അടച്ചു പൂട്ടുമോ കേരളവും; 10 ജില്ലകളുടെ കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനം ഇന്ന്
തിരുവനന്തപുരം: ഇന്നലെ മാത്രം 15 പേര്‍ക്കാണ് കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കാസർകോട്ട് അഞ്ചുപേർക്കും കണ്ണൂർ ജില്ലയിൽ നാലുപേർക്കും എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ രണ്ടുപേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒരു ദിവസം ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചതും ഇന്നലെ തന്നെയാണ്.
ഇതോടെ കേരളത്തിലെ ആകെ രോഗ ബാധിതരുടെ എണ്ണം 67 ആയി. ആദ്യഘട്ടത്തില്‍ സുഖം പ്രാപിച്ച മൂന്ന് പേര് ഒഴികെ 64 പേരും ഇപ്പോള്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്. സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗം സ്ഥിരീകരിച്ച ജില്ലകള്‍ അവശ്യസേവനങ്ങൾ ഉറപ്പാക്കി അടച്ചിടണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു. ഈ നിയന്ത്രണങ്ങള്‍ കാസര്‍കോട് ജില്ലയില്‍ മാത്രമാണ് ഏറെക്കുറെ നടപ്പാക്കിയിട്ടുള്ളത്.
പൊതുഗതാഗതം നിരോധിച്ചു
കാസര്‍കോട് ജില്ലയില്‍ പൊതുഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. 5 പേരിലധികം ഒന്നിച്ചു ചേരുന്നത് തടയണമെന്ന് പോലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ പൊതു-സ്വകാര്യ പരിപാടികൾക്കും നിരോധനമുണ്ട്. കോഴിക്കോട് ജില്ലയിലും ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയില്‍ എണ്ണായിരത്തിലേറെ പേര് നിരീക്ഷണത്തില്‍ കഴിയുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതെന്ന് കളക്ടര്‍ അറിയിച്ചു.
അടച്ചിടേണ്ട ജില്ലകള്‍
ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കോട്ടയം, മലപ്പുറം, പത്തനംതിട്ട, തൃശ്ശൂർ, തിരുവനന്തപുരം എന്നിങ്ങനെ പത്ത് ജില്ലകൾ അടച്ചിടണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശം. കോഴിക്കോട് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ അടച്ചിടേണ്ട ജില്ലകളുടെ എണ്ണം 11 ആവും. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് മാത്രമാണ് ഉണ്ടാവുക.
തീരുമാനം ഇന്ന്
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതലയോഗം ചേരും. രോഗം സ്ഥിരീകരിച്ച ജില്ലകൾ അടയ്ക്കണം എന്ന കേന്ദ്ര നിര്‍ദ്ദേശമാവും യോഗത്തില്‍ പ്രധാനമായും ചര്‍ച്ചാ വിശയമാവുക. ഇത് സംബന്ധിച്ച അന്തിമ തീരുമാനം യോഗ ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിക്കും. കേന്ദ്ര പ്രഖ്യാപനം വന്നതോടെ ഏഴ് ജില്ലകളും അടച്ചതായി ഇന്നലെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അന്തരത്തിലൊരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ കടന്നിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു.
ഇന്നലെ അറിയിച്ചത്
'കേരളത്തിലെ 7 ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ നേരത്തേ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.'- എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
സംശയങ്ങള്‍ ഒഴിവാക്കണം
അതേസമയം, ലോക്ക്ഡൗണ്‍ സംബന്ധിച്ച സംശയങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് എത്തിയിട്ടുണ്ട്. ഒരു ക്രൈസിസ് വരുമ്പോൾ അത്യാവശ്യം ഒഴിവാക്കേണ്ട ഒന്നാണ് കൺഫ്യൂഷൻ. കേരളം അടിയന്തിരമായി ലോക്ഡൗണിലേക്ക് പോകണമെന്നാണ് ഐഎം എ യും കെജിഎംഒഎയും ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Recommended Video
കമ്പ്ലീറ്റ് ലോക്ക്ഡൗണിലേക്ക് പോകണം
ഏഴ് ജില്ലകൾ ലോക്ഡൗണിലേക്ക് പോകുന്നു എന്നാണ് ഞായറാഴ്ച വൈകുന്നേരം ചീഫ് സെക്രട്ടറി അറിയിച്ചത്.പിന്നീട് കാസർകോഡ് മാത്രമേ ഉള്ളൂ എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നു. ജനങ്ങൾ ആകെ കൺഫ്യൂഷനിൽ ആണ്. ജില്ലാ കളക്ടർമാരിലും ഈ ആശയക്കുഴപ്പം വ്യക്തമാണ്. ഇത് ഒഴിവാക്കണം. ഇനിയുള്ള ഓരോ നിമിഷവും പ്രധാനമാണ്. എത്രയും പെട്ടന്ന് കേരളം ഒരു കമ്പ്ലീറ്റ് ലോക്ക്ഡൗണിലേക്ക് പോകണം. എങ്കിൽ മാത്രമേ സമൂഹ വ്യാപനം തടയാൻ കഴിയുവെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
ബൂമറാങ്ങായി മോദിയുടെ ജനതാ കർഫ്യൂ! കർഫ്യൂവിന് പുല്ലുവില, 'കൊട്ടും പാട്ടുമായി ജനം തെരുവിൽ', കുറിപ്പ്!
പലർക്കും വെളിവില്ലാത്തത് ലാലേട്ടന്റെ കുറ്റമല്ല', മോഹൻലാലിന് പിന്തുണയുമായി ശ്രീകുമാർ!