കോസ്‌മോയിലെ തൊഴിലാളി സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: തങ്ങളുടെ ആവശ്യങ്ങൾ മാനേജ്മെന്റ് കണ്ടില്ലെന്ന് നടിക്കുകയാണെന്നാരോപിച്ച് കോസ്‌മോ പൊളിറ്റൻ ആശുപത്രി തൊഴിലാളികൾ ആരംഭിച്ച സമരം രണ്ടാം ദിവസം വിജയം കണ്ടു. ലേബർ കമ്മീഷണർ അലക്‌സാണ്ടറുടെ അദ്ധ്യക്ഷതയിൽ ആശുപത്രി അധികൃതരും തൊഴിലാളി സംഘടന നേതാക്കളും പങ്കെടുത്ത ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ജീവനക്കാർ ഇന്ന് രാവിലെ ഏഴു മുതൽ ജോലിയിൽ പ്രവേശിക്കുമെന്ന് സംയുക്തസമര സമിതി നേതാവും ബിഎംഎസ് യൂണിറ്റ് സെക്രട്ടറിയുമായ സതീഷ്‌കുമാർ അറിയിച്ചു.
2018-ലെ മിനിമം വേതനം നടപ്പാക്കിയാൽ തൊഴിലാളി സംഘടനുകളുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ 31 വർഷമായുള്ള മറ്റാനുകൂല്യങ്ങൾ റദ്ദാക്കുമെന്ന മാനേജ്മെന്റിന്റെ നിലാപാടാണ് തൊഴിലാളികളെ പ്രകോപിപ്പിച്ചത്. ഇതോടെ പലജീവനക്കാർക്കും പ്രതിവർഷം 3000 രൂപവരെ നഷ്‌ടമാകുന്ന സാഹചര്യമുണ്ടാകും. ചർച്ചചെയ്‌ത് തീരുമാനനെടുക്കണമെന്ന് തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും മാനേജ്മന്റ് തയ്യാറായിരുന്നില്ല. ഇതോടെയാണ് തിങ്കളാഴ്ച രാവിലെ ഏഴ് മുതൽ സമരം ആരംഭിച്ചത്.
ഇന്നലെ രാവിലെ 10ന് ലേബർകമ്മീഷണറുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച ചർച്ചയിൽ മാനേജ്മെന്റ് നിലപാട് മയപ്പെടുത്തി. മിനിമം വേതനവും കരാർപ്രകാരം ഷിഫ്ട് ഡ്യൂട്ടി ആനുകൂല്യങ്ങളും നൽകാമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വ്യക്തമാക്കി. സാമ്പത്തിക ബാദ്ധ്യതയുണ്ടാകുന്ന വിഷയങ്ങളിൽ കൂട്ടായ ചർച്ചയ്‌ക്ക് ശേഷം തീരുമാനമെടുക്കാമെന്നും മാനേജ്മെന്റ് പ്രതിനിധികൾ ഉറപ്പു നൽകി.
ഉച്ചയ്‌ക്ക് രണ്ടിന് ചർച്ച അവസാനിച്ച ശേഷം യൂണിയൻ നേതാക്കൾ ആശുപത്രിയ്‌ക്ക് മുന്നിലെ സമരപന്തലിലെത്തി സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ്, ഐ.എൻ.എ, യു.എൻ.എ എന്നീ സംഘടകളുടെ ആഭിമുഖ്യത്തിലാണ് തൊഴിലാളികൾ സംഘടിച്ചത്.