എംഎല്‍എയുടെ ഭാര്യയും ഇറ്റലിയില്‍ കുടുങ്ങി; 'അവള്‍ക്ക് ഉടന്‍ നാട്ടിലെത്താനാവുമെന്ന് തോന്നുന്നില്ല'
മിലാന്‍: ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ (കൊവിഡ് - 19) മരണം റിപ്പോര്‍ട്ട് ചെയ്തത് ഇറ്റലിയിലാണ്. രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 189 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇറ്റലിയിലെ ഇന്ത്യന്‍ എംബസി താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചെങ്കിലും നാട്ടിലേക്ക് മടങ്ങാനായി എത്തുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഹെൽപ് ലൈൻ നമ്പറുകൾ പ്രവര്‍ത്തനം തുടരും.
കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ മലയാളികള്‍ ഉള്‍പ്പടെ നിരവധിയാളുകളാണ് ഇറ്റലിയില്‍ കുടുങ്ങിയത്. പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്‍റെ ഭാര്യയും ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ ഉള്‍പ്പെടുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം നിയമസഭയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...
ഷഫഖ് കാസിം
മുഹമ്മദ് മുഹ്സിന്‍ എംഎല്‍എയുടെ ഭാര്യ ഷഫഖ് കാസിം ആണ് ഇറ്റലിയില്‍ കുടുങ്ങിയത്. കിഴക്കന്‍ ഇറ്റലിയിലെ കാമറിനോ സര്‍വകലാശാലയില്‍ ഗവേഷകയാണ് അവര്‍. രാജ്യത്തുടനീളം കൊറോണ വൈറസ് ബാധ പടര്‍ന്നന് പിടിച്ചതിനെ തുടര്‍ന്ന് കാമറിനോയിലെ ഒറ്റമുറി വീട്ടില്‍ അവരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. മുറിയില്‍ നിന്ന് പുറത്തിറാങ്ങാനാവാത്ത അവസ്ഥയാണ് നിലവിലുള്ളത്.
അഞ്ച് മണിക്കൂര്‍
കാമറിനോയില്‍ നിന്നും റോമിലെ വിമാനത്താവളത്തിലെത്താന്‍ അഞ്ച് മണിക്കൂര്‍ വേണം. മൂന്ന് ബസുകളാണ് മാറിക്കയറേണ്ടത്. ഈ പ്രദേശങ്ങളിലെല്ലാം രോഗം പടര്‍ന്ന് പിടിച്ച് നിരവധി പേരാണ് മരിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തിന് ശേഷമായിരുന്നു ഷഫക് ഖാസിമിന്‍റെ കാര്യം നിയമസഭയിലും ചര്‍ച്ചയായത്.
ഉറപ്പ്
ഷഫകിനെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിസ്സഹായ അവസ്ഥയിലാണ്. എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാന്‍ കഴിഞ്ഞാല്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കാമെന്ന് മന്ത്രി കെകെ ശൈലജ ഉറപ്പ് നില്‍ക്കി. മുഹ്സിന്‍റെ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്ന പിസി ജോര്‍ജ്ജായിരുന്നു വിഷയം സഭയില്‍ ഉന്നയിച്ചത്. ഭാര്യയെ നേരിട്ട് കാണണമെന്ന് പട്ടാമ്പ് അംഗത്തിന് ആഗ്രഹമുണ്ടെങ്കിലും വീഡീയോ കോളിലൂടെ മാത്രമേ കാണാന്‍ കഴിയുമെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു.
സര്‍വ്വീസുകള്‍ റദ്ദാക്കി
ഭാര്യക്ക് ഉടന്‍ നാട്ടിലേക്ക് തിരിച്ചു വരാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നാണ് മുഹമ്മദ് മുഹ്സിന്‍ പറഞ്ഞത്. എയര്‍ ഇന്ത്യ, അലിറ്റാലിയ എന്ന് വിമാന സര്‍വ്വീസുകള്‍ മാത്രമാണ് അവിടുന്ന് ഇന്ത്യയിലേക്ക് ഉള്ളത്. അതില്‍ എയര്‍ ഇന്ത്യയുടെ മിക്ക സര്‍വ്വീസുകളും റദ്ദാക്കി കഴിഞ്ഞു. ടിക്കറ്റ് കിട്ടിയാല്‍ തന്നെ വൈറസ് ബാധയുണ്ടോയെന്ന് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സംവിധാനം വളരെ വിരളമാണെന്നും അദ്ദേഹം പറഞ്ഞു.
സ്തംഭനാവസ്ഥ
ബുധനാഴ്ചയോടെ ഇറ്റലി പൂര്‍ണമായി സ്തംഭനാവസ്ഥയിലായിരിക്കുകയാണ്. ജനങ്ങള്‍ പുറത്തിറങ്ങുന്നില്ല. സര്‍വകലാശാലയ്ക്കുള്ളില്‍ പ്രവേശിക്കരുതെന്ന അറിയിപ്പ് ഇന്നലെ വന്നു. സര്‍വകലാശാല നല്‍കിയ അപ്പാര്‍ട്ട്മെന്‍റിലാണ് അവളിപ്പോള്‍ താമസിക്കുന്നത്. കടകള്‍ ഏത് നിമിഷവും അടച്ചേക്കാവുന്ന സാഹചര്യമാണ്. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ വാങ്ങി വച്ചിട്ടുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും പാര്‍ട് ടൈം ജോലി എടുത്താണ് പലരും ചെലവിനുള്ള പണം കണ്ടെത്തുന്നത്. കടകള്‍ അടക്കുന്നതോടെ ഇവരുടെ കാര്യം എന്താകുമെന്ന് ആലോചിക്കാന്‍ വയ്യെന്നും മുഹമ്മദ് മുഹ്സിന്‍ അഭിപ്രായപ്പെട്ടു.
കൊറോണ; കണ്ണൂരിലെ രോഗിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി, തൃശൂരുകാരന്‍റെ ആരോഗ്യനില തൃപ്തികരം
കോണ്‍ഗ്രസില്‍ ചാഞ്ചാട്ടം ഈ 5 നേതാക്കള്‍ക്ക്, സിന്ധ്യ വെറും സാമ്പിള്‍, സൂക്ഷിച്ചില്ലെങ്കില്‍ കൈവിടും!