കൊറോണ: സംസ്ഥാന സര്‍ക്കാര്‍ മുതലെടുപ്പ് നടത്തുന്നുവെന്ന് വി മുരളീധരന്‍; പൗരന്‍മാരെ തിരിച്ചെത്തിക്കും
തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധത്തിനിടയും രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇത്തവണ കേന്ദ്ര മന്ത്രി വി മുരളീധരനാണ് സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. കൊറോണ പ്രതിരോധത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണ് എന്നാണ് വി മുരളീധരന്റെ ആരോപണം.
Infographics: സൂക്ഷിക്കുക... കൊറോണ വൈറസ് ബാധിതര്‍ സഞ്ചരിച്ച വഴികള്‍; ഭയമല്ല, ജാഗ്രതയാണ് വേണ്ടത്
കേന്ദ്ര സര്‍ക്കാര്‍ കൊറോണ പ്രതിരോധത്തിനായി ശക്തമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍, ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നു എന്ന രീതിയില്‍ ഉള്ള പ്രചാരണം രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ളതാണെന്ന് കരുതാനാകൂ എന്നും വി മുരളീധരന്‍ പറഞ്ഞു.
ഇറാനിലും ഇറ്റലിയിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിക എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. രോഗബാധ ഇല്ലാത്തവരെ മാത്രമായിരിക്കും ഉടന്‍ തിരികെ എത്തിക്കുക.
രാഷ്ട്രീയ മുതലെടുപ്പ്
വിദേശത്ത് നിന്ന് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മടങ്ങിവരാന്‍ കഴിയാത്തതിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ സര്‍ക്കുറലര്‍ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. വിലക്ക് നീക്കാന്‍ കേന്ദ്രത്തിന് കത്തെഴുതുമെന്നും മലയാളികളെ മടക്കിക്കൊണ്ടുവരാന്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് ഇതിനോട് യോജിക്കുകയും ചെയ്തു.
ഈ സംഭവത്തെ മുന്‍നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു എന്ന ആരോപണം വി മുരളീധരന്‍ ഉന്നയിച്ചത്.
ഇറാനിലുള്ളവര്‍
ഇറാനില്‍ കുടങ്ങിയ ഇന്ത്യക്കാരില്‍ കുറേ പേരെ ഇന്ത്യയില്‍ തിരിച്ചെത്തിച്ചിട്ടുണ്ട്. പ്രതിരോധ വകുപ്പിന്റെ വിമാനത്തില്‍ ആയിരുന്നു ആദ്യസംഘത്തെ എത്തിച്ചത്. ഇതോടൊപ്പം അവിടെ കുടുങ്ങിക്കിടക്കുന്നവരുടെ സാമ്പിളുകളും കൊണ്ടുവന്നിട്ടുണ്ട്. ഈ സാമ്പിളുകള്‍ പരിശോധിച്ചതിന് ശേഷം അവരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളും എന്നാണ് വി മുരളീധരന്‍ വ്യക്തമാക്കിയിട്ടുള്ളത്.
രോഗമില്ലാത്തവരെ മാത്രം
തത്കാലം രോഗമില്ലാത്തവരെ മാത്രമേ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇറ്റലിയില്‍ ഉള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാരുടെ സംഘത്തെ അയക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര മന്ത്രിസഭയാണ് അന്തിമ തീരുമാനം എടുക്കുക എന്നും വി മുരളീധരന്‍ പറഞ്ഞു.
രോഗമില്ലാത്തവരേയും രോഗമുള്ളവരേയും ഒരുമിച്ച് കൊണ്ടുവരിക എന്നത് സാധ്യമല്ല. രോഗബാധയുള്ളവര്‍ക്ക് അവിടെ തന്നെ ചികിത്സ നല്‍കും.
ജോലി നഷ്ടപ്പെട്ടാല്‍
വിദേശത്ത് നിന്ന് അവധിയ്ക്ക് നാട്ടിലെത്തിയ പലര്‍ക്കും ഇപ്പോള്‍ തിരികെ പോകാന്‍ പറ്റാത്ത സ്ഥിതിയാണ്. വിസാകാലാവധി തീര്‍ന്ന് ആര്‍ക്കെങ്കിലും തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം വന്നാല്‍, അക്കാര്യം അപ്പോള്‍ പരിഗണിക്കുമെന്നും വി മുരളീധരന്‍ വ്യക്തമാക്കി.
വിദേശത്ത് നിന്ന് എത്തിയ ഒരുപാട് പേര്‍ ഇപ്പോള്‍ തിരികെ പോകാന്‍ പറ്റാതെ നാട്ടില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇത് പ്രവാസികളുടെ തൊഴില്‍ മേഖലയില്‍ വലിയ തിരിച്ചടിയുണ്ടാക്കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
Recommended Video
രോഗവ്യാപനം
ആഗോളതലത്തില്‍ ഇതുവരെ 119,292 കൊറോണ വൈറസ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. മരണം 4,300 കവിഞ്ഞു. അതേസമയം തന്നെ സുഖം പ്രാപിച്ച് വരുന്നവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനയാണ് ഇപ്പോഴുള്ളത്. 66,582 പേര്‍ ഇതിനകം രോഗമുക്തി നേടിയിട്ടുണ്ട്.
കേരളത്തില്‍ ഇതുവരെ 17 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ മൂന്ന് പേര്‍ രോഗമുക്തി നേടി നേരത്തേ തന്നെ വീടുകളില്‍ തിരിച്ചെത്തിയിട്ടുണ്ട്.
കൊറോണ: ജാഗ്രത കാണിച്ച ഒരു വനിതാ ഡോക്ടർക്കാണ് കേരളത്തിൽ ഈ ഗതി, ഡോ. ഷിനു ശ്യാമളൻ വൺ ഇന്ത്യയോട്