുമുണ്ട്. ആരോഗ്യമേഖലയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളത്തിന് എവിടെയാണ് പിഴച്ചത്.
ഒരു മാസത്തിനിടെ സര്‍ക്കാര്‍ സ്വീകരിച്ച സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും. യുഎഇ, സൗദി യാത്രക്കാരെ പരിശോധിക്കുന്നതില്‍ വന്ന വീഴ്ചയാണ് സാഹചര്യം ഇത്രയും വഷളാക്കിയത്. കേരളത്തെ മാത്രമല്ല, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ക്കും പ്രതിസന്ധി സൃഷ്ടിച്ചത് ഇതുതന്നെ. വിശദാംശങ്ങള്‍ ഇങ്ങനെ....
ആദ്യ സംഭവം ഇങ്ങനെ
ചൈനയിലെ വുഹാനില്‍ നിന്ന് വന്ന വിദ്യാര്‍ഥികള്‍ക്കാണ് കേരളത്തില്‍ ആദ്യം കൊറോണ വൈറസ് രോഗം കണ്ടെത്തിയത്. ചൈനയില്‍ നിന്നുള്ള വിവരങ്ങള്‍ ലോകം അറിഞ്ഞതുകൊണ്ടുതന്നെ പരിശോധനയും ചികില്‍സയും കൃത്യമായി നടത്തി കേരളം മാതൃകയായി. എന്നാല്‍ കൊറോണ വീണ്ടും വന്നത് മറ്റുവഴിക്കാണ്.
രണ്ടാമതും കേരളം വിജയിച്ചു
ഇറ്റലിയില്‍ നിന്നെത്തിയ കുടുംബമാണ് കേരളത്തെ പിന്നീട് മുള്‍മുനയില്‍ നിര്‍ത്തിയത്. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഇവര്‍ സഞ്ചരിച്ചത് കൊണ്ടുതന്നെ മധ്യകേരളം ആശങ്കയിലായി. ഇറ്റലിയില്‍ രോഗവ്യാപന വാര്‍ത്ത പുറത്തുവന്നുകൊണ്ടിരിക്കുന്ന വേളയിലായിരുന്നു റാന്നിയിലെ കുടുംബത്തിന്റെ വരവ്. അതുകൊണ്ടുതന്നെ അവിടെയും കൃത്യമായ പരിശോധനയും ചികില്‍സയും നല്‍കാന്‍ സാധിച്ചു.
അവിടെയാണ് കേരളത്തിന് പിഴച്ചത്
ചൈനക്ക് ശേഷം രോഗം കൂടുതല്‍ വ്യാപിച്ചത് ഇറാനിലായിരുന്നു. പിന്നെ യൂറോപ്പിലും. ഇറാനില്‍ നിന്ന് കേരളത്തിലേക്ക് രോഗം വ്യാപിച്ചിട്ടില്ല. ഈ വേളയില്‍ സര്‍ക്കാര്‍ യൂറോപ്യന്‍ രാത്രക്കാരെ കാര്യമായും ശ്രദ്ധിച്ചു. അപ്പോള്‍ വിട്ടുപോയത് ഗള്‍ഫ് യാത്രക്കാരെ നിരീക്ഷിക്കുന്നതിലാണ്. അവിടെയാണ് കേരളത്തിന് പിഴച്ചത്.
നായിഫിലെ പരിശോധന
ദുബായ് ആരോഗ്യ വകുപ്പ് അവിടെയുള്ള നായിഫില്‍ ഓരോ വീടുകളും കയറിയിറങ്ങി പരിശോധന നടത്തുകയാണിപ്പോള്‍. കാസര്‍കോഡ് ജില്ലയില്‍ നിന്നുള്ള ഒട്ടേറെ പേര്‍ ഇവിടെ ജോലി ചെയ്തിരുന്നു. ദുബായ് വഴി വരുന്ന പ്രവാസികളെ ജനുവരിയിലോ ഫെബ്രുവരിയിലോ കാര്യമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നില്ല.
കാസര്‍കോട്ടെ കാര്യങ്ങള്‍
കാസര്‍കോഡ് ജില്ലയിലാണ് കൊറോണ വൈറസ് രോഗം കേരളത്തില്‍ രൂക്ഷമായി ബാധിച്ചത്. ഇവിടെ യുഎഇ, സൗദി രാജ്യങ്ങളില്‍ നിന്നെത്തിയ ഒട്ടേറെ പേരെ പരിശോധനയ്ക്ക് ആദ്യം വിധേയമാക്കിയിരുന്നില്ല. ഫെബ്രുവരി വരെ സര്‍ക്കാര്‍ കാര്യമായും ശ്രദ്ധിച്ചത് ചൈന, ദക്ഷിണ കൊറിയ, ഇറാന്‍, സ്‌പെയിന്‍, ഇറ്റലി, ജര്‍മനി യാത്രക്കാരെയായിരുന്നു.
