രോഗിയാണെന്ന് കരുതി അവരെ തഴയാമോ; പ്രവാസി മലയാളികള്‍ക്ക് തിരിച്ചെത്താനാവാത്ത പ്രശ്നം ഗുരുതരം: പിണറായി
തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് രാജ്യത്തേക്ക് മടങ്ങാന്‍ കഴിയാത്ത ഗൗരവ പ്രശ്നമാണെന്നും ഇതിന് കാരണം കേന്ദ്രസര്‍ക്കാറിന്‍റെ സര്‍ക്കുലറാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ പൗരന്‍മാരെ തിരികെ കൊണ്ടുവരാത്ത നടപടി അപരിഷ്കൃതമാണ്. സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് ഉടന്‍ കത്തയക്കുമെന്നും. മലയാളി പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ നിയമസഭ പ്രമേയം കൊണ്ടുവരുമെന്നു അദ്ദേഹം അറിയിച്ചു. രാജ്യത്തെ പൗരന്‍മാര്‍ക്ക് രോഗമുണ്ടെന്ന് കരുതി അവരെ ഇവിടേക്ക് വരാന്‍ അനുവദിക്കാത്തത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...
തള്ളിക്കളയാന്‍ കഴിയില്ല
രോഗമില്ല എന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. രോഗമുള്ളതുകൊണ്ട് ഒരാളെ തഴയുന്നത് ശരിയായ നടപടിയല്ല. അത്തരത്തില്‍ അവരെ തള്ളിക്കളയാന്‍ കഴിയില്ലെന്നും വിഷയത്തില്‍ കേന്ദ്രം ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറ്റലിയില്‍ നിന്ന് മടങ്ങിവരാനാകാതെ 40 ഓളം മലയാളികള്‍ അവിടെകുടുങ്ങി കിടക്കുകയാണെന്നും അവിടെ അവര്‍ ദുരിതജീവിതം നയിക്കുകയാണെന്ന് രമേശ് ചെന്നിത്തലയും സഭയില്‍ പറഞ്ഞിരുന്നു.
സന്നദ്ധ സംഘടനയില്‍
അതേസമയം, സർക്കാരിന്‍റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സന്നദ്ധ സംഘടനയിൽ അംഗമാവന്‍ മുഖ്യമന്ത്രി ആളുകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. https://bit.ly/2TEhVPK എന്ന വെബ്സൈറ്റ് വഴിയോ, +91 9400 198 198 എന്ന നമ്പറിൽ മിസ് കാൾ ചെയ്തോ എത്രയും പെട്ടെന്നു തന്നെ രജിസ്റ്റർ ചെയ്യുക. ആവശ്യമായ ട്രെയിനിംഗ് നൽകിയതിനും വേണ്ട തയ്യാറെടുപ്പുകൾക്കും ശേഷം മാത്രമായിരിക്കും പ്രവർത്തനങ്ങളിൽ നിങ്ങളെ പങ്കാളികളാക്കുന്നതാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ...
ഓരോ വെല്ലുവിളിയും
പ്രളയമാകട്ടെ, നിപ്പയാകട്ടെ, കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ നേരിട്ട ഓരോ വെല്ലുവിളിയും മറികടന്ന് സർക്കാരിനു മുന്നോട്ടു പോകാൻ സാധിച്ചത് ജനങ്ങൾ നൽകിയ പിന്തുണയും പങ്കാളിത്തവും കാരണമാണ്. ഒരു പ്രതിസന്ധിക്കും മുന്നിലും ഭയചകിതരകാതെ സ്വന്തം സമൂഹത്തിന്‍റെ നന്മയെക്കരുതി ആയിരങ്ങളാണ് സഹായഹസ്തങ്ങളുമായി ആ സന്ദർഭങ്ങളിൽ മുന്നോട്ടു വന്നത്. അവരുടെ ത്യാഗമാണ് സർക്കാരിനു മികച്ച രീതിയിൽ പ്രവർത്തിക്കാൻ വേണ്ട ആത്മവിശ്വാസവും പ്രചോദനവും നൽകിയത്.
സർക്കാരിനൊപ്പം
ഇന്ന് വീണ്ടും അത്തരമൊരു സാഹചര്യം നമുക്കു മുൻപിൽ ഉരുത്തിരിഞ്ഞിരിക്കുന്നു. ലോകമൊട്ടാകെ ഭീതി പരത്തിക്കൊണ്ടു പടരുന്ന കോവിഡ്-19 വൈറസ് ബാധ കേരളത്തിലും റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഈ അവസരത്തിൽ നമ്മുടെ സർക്കാർ-ആരോഗ്യസംവിധാനങ്ങൾക്കൊപ്പം ചേർന്നു പ്രവർത്തിക്കാൻ തയ്യാറായി നിൽക്കുന്നവർ സധൈര്യം മുന്നോട്ട് വന്നു സർക്കാരിനൊപ്പം കൈകൾ കോർക്കണമെന്നും, നമ്മുടെ പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കണമെന്നും ഞാൻ അഭ്യർഥിക്കുകയാണ്.
സന്നദ്ധ സംഘടനയിൽ
അതിനായി സർക്കാരിൻ്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സന്നദ്ധ സംഘടനയിൽ https://bit.ly/2TEhVPK എന്ന വെബ്സൈറ്റ് വഴിയോ, +91 9400 198 198 എന്ന നമ്പറിൽ മിസ് കാൾ ചെയ്തോ എത്രയും പെട്ടെന്നു തന്നെ രജിസ്റ്റർ ചെയ്യുക. ആവശ്യമായ ട്രെയിനിംഗ് നൽകിയതിനും വേണ്ട തയ്യാറെടുപ്പുകൾക്കും ശേഷം മാത്രമായിരിക്കും പ്രവർത്തനങ്ങളിൽ നിങ്ങളെ പങ്കാളികളാക്കുന്നത്. വെല്ലുവിളികൾക്കു മുന്നിൽ പിന്തിരിഞ്ഞോടിയ ചരിത്രം നമുക്കില്ല. ഇച്ഛാശക്തിയോടെ നമ്മളവയെ മറികടന്നിട്ടേ ഉള്ളൂ. എല്ലാവരും അഭിപ്രായഭിന്നതകളൊക്കെ മാറ്റി വച്ച് ഒരുമിക്കേണ്ട സമയമാണിത്. സന്നദ്ധതയോടെ മുന്നോട്ടു വരൂ, നിങ്ങളെ കേരളത്തിനാവശ്യമുണ്ട്.
മധ്യപ്രദേശിന് പഞ്ചാബില്‍ തിരിച്ച് പണിത് കോണ്‍ഗ്രസ്; മുതിര്‍ന്ന ബിജെപി നേതാവ് കോണ്‍ഗ്രസില്‍
കൊറോണ; കുഞ്ഞാലി മരക്കാറിന്‍റെ റിലീസിനെ ബാധിക്കും, മമ്മൂട്ടിയുടെ പ്രീസ്റ്റ് ചിത്രീകരണം നിര്‍ത്തി