അഭിമാന നേട്ടം സ്വന്തമാക്കി കേരളം; 93 കാരനായ തോമസും ഭാര്യയും അശുപത്രി വിട്ടു, നഴ്സിനും രോഗം ഭേദമായി
കോട്ടയം: കോവിഡിനെതിരായ പോരാട്ടത്തില്‍ അഭിമാന നേട്ടം സ്വന്തമാക്കി കേരളം. വൈറസ് ബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വൃദ്ധ ദമ്പതികളും ആരോഗ്യ പ്രവര്‍ത്തകയും രോഗം ഭേദമായി ആശുപത്രി വിട്ടു. പത്തനംതിട്ട റാന്നി സ്വദേശികളായ തോമസ് (93) ഭാര്യ മറിയാമ്മ (88) എന്നിവരും നഴ്സ് രേഷ്മയുമാണ് ആശുപത്രി വിട്ടത്.
ഇവരുടെ രോഗം കഴിഞ്ഞ ദിവസം തന്നെ ഭേദമായിരുന്നു. തുടര്‍ പരിശോധനകള്‍ക്കായി രണ്ട് ദിവസം കൂടി ഇവര്‍ ആശുപത്രിയില്‍ കഴിയുകയായിരുന്നു. കോവിഡ് -19 ഭേദമായി വീട്ടിലേക്ക് മടങ്ങുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് 93 കാരനായ തോമസ്. ആശുപത്രി വിട്ടല്‍ വീട്ടിലെത്തിയതിന് ശേഷം 14 ദിവസം കൂടി കര്‍ശന നിരീക്ഷണത്തില്‍ തുടരും. കൂടുതല്‍ വിശദാശങ്ങള്‍ ഇങ്ങനെ..
എല്ലാവര്‍ക്കും നന്ദി
'എല്ലാവര്‍ക്കും നന്ദി. രോഗം മാറിയതില്‍ ഏറെ സന്തോഷം. ചികിത്സിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പടെ പരിചരിച്ച എല്ലാവര്‍ക്കും നന്ദി' എന്നായിരുന്നു ആശുപത്രി വിടുമ്പോഴുള്ള ദമ്പതിമാരുടെ പ്രതികരണം. ആംബുലന്‍സിലാണ് ഇരുവരേയും റാന്നിയിലെ വീട്ടിലേക്ക് കൊണ്ടുപോയത്. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബവുമായുള്ള സമ്പര്‍ക്കം മൂലമായിരുന്നു ഇവര്‍ക്ക് വൈറസ് ബാധയേറ്റത്.
മികച്ച ചികിത്സ
വയോധിക ദമ്പതിമാരെ പരിചരിക്കുന്നതിനിടയിലായിരുന്നു നഴ്സ് രേഷ്മക്ക് കൊറോണ വൈറസ് പിടിപ്പെട്ടത്. പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഇവരേയും ഇന്ന് വീട്ടിലേക്ക് മാറ്റുകയായിരുന്നു. രോഗം ഭേദമായതിൽ സന്തോഷമുണ്ടെന്നും രോഗികളെ മികച്ച രീതിയിലാണ് പരിചരിച്ചതെന്നും രേഷ്മ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലേത് മികച്ച ചികിത്സയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആത്മവിശ്വാസത്തോടെ
നഴ്‌സ് രേഷ്മ മോഹന്‍ദാസ് ഡിസ്ചാര്‍ജ് ആയപ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് വീട്ടിലേക്ക് പോയതെന്ന് മന്ത്രി കെകെ ശൈലജയും വ്യക്തമാക്കി. നമ്മുടെ ആശുപത്രികളില്‍ കൊറോണ ചികിത്സയ്ക്ക് എല്ലാ സൗക്യങ്ങളുമുണ്ട്. ഒരുപാട് ജീവനക്കാര്‍ സന്നദ്ധതയോടെ ജോലി ചെയ്യുന്നു. അതിനാല്‍ തന്നെ ആശങ്കകള്‍ ഇല്ലാതെ ഡ്യൂട്ടിയെടുക്കണമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ആശങ്കയോടെ കേട്ട വാര്‍ത്ത
