കോവിഡ് മരണം 42000 കടന്നു; അമേരിക്കയും വിറക്കുന്നു, 24 മണിക്കൂറിനുള്ളില്‍ 800 മരണം,ചൈനയേയും മറികടന്നു
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 42000 കടന്നു. 150 ലേറെ രാജ്യങ്ങളില്‍ നിന്നായി 42146 കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 4000 മരണങ്ങളാണ് സംഭവിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണ സംഖ്യയാണ് ഇത്. യുഎസില്‍ മാത്രം ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 800 മരണങ്ങളാണ്. ഇതോടെ അമേരിക്കയില്‍ ആകെ മരിച്ചവരുടെ എണ്ണം 3700 ആയി.
Recommended Video
വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത് ചൈനയുടേതിനേക്കാള്‍ ഉയര്‍ന്ന സംഖ്യയാണ് ഇത്. ഔദ്യോഗിക കണക്ക് പ്രകാരം 3282 പേരാണ് ചൈനയില്‍ ഇതുവരെ കോവിഡ്-19 ബാധിച്ച് മരിച്ചത്. മരണനിരക്കില്‍ ഇറ്റലിക്കും സ്‌പെയിനിനും പിന്നാലെ മൂന്നാമതെത്തിയിട്ടുണ്ട് ഇപ്പോള്‍ യുഎസ്. രോഗബാധിതരുടെ എണ്ണം അമേരിക്കയില്‍ 2 ലക്ഷത്തോട് അടുക്കുകയാണ്. 188524 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇറ്റലിയില്‍ മരണ സംഖ്യ 12428 പിന്നിട്ടു. ഇന്നലെ മാത്രം 837 പേര്‍ അവിടെ മരിച്ചു. രോഗബാധിതരുടെ എണ്ണവും ഇറ്റലിയില്‍ ഒരു ലക്ഷം (105792) പിന്നിട്ടു. സ്പെയിനിലും മരണ സംഖ്യ മുന്നോട്ട് കുതിക്കുകയാണ്. ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 748. ആകെ മരണം 8464. ബ്രിട്ടണില്‍ മരണ നിരക്ക് കുറഞ്ഞെങ്കിലും രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവില്ല. 381 മരണമാണ് ചൊവ്വാഴ്ച യുകെയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഫ്രാന്‍സില്‍ 24 മണിക്കൂറിനുള്ളില്‍ 499 പേര്‍ മരിച്ചു. മരണ സംഖ്യ ഇതോടെ 3523 ആയി. സ്പെയ്നിലെ രോഗബാധിതരുടെ എണ്ണവും ഒരു ലക്ഷത്തോട് അടുക്കുകയാണ്. 95923 പേര്‍ക്കാണ് അവിടെ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. റഷ്യയിലും രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. 2337 പേര്‍ക്കാണ് റഷ്യയില്‍ ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. 17 മരണങ്ങളും റഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൊറോണ നിയമ ലംഘനത്തിനും വ്യാജപ്രചാരണത്തിനും കടുത്ത ശിക്ഷയ്ക്കുള്ള നിയമ നിർമാണത്തിന് റഷ്യന്‍ പാര്‍ലമെന്‍റ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനയില്‍ പുറത്ത് നിന്നെത്തിയ 48 പേര്‍ക്ക് കൂടി കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. വൈറസിന്റെ പ്രഭവ കേന്ദ്രമായിരുന്ന വുഹാനിൽനിന്നും ഈ മാസം 8നു വിമാന സർവീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ജർമനിയിൽ രോഗികൾ 67,000 കവിഞ്ഞു. 775 പേരാണ് ഇതുവരെ കൊവിഡ്-19 ബാധിച്ച് ജര്‍മ്മനിയില്‍ മരിച്ചത്. ദക്ഷിണ കൊറിയയിൽ പതിനായിരത്തിനടുത്താണ് രോഗബാധിതരുടെ എണ്ണം. മരണം സംഖ്യ 162 ആണ്. 1983 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച പാകിസ്താനില്‍ സര്‍ക്കാര്‍ 1,20,000 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു.
കൊവിഡ് ബാധിച്ച 2 കൗമാരക്കാരുടെ മരണവും ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ബെൽജിയത്തിൽ 12 വയസ്സുകാരിയും പോർച്ചുഗലിൽ 14 വയസ്സുകാരനും മരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ് 19 എന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കുന്നത്. വൈറസ് ബാധ എല്ലാ രാജ്യങ്ങളിലെ ജനങ്ങളേയും ഭീഷണിയിലാഴ്ത്തുകയും സാമ്പത്തിക അസ്ഥിരത സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് 19: ഗുജറാത്തിൽ സമൂഹ വ്യാപനമെന്ന് ആശങ്ക, പലരിലേക്കും വൈറസെത്തിയ വഴി അജ്ഞാതം!
രാജ്യത്താകെ 1397 കൊവിഡ് രോഗികൾ, 24 മണിക്കൂറിനിടെ മുംബൈയിൽ 59 പേർക്ക് കൊവിഡ്!