മഹായജ്ഞത്തില്‍ വിള്ളല്‍ വീഴ്‌ത്തുന്നതിനുള്ള അഞ്ചാംപത്തി പണിയാണ് കോൺഗ്രസ് നടത്തിയത്: കൊടിയേരി
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയില്‍ അപഹാസ്യമായ രാഷ്ട്രീയക്കളിയാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന വിമര്‍ശനവുമായി സിപിഎം. മനുഷ്യനെ കൂട്ടമരണത്തിലേക്ക് ആനയിക്കുന്ന കോവിഡിനെ പ്രതിരോധിക്കുന്നതിലല്ല, ഈ മഹാമാരിയില്‍നിന്ന് നാടിനെ രക്ഷിക്കാന്‍ അഹോരാത്രം പാടുപെടുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും കടന്നാക്രമിക്കുകയാണ് രാഷ്ട്രീയ ആവശ്യമെന്ന സങ്കുചിതനിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബലകൃഷ്ണന്‍ പറഞ്ഞു.
തദ്ദേശതെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും വരാന്‍ ഇനിയും മാസങ്ങളുണ്ട്. ആ ഘട്ടത്തില്‍ തുറന്ന രാഷ്ട്രീയ ഏറ്റുമുട്ടലുകളാകാം. അതിനുപകരം ഒരു മഹാമാരിയെ തോല്‍പ്പിക്കാന്‍ സര്‍ക്കാരും ജനങ്ങളും ഒന്നായി നീങ്ങേണ്ട ഘട്ടത്തില്‍ ഒരു മഹായജ്ഞത്തില്‍ വിള്ളല്‍ വീഴ്‌ത്തുന്നതിനുള്ള അഞ്ചാംപത്തി പണിയാണ് കോൺഗ്രസ് നടത്തിയിരിക്കുന്നതെന്നും കൊടിയേരി പ്രസ്താവനയില്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ...
കോവിഡ് ആര്‍ത്തനാദം മുഴക്കുന്നതിനിടെ, അപഹാസ്യമായ രാഷ്ട്രീയക്കളിക്കാണ് കോണ്‍ഗ്രസ് നേതൃത്വം ഇറങ്ങിയത്. മനുഷ്യനെ കൂട്ടമരണത്തിലേക്ക് ആനയിക്കുന്ന കോവിഡിനെ പ്രതിരോധിക്കുന്നതിലല്ല, ഈ മഹാമാരിയില്‍നിന്ന് നാടിനെ രക്ഷിക്കാന്‍ അഹോരാത്രം പാടുപെടുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും കടന്നാക്രമിക്കുകയാണ് രാഷ്ട്രീയ ആവശ്യമെന്ന സങ്കുചിതനിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ടത്. അതിന്റെ ഭാഗമായാണ്, സാധാരണ കാണാത്തവിധം മൂന്ന് നേതാക്കളും ഒരുമിച്ച് പത്രസമ്മേളനം നടത്തിയത്. തദ്ദേശതെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും വരാന്‍ ഇനിയും മാസങ്ങളുണ്ട്. ആ ഘട്ടത്തില്‍ തുറന്ന രാഷ്ട്രീയ ഏറ്റുമുട്ടലുകളാകാം. അതിനുപകരം ഒരു മഹാമാരിയെ തോല്‍പ്പിക്കാന്‍ സര്‍ക്കാരും ജനങ്ങളും ഒന്നായി നീങ്ങേണ്ട ഘട്ടത്തില്‍ ഒരു മഹായജ്ഞത്തില്‍ വിള്ളല്‍ വീഴ്‌ത്തുന്നതിനുള്ള അഞ്ചാംപത്തി പണിയാണ് കോൺഗ്രസ് നടത്തിയിരിക്കുന്നത്. ഇതിലൂടെ കോണ്‍ഗ്രസ് കൂടുതല്‍ ഒറ്റപ്പെടുകയും അപഹാസ്യമാകുകയും ചെയ്തിരിക്കുകയാണ്.
