'പിണറായിയും ദീപം തെളിച്ചു'! ഏഷ്യാനെറ്റിന് കിട്ടിയ മുട്ടൻ പണി... ഒടുവിൽ ഖേദം പ്രകടിപ്പിച്ച് തടിയൂരി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 5 ന് രാത്രി 9 മണിയ്ക്ക് ലൈറ്റുകള്‍ അണച്ച് വീടിന് മുന്നില്‍ വിളക്ക് കൊളുത്തണം എന്ന് ആഹ്വാനം ചെയ്തപ്പോള്‍ അതിനെ ഏറ്റവും അധികം പരിഹസിച്ചത് കേരളത്തിലെ ഇടതുപക്ഷക്കാര്‍ ആയിരുന്നു. എന്നാല്‍ ഇതേ പറ്റി ചോദിച്ചപ്പോള്‍, വിളക്ക് കൊളുത്തുന്നതില്‍ തെറ്റില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. അതിന്റെ കൂടെ ചെറിയൊരു കൊട്ടും അദ്ദേഹം കൊട്ടി.
Recommended Video
എന്തായാലും ഏപ്രില്‍ 5 ന് രാത്രി 9 മണി ആയപ്പോള്‍ ക്ലിഫ് ഹൗസിലെ വിളക്കെല്ലാം അണയ്ക്കപ്പെട്ടു. ഇതോടെ പിണറായി വിജയനും മോദിയുടെ ആഹ്വാനം ഏറ്റെടുത്തു എന്ന മട്ടില്‍ വാര്‍ത്ത പരന്നു. ഏതാണ്ട് ഇതേ സമയത്താണ് പിണറായി വിജയനും കുടുംബവും വീടിന് മുന്നില്‍ വിളക്ക് തെളിച്ചിരിക്കുന്ന ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ആ ചിത്രം എടുത്ത് വാര്‍ത്തയില്‍ കൊടുക്കുകയും ചെയ്തു. പിന്നീടാണ് സത്യം വെളിപ്പെട്ടത്.
പിണറായിയും മോദിയെ കേട്ടു?
പിണറായി വിജയന്‍ വരെ നരേന്ദ്ര മോദി പറയുന്നത് കേട്ടു - എന്ന മട്ടില്‍ ആയിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍. സോഷ്യല്‍ മീഡിയകളിലെ ഇടത് പ്രൊഫൈലുകള്‍ക്ക് താഴെ എതിര്‍പക്ഷം തെറിവിളയും പരിഹാസവും ആയി എത്തുകയും ചെയ്തു. എല്ലാവരും ആകെ അമ്പരന്നിരിക്കുന്ന സമയം ആയിരുന്നു അത്.
ചിത്രവും പുറത്ത്
ക്ലിഫ് ഹൗസില്‍ ലൈറ്റുകള്‍ അണച്ചു എന്ന ചാനലികളില്‍ ഫ്‌ലാഷ് ന്യൂസ് വന്നതോടെ അമ്പരപ്പ് ഇരട്ടിയായി. അതിനൊപ്പമാണ് ഇത്തരം ഒരു ചിത്രം കൂടി പുറത്ത് വരുന്നത്. അതോടെ, പിണറായി വിജയന്‍ നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്തു എന്ന് പലരും ഉറപ്പിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് വാര്‍ത്തയാക്കി
ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കവേ ഏഷ്യാനെറ്റ് ന്യൂസിന്റെ വെബ്‌സൈറ്റില്‍ അവരുടെ വാര്‍ത്തയിലും ഇത് ഉള്‍പ്പെടുത്തി. ഇത് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അടക്കമുള്ളവര്‍ ദീപം തെളിയിച്ചു എന്ന കുറിപ്പോടെ ആയിരുന്നു ഇത്.
ആളുകള്‍ വിശ്വസിച്ചു, പണിയായതോ....
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഈ ചിത്രം വിശ്വസിക്കാനുള്ള കാരണം ഏഷ്യാനെറ്റ് ന്യൂസില്‍ പ്രസിദ്ധീകരിച്ചതായിരുന്നു. ഇതിന്റെ പ്രശ്‌നങ്ങള്‍ മുഴുവന്‍ നേരിടേണ്ടി വന്നത്, സൈബര്‍ സഖാക്കള്‍ക്ക് ആയിരുന്നു. അതും മോദിയുടെ ആഹ്വാനത്തെ നന്നായി പരിഹസിച്ചവര്‍ക്ക്.
സത്യാവസ്ഥ
സത്യത്തില്‍ പിണറായി വിജയന്‍ നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്തോ? ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ആ ചിത്രം അല്‍പം പഴയതായിരുന്നു. 2018 ല്‍ ഭൗമ മണിക്കൂര്‍ ആചരിക്കുന്നതിന്‌റെ ഭാഗമായിട്ടായിരുന്നു പിണറായി വിജനും കുടുംബവും ക്ലിഫ് ഹൗസില്‍ ഇങ്ങനെ ലൈറ്റ് അണച്ച്, വിളക്ക് കൊളുത്തി ഇരുന്നത്.
ആര് പകര്‍ത്തിയ ചിത്രം
മെട്രോ വാര്‍ത്ത ദിനപത്രത്തിലെ ഫോട്ടോഗ്രാഫര്‍ കെബി ജയചന്ദ്രന്‍ പകര്‍ത്തിയ ചിത്രം ആയിരുന്നു ഇത്. രണ്ട് വര്‍ഷം മുമ്പ് മെട്രോ വാര്‍ത്തയില്‍ അച്ചടിച്ച് വരികയും ചെയ്തിട്ടുണ്ട് ഈ ചിത്രം. പിആര്‍ഡിയും സമാനമായ ഒരു ചിത്രം അന്നേ ദിവസം പുറത്ത് വിട്ടിരുന്നു.
ഏഷ്യാനെറ്റ് ഖേദം പ്രകടിപ്പിച്ചു
എന്തായാലും അധികം വൈകും മുമ്പ് തന്നെ ഏഷ്യാനെറ്റ് ന്യൂസിന് അമളി പിടികിട്ടി. പിണറായി വിജയന്റെ ചിത്രം അവര്‍ ഉടനടി മാറ്റുകയും ചെയ്തു. തെറ്റായ ചിത്രം പ്രസിദ്ധീകരിച്ചതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം പ്രചരിപ്പിച്ച പലരും പിന്നീട് അതേക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ല