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
കേരളം ആശങ്കയോടെ കേട്ട വാര്‍ത്തയാണ് സംസ്ഥാനത്ത് ആദ്യമായി ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് 19 ബാധിച്ചുവെന്നത്. എന്നാല്‍ അവര്‍ വളരെ വേഗത്തില്‍ രോഗം ഭേദമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സ്റ്റാഫ് നഴ്‌സ് രേഷ്മ മോഹന്‍ദാസ് ഡിസ്ചാര്‍ജ് ആയപ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് വീട്ടിലേക്ക് പോയത്
ജോലി ചെയ്യാന്‍ തയ്യാറാണ്
14 ദിവസത്തെ വീട്ടിലെ നിരീക്ഷണത്തിന് ശേഷം കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യാന്‍ തയ്യാറാണെന്നാണ് രേഷ്മ പറയുന്നത്. നമ്മുടെ ആശുപത്രികളില്‍ കൊറോണ ചികിത്സയ്ക്ക് എല്ലാ സൗക്യങ്ങളുമുണ്ട്. ഒരുപാട് ജീവനക്കാര്‍ സന്നദ്ധതയോടെ ജോലി ചെയ്യുന്നു. അതിനാല്‍ തന്നെ ആശങ്കകള്‍ ഇല്ലാതെ ഡ്യൂട്ടിയെടുക്കണം. കേരളം കൊറോണയെ അതിജീവിക്കുക തന്നെ ചെയ്യുമെന്നാണ് രേഷ്മ വ്യക്തമാക്കുന്നത്. രേഷ്മയെ വിളിച്ച് സന്തോഷം പങ്കുവച്ചു.
മാര്‍ച്ച് 12 മുതല്‍ 22 വരെ
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന റാന്നിയിലെ 88 ഉം 93 ഉം വയസുള്ള വൃദ്ധ ദമ്പതികളെ ശ്രുശ്രൂഷിച്ച നഴ്‌സിനായിരുന്നു രേഷ്മ. മാര്‍ച്ച് 12 മുതല്‍ 22 വരെയായിരുന്നു രേഷ്മയ്ക്ക് കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിയുണ്ടായിരുന്നത്. ശാരീരിക അവശതകളോടൊപ്പം കൊറോണ വൈറസ് കാരണമുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിരുന്ന വൃദ്ധ ദമ്പതികളെ രേഷ്മയ്ക്ക് വളരെ അടുത്ത് ശുശ്രൂക്ഷിക്കേണ്ടി വന്നു. ആരോഗ്യം പോലും നോക്കാതെ സ്വന്തം മാതാപിതാക്കളെ പ്പോലെ നോക്കിയാണ് രേഷ്മ അവരെ പരിചരിച്ചത്.
Recommended Video
രോഗം സ്ഥിരീകരിച്ചത്
ഡ്യൂട്ടി ടേണ്‍ അവസാനിച്ച ശേഷം രേഷ്മയ്ക്ക് മാര്‍ച്ച് 23ന് ചെറിയ പനി ഉണ്ടായി. ഉടന്‍ തന്നെ ഫീവര്‍ ക്ലിനിക്കല്‍ കാണിച്ചു. കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ സാമ്പിളുകളെടുത്ത് പരിശോധയ്ക്കായി അയയ്ക്കുകുയും കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മാര്‍ച്ച് 24നാണ് രോഗം സ്ഥിരീകരിച്ചത്. ചെറിയ തലവേദനയും ശരീരവേദനയുമൊഴിച്ചാല്‍ മറ്റൊരു ബുദ്ധിമുട്ടും ഈ നാളുകളില്‍ ഉണ്ടായില്ല.
ഉപതിരഞ്ഞെടുപ്പ്; കളി തുടങ്ങി കമല്‍നാഥ്, ജീതു പട്വാരിക്ക് പുതിയ നിയമനം, ലക്ഷ്യം 18 സീറ്റ്
ചരിത്രം ആവര്‍ത്തിക്കും ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും; ദീപം കത്തിക്കലില്‍ രൂക്ഷ വിമര്‍ശനം