മോഹൻലാൽ വക റോബോട്ട്... പേര് 'കർമിബോട്ട്'! കളമശ്ശേരിയിലെ കൊവിഡ് വാർഡിൽ മരുന്നും വെള്ളവും നൽകും...
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കൊവിഡ് വാര്‍ഡില്‍ രോഗികളെ പരിചരിക്കാന്‍ ഇനി പുതിയ ഒരാള്‍ കൂടി ഉണ്ടാകും. ഡോക്ടറോ നഴ്സോ അറ്റന്‍ഡറോ ഒന്നും അല്ല ഇത്. ഒരു റോബോട്ട് ആണ്. പേര് കര്‍മി-ബോട്ട്.
Recommended Video
സൂപ്പര്‍ താരം മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന് ആണ് റോബോട്ടിനെ നല്‍കിയിട്ടുള്ളത്. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനിലെ മേക്കര്‍ വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന അസിമോവ് റോബോട്ടിക്സ് ആണ് ഈ റോബോട്ടിനെ നിര്‍മിച്ചിരിക്കുന്നത്.
ചില്ലറക്കാരനല്ല ഈ 'കര്‍മിബോട്ട്'. ചെയ്യുന്ന ജോലികള്‍ എന്തൊക്കെയെന്ന് അറിഞ്ഞാല്‍ ആരും മൂക്കത്ത് വിരല്‍ വച്ച് പോലും. കാഴ്ചയില്‍ ഒരുപോലെ അല്ലെങ്കിലും ഒരു കുഞ്ഞ് 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്' തന്നെയാണ് ഇവനും. എറണാകുളം ജില്ലാ കളക്ടര്‍ ഇത് സംബന്ധിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റും കര്‍മിബോട്ടിന്റെ പ്രത്യേകതകളും വായിക്കാം...
വിശ്വശാന്തി ഫൌണ്ടേഷൻ
കളമശ്ശേരി മെഡിക്കൽ കോളേജിലെ കൊറോണാ വാർഡിലേക്ക് സ്വയം നിയന്ത്രിത റോബോട്ടുമായി മോഹൻലാലിൻ്റെ വിശ്വശാന്തി ഫൗണ്ടേഷൻ. കളമശ്ശേരി മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിലെ രോഗികളെ പരിചരിക്കാൻ ഇനി റോബോട്ടിന്റെ സേവനവും
കേരള സ്റ്റാർട്ട് അപ്പ് മിഷനിലെ മേക്കർ വില്ലേജിൽ പ്രവർത്തിക്കുന്ന അസിമോവ് റോബോട്ടിക്സ് നിർമ്മിച്ച കർമിബോട്ട് എന്ന റോബോട്ടാണ് വിശ്വശാന്തി ഫൗണ്ടേഷൻ കോവിഡ് രോഗികളെ ശുശ്രൂഷിക്കാൻ വേണ്ടി എത്തിച്ചിരിക്കുന്നത്.
കർമിബോട്ടിന്റെ പണികൾ
രോഗികൾക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിച്ചുകൊടുക്കുക രോഗികൾ ഉപയോഗിച്ച് പാത്രങ്ങളും മറ്റു വസ്തുക്കളും അണുവിമുക്തമാക്കി തിരികെ എത്തിക്കുക, രോഗികളുമായി ഡോക്ടർക്ക് വീഡിയോ കോളിനുള്ള സൗകര്യമൊരുക്കുക എന്നിവയാണ് റോബോട്ടിന്റെ പ്രധാന ചുമതലകൾ.
രോഗികളുമായുള്ള ആരോഗ്യ പ്രവർത്തകരുടെ സമ്പർക്കം പരമാവധി കുറയ്ക്കുക പിപിഇ കിറ്റുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ഒരിക്കൽ പറഞ്ഞുകൊടുത്താൽ..
ഒരിക്കൽ ചിട്ടപ്പെടുത്തി കഴിഞ്ഞാൽ പിന്നെ എല്ലാം സ്വയം ചെയ്യുക എന്നതാണ് റോബോട്ടിന്റെ പ്രവർത്തനരീതി. 25 കിലോയോളം ആണ് കർമ്മി ബോഡിന്റെ ഭാരം വഹിക്കാനുള്ള ശേഷി സെക്കൻഡിൽ ഒരു മീറ്ററോളം വേഗത്തിൽ സഞ്ചരിക്കുവാനും സാധിക്കും.
സോപ്പ് ലായനിയും യുവി ലൈറ്റും ഉപയോഗിച്ചുള്ള അണുനശീകരണം ആണ് കർമ്മി ബോട്ടിൻറെ മറ്റു പ്രത്യേകതകൾ.