സംസ്ഥാനം ധനസ്ഥിതിയില്‍ മെച്ചമാണെന്ന അഭിപ്രായത്തിലൂടെ ചെന്നിത്തലയ്‌ക്ക് ബിജെപിയുടെ കാവി നാവാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. അടച്ചുപൂട്ടലോടെ സംസ്ഥാനങ്ങളുടെ വരുമാനമാര്‍ഗങ്ങള്‍ അടഞ്ഞു. മദ്യവരുമാനം, മോട്ടോർ വാഹന നികുതി, ലോട്ടറി വരുമാനം തുടങ്ങിയ സ്രോതസ്സുകളെല്ലാം തടയപ്പെട്ടു. ജിഎസ്ടി വരുമാനം പ്രതിമാസം 3000 കോടി രൂപ കിട്ടേണ്ടത് കച്ചവടം ഇല്ലാത്തതിനാല്‍ ചെറിയ തുകയാകും. ഇതിനെല്ലാമുള്ള നഷ്ടപരിഹാരം സംസ്ഥാനത്തിന് നല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനുണ്ട്. ഇതിനുപുറമെ കോവിഡ് പ്രതിരോധത്തിനുള്ള പ്രധാന ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ ചുമലിലിട്ട് ഏറെക്കുറെ ഒഴിഞ്ഞുനില്‍ക്കുകയാണ് കേന്ദ്രം. രാജ്യം അടച്ചുപൂട്ടല്‍ നേരിടുന്നതുകൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ വരുമാനത്തിലും കുറവുണ്ടായിട്ടുണ്ട്. പക്ഷേ, റിസർവ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍നിന്ന് കേന്ദ്രത്തിന് പണമെടുക്കാം. അതിലൊരു ഭാഗം സംസ്ഥാനങ്ങള്‍ക്ക് നല്‍കാം. അത് ഇതുവരെ ചെയ്തിട്ടില്ല. ഈ സ്ഥിതിയില്‍ സംസ്ഥാനത്തിനുള്ള വായ്പാപരിധി ആഭ്യന്തരവരുമാനത്തിന്റെ മൂന്ന് ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമാക്കണമെന്നും ജിഎസ്ടി നഷ്ടപരിഹാരത്തുക നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടിരിക്കുകയാണ്. മോഡി സര്‍ക്കാരില്‍നിന്ന് ഇത് വാങ്ങിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ട കടമ ഉത്തരവാദിത്തമുള്ള പ്രതിപക്ഷത്തിനുണ്ട്. എന്നാല്‍, യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസ് ആ കടമ വിസ്മരിച്ച് ബിജെപിയുടെ പാട്ടുപെട്ടിയായിരിക്കുകയാണ്.
കേരളത്തിൽ സൗജന്യ റേഷന്‍ വിതരണം ഏറെക്കുറെ പൂര്‍ത്തിയായിവരുന്നു. സാമൂഹ്യ പെന്‍ഷനുകള്‍ വിതരണം ചെയ്തു. കുടുംബശ്രീ വഴി 2000 കോടി രൂപയെങ്കിലും വായ്പയായി എത്തും. തൊഴിലുറപ്പിന് 12 മാസത്തേക്കുള്ള തുക രണ്ട് മാസത്തിനുള്ളില്‍ പണിനടത്തിക്കൊടുക്കാനുള്ള ഏര്‍പ്പാടുമായി. ഇത്തരം മാന്ദ്യവിരുദ്ധ പാക്കേജ് എന്തേ ഇന്ത്യയുടെ മറ്റ് സ്ഥലങ്ങളില്‍ നടപ്പാക്കുന്നില്ല എന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കേണ്ടിയിരുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേരള മാതൃകയിലെ പാക്കേജ് ഉണ്ടായില്ല എന്നതും ഓര്‍ക്കേണ്ടതാണ്.