സംസ്ഥാനത്ത് കൊവിഡ് റാപ്പിഡ് ടെസ്റ്റ് ആരംഭിക്കും; ഫലം രണ്ടര മണിക്കൂറിനുള്ളില്‍ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് ഇന്ന് മുതല്‍ ആരംഭിക്കും. രോഗി മരിച്ചതിന് പിന്നാലെ സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ച തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോടാണ് ആദ്യ റാപ്പിഡ് പരിശേോധന നടക്കുന്നത്. പോത്തന്‍കോട് മരിച്ച അബ്ദുള്‍ അസീസിന് എങ്ങനെ രോഗം പകര്‍ന്നുവെന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പോത്തന്‍കോട് തന്നെ ആദ്യ ഘട്ടത്തില്‍ റാപ്പിഡ് ടെസ്റ്റ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
റാപ്പിഡ് റെസ്റ്റ് കിറ്റുകളുടെ ആദ്യ ബാച്ച് എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്തായായിരുന്നു. ശശി തരൂര്‍ എംപിയാണ് കൊറോണ രോഗബാധ വേഗത്തിൽ കണ്ടെത്തുവാൻ സഹായിക്കുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റ് (RT-PCR KIT) കേരളത്തിൽ ആദ്യമായി തിരുവനന്തപുരം ജില്ലയിലെത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ മെഡിക്കൽ ഓഫീസറുടെ സാന്നിദ്ധ്യത്തിൽ കിറ്റുകൾ ഇന്നലെ ജില്ലാ കളക്ടർക്ക് കൈമാറി. പൂനെ കേന്ദ്രമായി പ്രവർത്തിക്കുന്ന മൈ ലാബാണ് റാപ്പിഡ് ടെസ്റ്റ് കിറ്റ് നിർമിച്ചിരിക്കുന്നത്.
ശശി തരൂർ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ടെസ്റ്റ് കിറ്റിന്റെ ആദ്യ ബാച്ചാണ് തിരുവനന്തപുരത്തെത്തിയത്. ആയിരം ടെസ്റ്റിംഗ് സാമ്പിൾ അടങ്ങിയ ആദ്യ ബാച്ചാണ് ഇന്നലെ ലഭിച്ചത്. രണ്ടായിരം ടെസ്റ്റിംഗ് സാമ്പിൾ അടങ്ങിയ രണ്ടാം ബാച്ച് ഉടൻതന്നെ ലഭിക്കും. ഐസിഎംആര്‍ അംഗീകരിച്ച ഈ റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് രണ്ടര മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം അറിയുവാൻ സാധിക്കും. ഇതുവഴി കൊറോണ അണുക്കളുടെ സാമൂഹിക വ്യാപന സാധ്യത അതിവേഗം തിരിച്ചറിയുവാനും പ്രതിരോധ നടപടികൾ ഉടനടി കൈക്കൊള്ളുവാനും സാധിക്കും.
കോവിഡ് 19 പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം തടയാനായി റാപ്പിഡ് ടെസ്റ്റ് നടത്താന്‍ ഐസിഎംആറിന്‍റെ അനുമതി നേരത്തെ ലഭിച്ചിരുന്നു. ഐസിഎംആര്‍-എന്‍ഐവി. അനുമതിയുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകളുപയോഗിച്ചാണ് പരിശോധന നടത്തുന്നത്. സമൂഹത്തില്‍ സ്‌ക്രീനിംഗ് നടത്തി അവരില്‍ പരിശോധന നടത്തി രോഗ സാധ്യതയുള്ളവരെ കണ്ടെത്താനാകും. അവരെ നിരീക്ഷണത്തിലാക്കി ആവശ്യമുള്ളവരെ പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണ്.
Recommended Video
പ്രാഥമിക സ്‌ക്രീനിംഗിലൂടെ വിവിധതരത്തിലുള്ള വൈറസ് വ്യാപനം ഉണ്ടോയെന്ന് അറിയുന്നതിനായി ഉപയോഗിക്കുന്ന ലളിതമായ പരിശോധന മാര്‍ഗമാണ് റാപ്പിഡ് ടെസ്റ്റ്. മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ 10 മിനിറ്റ് മുതല്‍ 30 മിനിറ്റിനുള്ളില്‍ വളരെ വേഗത്തില്‍ ഫലമറിയാന്‍ കഴിയും. ഗുണമേന്മയുള്ള പരിശോധനാ കിറ്റുകള്‍ ഉയോഗിച്ചാല്‍ വളരെയധികം ആളുകളുടെ പരിശോധനകള്‍ വേഗത്തിലാക്കി രോഗവ്യാപനം വളരെ പെട്ടെന്ന് അറിയാന്‍ കഴിയും. അതേസമയം ചെലവ് വളരെ കുറവെന്ന പ്രത്യേകതയുമുണ്ട്.