ഇനിയും പദ്ധതികൾ
ഓട്ടോമാറ്റിക് ചാർജിംഗ് ,സ്പർശന രഹിത ടെംപ്രേച്ചർ ചെക്കിഗ് തുടങ്ങിയ സംവിധാനങ്ങൾ റോബോട്ടിൽ ഉൾപ്പെട്ടുത്തു വാനാണ് അസിമോവ് റോബോട്ടിക്സ് പദ്ധതിയിട്ടുന്നത്.
ഇന്ന രാവിലെ നടന്ന ചടങ്ങിൽ വിശ്വശാന്തി ഫൗണ്ടേഷൻ ഡയറക്ടർമാരായ ശ്രീ മേജർ രവി, ശ്രീ വിനു കൃഷ്ണൻ, അസിമോവ് റോബോട്ടിക്സ് CEO ജയകൃഷ്ണൻ എന്നിവർ ചേർന്ന് റോബോട്ട് കൈമാറി
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ശ്രീ . തോമസ് മാത്യു , ആർഎംഒ ഡോക്ടർ ഗണേഷ് മോഹൻ , ഡോക്ടർ മനോജ് ആൻ്റണി എന്നിവർ സന്നിഹിതരായിരുന്നു.
കർമിബോട്ടിന് പിറകിൽ....
ഏഴ് ദിവസം കൊണ്ട് നിർമിച്ചെടുത്തതാണ് ഈ റോബോട്ടിനെ എന്നാണ് അസിമോവ് റോബോട്ടിക്സിന്റെ സിഇഒ ജയകൃഷ്ണൻ പറയുന്നത്. കഴിഞ്ഞ മാസം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിർമാണ ചെലവും ഇതിന് വളലെ കുറവാണ്. റോബോട്ടിക്സിൽ 20 വർഷത്തെ അനുഭവപരിചയം ഉള്ള ആളാണ് ജയകൃഷ്ണൻ
മെയ്ഡ് ഇൻ ഇന്ത്യ
പൂർണമായും ഇന്ത്യയിൽ തന്നെ നിർമിച്ചെടുത്തതാണ് കർമിബോട്ടിനെ. ഒരു ദിവസം ഒരു റോബോട്ടിനെ വച്ച് തങ്ങൾക്ക് നിർമിച്ച് നൽകാൻ ആകുമെന്നും ജയകൃഷ്ണൻ നേരത്തേ വ്യക്തമാക്കിയിരുന്നു. കൊവിഡ് രോഗികളുമായി ഇടപെടുന്നതിൽ ഉള്ള ഭീതി ഒഴിവാക്കാം എന്നതാണ് ഇത്തരം റോബോട്ടുകളുടെ ഏറ്റവും വലിയ പ്രത്യേകത.
വേറേയും റോബോട്ടുകൾ
കൊവിഡ് പ്രതിരോധത്തിനായി വേറേയും രണ്ട് റോബോട്ടുകളെ അസിമോവ് റോബോട്ടിക്സ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. മാസ്കുകളും ടിഷ്യു പേപ്പറുകളും വിതരണം ചെയ്യുന്നതിനും സാനിറ്റൈസറുകൾ നൽകുന്നതിനും വാതിൽപിടികൾ അണുനശീകരണം നടത്തുന്നതിനും ഒക്കെ ഉപകാരപ്പെടുന്നവയാണ് ഇവ. കൊവിഡ് 19 നെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും തങ്ങളുടെ ഒരു റോബോട്ടിന് കഴിയും എന്നും കഴിഞ്ഞ മാസം കന്പനി സിഇഒ ജയകൃഷ്ണൻ പറഞ്ഞിരുന്നു.
അമേരിക്കയിലും ഖത്തറിലും
എന്തായാലും കേരളത്തിലെ ഈ കർമിബോട്ട് ആഗോള പ്രശസ്തി നേടിക്കഴിഞ്ഞിരിക്കുന്നു. അമേരിക്കയിൽ നിന്നും ഖത്തറിൽ നിന്നും റോബോട്ടുകൾക്കായി ഓഡറുകൾ ലഭിച്ചിട്ടുണ്ട് എന്നാണ് നേരത്തെ തന്നെ കന്പനി പറഞ്ഞിട്ടുള്ളത്. 2012 ൽ ആയിരുന്നു ഇവർ തങ്ങളുടെ ആദ്യ ഹ്യൂമനോയ്ഡ് റോബോട്ടിനെ നിർമിച്ചത്.