മാര്‍ച്ച് രണ്ടാം വാരത്തോടെ
മാര്‍ച്ച് രണ്ടാം വാരത്തോടെയാണ് സര്‍ക്കാര്‍ ഗള്‍ഫ് രാത്രക്കാരെ കാര്യമായ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തുടങ്ങിയത്. അപ്പോഴേക്കും കാസര്‍കോഡ് ജില്ലയില്‍ രോഗം വ്യാപിച്ചിരുന്നു. കഴിഞ്ഞദിവസം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 39 കൊറോണ കേസില്‍ 34ഉം കാസര്‍കോഡ് ആയിരുന്നു. കാസര്‍കോഡിന്റെ കാര്യത്തില്‍ ഏറെ ആശങ്കയുണ്ടെന്നാണ് കൊറോണ രോഗ നിര്‍മാര്‍ജനത്തിനുള്ള നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍ പറയുന്നത്.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ
ഫെബ്രുവരിയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒട്ടേറെ പേരാണ് ഇന്ത്യയിലെത്തിയത്. മാര്‍ച്ച് ആദ്യവാരം വരെ ഇവരെ കാര്യമായി പരിശോധിച്ചില്ല. മാര്‍ച്ച് രണ്ടാംവാരത്തോടെയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും പരിശോധന ശക്തമാക്കിയത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഒട്ടേറെ സംസ്ഥാനങ്ങളില്‍ കൊറോണ രോഗം കണ്ടു. ഇതില്‍ മിക്കയാളും ഗള്‍ഫില്‍ നിന്ന് വന്നവരോ ഗള്‍ഫ് വഴി ഇന്ത്യയിലെത്തിയവരോ ആണ്.
മഹാരാഷ്ട്രയില്‍ ആദ്യം കണ്ടത്
മഹാരാഷ്ട്രയില്‍ കൊറോണ രോഗം ആദ്യമായി സംശയിച്ചത് വിദേശത്ത് നിന്നെത്തിയ 40 പേരിലാണ്. ഇവര്‍ ആറ് ദിവസം ദുബയ്, അബുദാബി മേഖലയില്‍ താമസിച്ചിരുന്നു. പരിശോധന നടത്തിയപ്പോള്‍ സംഘത്തിലെ 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
അതാണ് പറ്റിയ തെറ്റ്
കാസര്‍കോഡ് ജില്ലയില്‍ ഫെബ്രുവരി 20ന് ശേഷം വന്ന 6511 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 127 പേര്‍ ആശുപത്രികളില്‍ ഐസൊലേഷനിലാണ്. രണ്ട് ദിവസത്തിനകം 215 പരിശോധനാ ഫലം വരുമെന്ന് ഡോക്ടര്‍ അമര്‍ ഫെറ്റില്‍ പറഞ്ഞു. ഒട്ടേറെ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ഗള്‍ഫ് മേഖലയില്‍ നിന്ന് വരുന്നവരെ മാര്‍ച്ച് ആദ്യം വാരം മുതലേ നിരീക്ഷിക്കേണ്ടിയിരുന്നുവെന്നാണ് ആരോഗ്യ പ്രവര്‍ത്തക ഡോ. സുമനാഥ്് രാമന്‍ അഭിപ്രായപ്പെടുന്നത്.
28 പേര്‍ യുഎഇയില്‍ നിന്ന്
മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ച അഞ്ചിലൊന്ന് പേര്‍ക്കും വിദേശ യാത്ര പശ്ചാത്തലമുണ്ട്. കൂടുതല്‍ പേരും യുഎഇയില്‍ നിന്ന് വന്നവരാണ്. രോഗം സ്ഥിരീകരിച്ച 122 പേരില്‍ 67 പേര്‍ വിദേശ യാത്ര കഴിഞ്ഞ് വന്നവരാണ്. ഇതില്‍ 28 പേര്‍ യുഎഇയില്‍ നിന്ന് വന്നവരാണെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നു.
ബിഹാര്‍ സ്വദേശിയും ഗള്‍ഫില്‍ നിന്ന്
ഗള്‍ഫില്‍ നിന്ന് കൊല്‍ക്കത്ത വഴി എത്തിയ ബിഹാര്‍ സ്വദേശി മാര്‍ച്ച് 21നാണ് മരിച്ചത്. കേരളത്തില്‍ മരിച്ചതും ഗള്‍ഫ് യാത്ര കഴിഞ്ഞെത്തിയ വ്യക്തിയാണ്. ഗുജറാത്തില്‍ രോഗം സ്ഥിരീകരിച്ച പകുതി പേരും വിദേശയാത്ര നടത്തിയവരാണ്. ഇതില്‍ കൂടുതലും ദുബായില്‍ നിന്നോ സൗദിയില്‍ നിന്നോ വന്നവരാണ്. ബാക്കിയുള്ളവര്‍ക്ക്് ഇവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്ന് കരുതുന്നു.
തമിഴ്‌നാടിന്റെ കാര്യം
തമിഴ്‌നാട്ടിലെ രാജപാളയം സ്വദേശിയായ 60കാരന് രോഗം സ്ഥിരീകരിച്ചു. ഇയാള്‍ വിദേശ യാത്ര നടത്തിയിട്ടില്ല. പക്ഷേ ഇയാളുടെ ബന്ധു ദുബായില്‍ നിന്ന് വന്നതാണ്. തുടര്‍ന്നാണ് ബന്ധുവിനെ പരിശോധിച്ചത്. ഇദ്ദേഹത്തിനും രോഗമുണ്ടെന്ന് പിന്നീട് കണ്ടെത്തിയെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ ഡയറക്ടര്‍ പി സമ്പത്ത് പറയുന്നു. യൂറോപ്പ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്ന് വരുന്നവരെ നിരീക്ഷിച്ച വേളയില്‍ തന്നെ ഗള്‍ഫ് മേഖലയില്‍ നിന്ന് വരുന്നവരെയും നിരീക്ഷിച്ചിരുന്നെങ്കില്‍ കേരളത്തിന് ഇത്രയും ആശങ്കയ്ക്ക് വകയില്ലായിരുന്നുവെന്നാണ് വിലയിരുത്തല്‍.
എണ്ണവില 17 വര്‍ഷത്തെ ഇടിവില്‍; ഇന്ത്യയില്‍ കുറച്ചത് 10 പൈസ, രക്ഷപ്പെടാന്‍ കൈവിട്ട കളിക്ക് റിലയന്‍സ്